സത്യൻ അന്തിക്കാട്, ജയറാം
അകലെ നിൽക്കുമ്പോഴും അകം കാണാൻ കഴിയുന്നതാണ് അടുപ്പം..,ഒരാൾ അന്തിക്കാട്ടും മറ്റൊരാൾ ചെന്നൈയിലുമാണ് കഴിയുന്നതെങ്കിലും ഇവരെ ചേർത്തുനിർത്തുന്നത് ഘടകങ്ങൾ പലതാണ്... നർമ്മം, ഉള്ളുതുറന്ന് ചിരിക്കാനുള്ള മനസ്സ്, അഭിരുചികൾ, ആഗ്രഹങ്ങൾ, കൃഷി, പൂരനഗരിയുടെ താളം... അവിടെ 'സിനിമ' പലകാരണങ്ങളിൽ ഒന്നുമാത്രം. മുപ്പത്തിനാലുവർഷം നീണ്ടുനിൽക്കുന്ന സൗഹൃദം മുൻനിർത്തി സത്യൻ അന്തിക്കാടും ജയറാമും സംസാരിക്കുകയാണ്..,സിനിമ സമ്മാനിച്ച കൊച്ചുകൊച്ചുസന്തോഷങ്ങളും യാത്രകളും ഗൃഹലക്ഷ്മി മാഗസിനിൽ വായിക്കാം...
കഥാപാത്രങ്ങളെ അഴകോടെ അവതരിപ്പിക്കാനുള്ള കഴിവും നടന്റെ മേലങ്കികളില്ലാതെ സെറ്റിലെല്ലാവരുമായി ചേർന്നുപോകുന്ന രീതിയുമാണ് ജയറാമിനെ സിനിമാക്കാർക്കിടയിൽ പ്രിയപ്പെട്ടവനാക്കുന്നതെന്ന് സത്യൻ അന്തിക്കാട് പറയുന്നു. പൊൻമുട്ടയിടുന്ന താറാവ് സിനിമയിലൂടെയാണ് സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ട് ആരംഭിക്കുന്നത്.ആദ്യ സിനിമ കഴിഞ്ഞപ്പോൾതന്നെ ജയറാം തന്റെ ടീമിലൊരാളായികഴിഞ്ഞെന്ന് സത്യൻ മനസ്സുകൊണ്ടുറപ്പിച്ചു.അതിന് അദ്ദേഹത്തിന്റേതായ വിശദീകരണമുണ്ട് ''ഞങ്ങൾക്കിടിയിൽ സൗഹൃദം ഉടലെടുത്തു. എന്നാൽ സൗഹൃദം കൊണ്ടുമാത്രം തുടർച്ചയായി ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിയില്ല, അയാൾക്ക് അതിനുള്ള കഴിവുണ്ടാകണം. ജയറാമിനതുണ്ട് അതുകൊണ്ടാണ് ഞങ്ങൾ വീണ്ടും വീണ്ടും ഒന്നിച്ചത്. ഇല്ലെങ്കിൽ ആദ്യ സിനിമ കഴിയുമ്പോൾ തന്നെ അടുപ്പം നിലച്ചുപോയേനേ.., ആ കാര്യത്തിൽ ഞാൻ വളരെ സ്വാർത്ഥനാണ്''
കേരളത്തിന്റെ നാട്ടിൻപുറത്തു ജനിച്ചുവളർന്നതിനാലാണ് തനിക്ക് സത്യൻ അന്തിക്കാട് കഥാപാത്രങ്ങളുമായി എളുപ്പത്തിൽ ചേർന്നുനിൽക്കാൻ കഴിയുന്നതെന്ന് ജയറാം പറയുന്നു.
''സത്യേട്ടന്റെ സിനിമകളിലൂടെ മലയാളി സ്വന്തം ജീവിതവും കുടുബാന്തരീക്ഷവും കണ്ട് അത്ഭുതപ്പെടുകയാണ്.തമാശകൾപലതും കുറിക്കുകൊള്ളുന്നതാണ്.കഥാപാത്രത്തിന്റെ കണ്ണിലെ നനവ് കണ്ണീരായി പ്രേക്ഷകരിലേക്ക് ഒലിച്ചിറങ്ങും. ഒരു സംഭവം പറയാം: പൊൻമുട്ടയിടുന്ന താറാവിന്റെ അവസാനരംഗം. ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി നാടാകെ ഇളക്കിമറിച്ചശേഷം (അവസാനസീനിൽ) ഉർവശിയുടെ കഥാപാത്രം (സ്നേഹലത) ബെഡ്റൂമിൽ ഇരിക്കുന്നു അവിടേക്ക് ഞാനവതരിപ്പിക്കുന്ന പവിത്രൻ വന്നുകയറുന്നു. ഒരടി ഇപ്പോൾ കിട്ടുമെന്നപ്രതീക്ഷയിലാണ് സിനിമകാണുന്നവരും കട്ടിലിൽ ഇരിക്കുന്ന സ്നേഹലതയും. എന്തോസംഭവിക്കാൻ പോകുന്ന എന്ന അവസ്ഥ നിലനിൽക്കുമ്പോൾതന്നെ 'വാ പോകാം'- എന്ന് പറഞ്ഞ് ബാഗുമെടുത്ത് സ്നേഹലതയേയും കൂട്ടി നടക്കുന്നു.
ചിത്രീകരണസമയത്തും,തീയ്യേറ്ററിൽ സിനിമ കണ്ടവരും ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ... എന്നു ചോദിച്ചിട്ടുണ്ട്. പക്ഷെ സത്യേട്ടൻ പറഞ്ഞത് ''വേണ്ട.., എന്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ട, സ്ത്രീയെ അടിക്കുന്ന രംഗം ഉൾപ്പെടുത്തേണ്ട. വേറെ സിനിമയിൽ ജയറാം ചെയ്തേക്കാം പക്ഷെ നമുക്കത് വേണ്ട.'' - ഇത്തരം ചില കാര്യങ്ങൾകൊണ്ടുകൂടെയാകാം സത്യേട്ടന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുന്നത്.'' ജയറാം വിശദീകരിച്ചു. സൗഹൃദസംഭാഷണത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ഏപ്രിൽലക്കം ഗൃഹലക്ഷ്മി കാണുക
Content Highlights: Jayaram Sathyan Anthikkad conversation, Makal Movie, Meera Jasmine, Jayaram Interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..