ഉണ്ണി മുകുന്ദൻ, ജയസൂര്യ | ഫോട്ടോ: www.facebook.com/IamUnniMukundan, ജയസൂര്യ
മികച്ച അഭിപ്രായംനേടി മുന്നോട്ടുകുതിക്കുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം. സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ടിരിക്കുന്നത്. നടൻ ജയസൂര്യയും അക്കൂട്ടത്തിലൊരാളാണ്. ഫെയ്സ്ബുക്കിലൂടെയാണ് താരം മാളികപ്പുറത്തേയും ശില്പികളേയും അഭിനന്ദിച്ചത്.
ചൈതന്യം നിറഞ്ഞ ചിത്രം " മാളികപ്പുറം" എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ജയസൂര്യ മാളികപ്പുറത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചത്. ഒരു പുതിയ സംവിധായകൻ കൂടി വരവറിയിച്ചിരിക്കുന്നു എന്നാണ് വിഷ്ണു ശശി ശങ്കറിനേക്കുറിച്ച് ജയസൂര്യ പറഞ്ഞത്. സുന്ദര മണിയായിരിക്കണു നീ എന്നാണ് ഉണ്ണി മുകുന്ദനോടുള്ള ജയസൂര്യയുടെ കമന്റ. ചിത്രത്തിലെ ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥും കലക്കി എന്നും ജയസൂര്യ എഴുതി.
ജയസൂര്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഒരു പുതിയ സംവിധായകൻ കൂടി വരവ് അറിയിച്ചിരിക്കുന്നു "വിഷ്ണു ശശിശങ്കർ". അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം. (സുന്ദര മണിയായിരിക്കണു നീ ....) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോൾടെ പ്രകടനം കണ്ടപ്പോൾ. കൂട്ടുകാരൻ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടൻ, രവി ചേട്ടൻ അങ്ങനെ ഇതിൽ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലർത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവർത്തകർക്കും ആശംസകൾ. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങൾ.
നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ശശി ശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ വിഷ്ണു. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിർവഹിച്ചത്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ (ടൈറ്റിൽ ക്യാരക്ടർ) ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. രഞ്ജിൻ രാജാണ് സംഗീതസംവിധാനം.
Content Highlights: jayasurya praises unni mukundan and malikappuram movie, malikappuram movie updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..