ഷാരിസ് മുഹമ്മദ്, ജന ഗണ മനയുടെ പോസ്റ്റർ | ഫോട്ടോ: സ്ക്രീൻഗ്രാബ്, www.facebook.com/DijoJoseAntony/photos
കെ റെയിൽ പദ്ധതിയെ വിമർശിച്ചും ജന ഗണ മന ഇറങ്ങിയപ്പോൾ എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കൾ അവരുടെ വേദിയിലേക്ക് ക്ഷണിച്ചെന്ന് തുറന്നുപറഞ്ഞും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എം.എസ്.എഫ് ക്യാമ്പിൽ പങ്കെടുക്കവേ ഒരു ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. കെ റെയിലിനെതിരെ കവിതയെഴുതിയതിന് റഫീഖ് അഹമ്മദ് നേരിട്ട സൈബർ ആക്രമണത്തേക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
"ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവർ പറഞ്ഞത്. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാൻ മനസിലാക്കി. ഇങ്ങനെ ഒരു സിനിമയാണോ ഞാൻ ചെയ്തത് എന്നുപോലും തോന്നി. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്‌ലാമോഫോബിയ? ഡിജോയെ വിളിക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോൾ അവരും പറഞ്ഞത് അവർക്കും വേണ്ടത് എന്നെയാണെന്നാണ്." ഷാരിസ് പറഞ്ഞു.
ഇതൊക്കെ കഴിഞ്ഞ് കൊടുങ്ങല്ലൂരിലെ വീട്ടിലിരിക്കുമ്പോൾ ഒരുദിവസം ഫോണിൽ ഒരു കോൾ. ഷാഫി പറമ്പിലായിരുന്നു അത്. യൂത്ത് കോൺഗ്രസിന്റെ ചിന്തൻ ശിബിർ നടക്കുന്നുണ്ട്. അര മണിക്കൂർ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ വരും എന്ന് ഒറ്റ നിമിഷത്തിൽ ഞാൻ പറഞ്ഞു. കാരണം എന്റെ പേരിലെ മുഹമ്മദ് കണ്ടല്ല, എന്റെ സിനിമ കണ്ടിട്ടും ഞാനെന്ന മനുഷ്യനെ കണ്ടിട്ടും വിളിച്ച സംഘടനയായിരുന്നു അതെന്നും ഷാരിസ് പറഞ്ഞു.
"കഴിഞ്ഞയാഴ്ചയാണ് എം.എസ്.എഫിന്റെ നജാഫ് വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വിവരം ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നിന്റെ സിനിമ നല്ലരീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്, വേണ്ടാത്ത പണിക്ക് പോകണ്ട, പോയാൽ സംസ്ഥാന പുരസ്കാരത്തിന് പരിഗണിക്കില്ല എന്നാണവർ പറഞ്ഞത്. എം.എസ്.എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരിൽ അർഹതപ്പെട്ട അവാർഡ് എനിക്ക് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്."
ഫാസിസത്തേക്കുറിച്ച് അന്വേഷിച്ച് നമുക്ക് യുപിയിലൊന്നും പോവേണ്ട. കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളിൽ അപമാനിച്ചു. എനിക്കൊരു കെ. റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിൻറെ ലാഭവും വേണ്ട. നല്ല വിദ്യാഭ്യാസം, വായു, വെള്ളം തുടങ്ങിയവയാണ് നമ്മുടെ ഭാവി തലമുറയ്ക്ക് കൊടുക്കേണ്ടതെന്നും ഷാരിസ് പറഞ്ഞു.
Content Highlights: Sharis Mohammed Speech in MSF Camp, Jana Gana Mana Movie, Prithviraj Sukumaran, Dijo Jose


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..