-
സംവിധായക൯ ഐ. വി. ശശിയുടെ സ്മരണാർത്ഥം; ഓരോ വർഷവും, മലയാള സിനിമയിലേക്ക് കടന്നുവരുന്ന മികച്ച പുതുമുഖ സംവിധാന പ്രതിഭക്കായി ഐ. വി. ശശി അവാർഡ് ഏർപ്പെടുത്തി ഫസ്റ്റ് ക്ലാപ്പ്. ഐ. വി. ശശിയുടെ ശിഷ്യ൯മാരും, മലയാള സിനിമയിലെ മു൯നിര സംവിധായകരുമായ ജോമോ൯, എം. പത്മകുമാർ, ഷാജൂ കാര്യാൽ എന്നിവരായിരിക്കും പുരസ്ക്കാര നിർണ്ണയത്തിന്റെ മുഖ്യ രക്ഷാധികാരികൾ.
തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായക൯ റോഷ൯ ആ൯ഡ്രൂസ്, നിർമ്മാതാവ് വി. ബി. കെ. മേനോ൯ എന്നിവരടങ്ങുന്ന ജൂറിയായിരിക്കും അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുക. 5000 രൂപയും, കലാസംവിധായക൯ നേമം പുഷ്പരാജ് രൂപകൽപ്പന ചെയ്ത ശിൽപവും പുരസ്കാര ജേതാവിന് പാരിതോഷികമായി നൽകും. ഐ. വി. ശശിയുടെ ഓർമ്മദിനമായ ഓക്ടോബർ 24-നായിരിക്കും അവാർഡ് പ്രഖ്യാപനം. നടി മഞ്ജു വാര്യരും മറ്റ് താരങ്ങളും പങ്കെടുക്കുന്ന അവാർഡ്ദാന ചടങ്ങിൽ വെച്ച് ഐ. വി. ശശിയുടെ പത്നിയും, അഭിനേത്രിയുമായ ശ്രീമതി സീമയെ പൊന്നാട ചാർത്തി ആദരിക്കും.
സിനിമാ മേഖലയിലേക്ക് കടന്നുവരാ൯ ആഗ്രഹിക്കുന്ന പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഒക്ടോബർ മാസം ഐ. വി. ശശി ഇന്റർനാഷണൽ ഷോട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. സംവിധായക൯ ലിജോ ജോസ് പെല്ലിശ്ശേരി ജൂറി ചെയർമാനും സംവിധായകരായ മധുപാൽ, അ൯വർ റഷീദ്, വിധു വി൯സെന്റ്, മിഥു൯ മാനുവൽ തോമസ്, മധു സി. നാരായണ൯ എന്നിവർ ജൂറി അംഗങ്ങളുമാവുന്ന പാനലായിരിക്കും ഷോട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിധികർത്താക്കൾ. 30 മിനിട്ടിൽ താഴെ സമയ ദൈർഘ്യവും, ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടുകൂടിയതുമായ ഏത് ഭാഷയിലൊരുക്കിയ ഹ്രസ്വചിത്രങ്ങളും ഫെസ്റ്റിവലിലേക്ക് സമർപ്പിക്കാവുന്നതാണ്. പ്രവാസി ചിത്രങ്ങൾക്കും, ക്യാമ്പസ്സ് ചിത്രങ്ങൾക്കുമായി മേളയിൽ പ്രത്യേക വിഭാഗമുണ്ടായിരിക്കുന്നതാണ്. മേളയിൽ പങ്കെടുക്കാ൯ ആഗ്രഹിക്കുന്നവർ 2020 സെപ്റ്റംമ്പർ 28-ന് മു൯പായി ചിത്രങ്ങൾ www.firstclapfilm.com എന്ന ഫസ്റ്റ് ക്ലാപ്പിന്റെ ഔദ്ദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
മികച്ച ഹ്രസ്വചിത്രത്തിന് 50000 രൂപയും, മികച്ച സംവിധായകന് 25000 രൂപയും, മികച്ച പ്രവാസി ചിത്രത്തിന് 25000 രൂപയും, മികച്ച പ്രവാസി ചിത്രത്തിന്റെ സംവിധായകനും, മികച്ച ക്യാമ്പസ് ചിത്രത്തിനും, മികച്ച ക്യാമ്പസ് ചിത്ര സംവിധായകനും, മേളയിലെ മികച്ച തിരക്കഥക്കും, മികച്ച നടീനട൯മാർക്കും 10000 രൂപ വീതവും പാരിതോഷികം നൽകുന്നതായിരിക്കും. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക്, എറണാകുളത്ത് വെച്ച് പുരസ്കാരദാനം നടത്തുമെന്നും ഫസ്റ്റ്ക്ലാപ്പ് ഭാരവാഹികൾ പറയുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..