.jpg?$p=8384990&f=16x10&w=856&q=0.8)
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
തിരുവനന്തപുരം: 26-ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിനു വര്‍ണാഭമായ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാനായിരുന്നു അധ്യക്ഷന്‍. തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്കി മുഖ്യമന്ത്രി ആദരിച്ചു. സംവിധായകന് അനുരാഗ് കശ്യപായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
അപ്രതീക്ഷിത അതിഥിയായെത്തി നടി ഭാവന ഉദ്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടി. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പറഞ്ഞു. ഹര്‍ഷാരവങ്ങളോടെയാണ് ഭാവനയെ സിനിമപ്രേമികള്‍ സ്വീകരിച്ചത്. മന്ത്രിമാരായ വി ശിവന് കുട്ടി, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്, വി കെ പ്രശാന്ത് എം എല്‍ എ, അക്കാദമി ചെയര്മാന് രഞ്ജിത്, വൈസ് ചെയര്മാന് പ്രേം കുമാര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി സെക്രട്ടറി സി അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പമാണ് ഈ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്തത് വനിതയാണ്. വനിതാ സംവിധായകര്‍ക്കു ചലച്ചിത്ര നിര്‍മ്മാണത്തിനു സര്‍ക്കാര്‍ നല്കുന്ന ധനസഹായം പ്രയോജനപ്പെടുത്തിയാണ് ആ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകളോടൊപ്പമാണ് ഈ സര്‍ക്കാര്‍ എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also Read
കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതങ്ങളുടെ ഉയര്‍ച്ചകളും താഴ്ചകളും മാനവസമൂഹത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഒക്കെ പ്രമേയമാക്കിയിട്ടുള്ള വിവിധ ചലച്ചിത്രങ്ങള്‍ ആണ് രാജ്യാന്തര മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യ കലകളില്‍ ഏറ്റവും ജനകീയമാണ് സിനിമയെന്നും സാമൂഹ്യ പരിവര്‍ത്തനത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്താവുന്ന സവിശേഷമായ മാധ്യമമാണതെന്നും അദ്ദേഹം പറഞ്ഞു .
തന്റെ സിനിമകളിലൂടെ ഭരണാധികാര ഭീകരതയ്ക്കും വംശീയ വിവേചനത്തിനുമെതിരെ പ്രതികരിച്ച ലിസാ ചലാന്‍, സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരത്തിന് ഏറ്റവും അര്‍ഹയാണവരെന്നും ലിസയെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ആദരിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു വ്യക്തി വേദിയിലേക്കു കടന്നുവന്നപ്പോള്‍ സദസ്സ് സന്തോഷിച്ചെന്നും പ്രതിലോമ ശക്തികളുടെ ആക്രമണം നേരിട്ട ജീവിക്കുന്ന രക്തസാക്ഷിയാണ് വേദിയില്‍ സന്നിഹിതയായിരിക്കുന്ന കുര്‍ദിഷ് സംവിധായക ലിസ ചലാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎസ് ആക്രമണത്തില്‍ രണ്ട് കാലുകളും അവര്‍ക്ക് നഷ്ടപ്പെട്ടു. അവരുടെ സൃഷ്ടികള്‍ അതിജീവനത്തിന്റെ ആയുധമാണ്. അവരെ ആയുധം കൊണ്ട് നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് കലാജീവിതം തെളിയിച്ചു.
ബംഗ്ലദേശ്, സിംഗപ്പുര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ 'രഹാന'യാണ് ഉദ്ഘാടന ചിത്രം. മാര്‍ച്ച് 25 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ലക്സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്.
രാജ്യാന്തര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡെ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..