ഇന്നസെന്റിന്റെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവർ | ഫോട്ടോ: സ്ക്രീൻഗ്രാബ്
കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റിന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം. പലരും വികാരഭരിതരായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉൾപ്പെടെയുള്ള നടന്മാർ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. ദിലീപ് നിറകണ്ണുകളോടെ ആശുപത്രിയിലുണ്ടായിരുന്നു.
ഇന്നസെന്റിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണെന്ന് നടൻ ഹരിശ്രീ അശോകൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഗോഡ്ഫാദറിൽ ചെറിയ വേഷത്തിലഭിനയിക്കുമ്പോൾ അദ്ദേഹമാണ് അഭിനന്ദിച്ചത്. അതൊക്കെ ഇപ്പോഴും മനസിലുണ്ട്. സ്വന്തം ശൈലി ജനങ്ങളേറ്റെടുക്കുക എന്നത് വലിയ കാര്യമാണ്. അത് ഏറ്റെടുപ്പിച്ചയാളാണ് ഇന്നസെന്റെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരാൾ കൺമുന്നിൽ നിന്ന് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു നടൻ ജയസൂര്യയുടെ പ്രതികരണം. ഒരുമിച്ച് അഭിനയിച്ചു എന്നതിലുപരി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്തെങ്കിലും പുതിയ തമാശകൾ കിട്ടിയാല്‍ അദ്ദേഹം വിളിക്കും പങ്കുവെയ്ക്കും. എല്ലാരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടയാളായിരുന്നു. ഒരുപാട് അർത്ഥതലങ്ങളുള്ള തമാശപറയുന്നയാളാണ് അദ്ദേഹം. ഇത്രയും കാലം ജീവിച്ചിരുന്നത് പേരിനൊപ്പം തമാശയുള്ളതുകൊണ്ടാണെന്നും ജയസൂര്യ പറഞ്ഞു.
വളരെക്കാലമായുള്ള സൗഹൃദമാണ് തങ്ങളുടേതെന്ന് സംവിധായകൻ മോഹൻ ഓർമിച്ചു. എന്റെ സിനിമാജീവിതത്തിലേക്ക് ഒരാൾ മാത്രമേ തള്ളിക്കയറി വന്നിട്ടുള്ളൂ. അതാണ് ഇന്നസെന്റ്. ഈ മരണം പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. അഭിനയിക്കാനായി പല വാതിലുകളും മുട്ടി തിരിച്ചുവരുമ്പോഴും അതൊന്നും കരഞ്ഞിട്ടായിരുന്നില്ല, ചിരിച്ചുകൊണ്ടായിരുന്നു. മോഹൻ പറഞ്ഞു. ജീവിതത്തിലും നർമം കാത്തുസൂക്ഷിച്ചയാളായിരുന്നു ഇന്നസെന്റെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു.
അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു എന്ന് ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു. പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നുവെന്നും ദിലീപ് കുറിച്ചു.
നമ്മുടെ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെയാണ് നഷ്ടപ്പെട്ടതെന്ന് ദുൽഖർ സൽമാൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഞങ്ങളുടെ കണ്ണുനിറയുന്നതു വരെ നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു. ഉള്ളു വേദനിക്കും വരെ ഞങ്ങളെ കരയിപ്പിച്ചു. കാലാതീതനായ എക്കാലത്തെയും മഹാന്മാരിൽ ഒരാളായിരുന്നു നിങ്ങള്‍. കുടുംബാംഗത്തേപ്പോലെയായിരുന്നു. എന്റെ കുട്ടിക്കാലം നിങ്ങളായിരുന്നു. ദുൽഖർ എഴുതി.
സിനിമാ ചരിത്രത്തിലെ ഐതിഹാസിക അധ്യായത്തിനാണ് വിരാമമായതെന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ എഴുതിയത്.
വികാരഭരിതനായാണ് നടൻ ബാബു ആന്റണിയുടെ പ്രതികരണവും. മറക്കാനാവാത്ത അനുഭവങ്ങളാണ് ഇന്നസെന്റിനൊപ്പം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആദ്യചിത്രമായ ചിലമ്പ് തൊട്ടുള്ള പരിചയമാണ്. വളരെ സ്നേഹമുള്ളയാളായിരുന്നു. വലിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇന്നസെന്റെന്നും ബാബു ആന്റണി ഓർമിച്ചു.
Content Highlights: innocent passed away, response of co workers and actors, innocent news latest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..