വിജയ് | ഫോട്ടോ: twitter.com/actorvijay
ചെന്നൈ : ലോക വിശപ്പുദിനം പ്രമാണിച്ച് തമിഴ്‌നാട്ടിലുടനീളം അശരണർക്ക് സൗജന്യഭക്ഷണം നൽകാനൊരുങ്ങി നടൻ വിജയിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. 28-നാണ് സംസ്ഥാനത്തുടനീളം ഭക്ഷണവിതരണം നടത്തുകയെന്ന് സംഘടന വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വിജയിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും ഞായറാഴ്ച രാവിലെ 11 മുതലാണ് ഭക്ഷണം വിളമ്പുകയെന്ന് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്ലി എൻ. ആനന്ദ് പറഞ്ഞു. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യഭക്ഷണം വിതരണമുണ്ടാകുമെന്നും ആനന്ദ് അറിയിച്ചു.
ഒരുവർഷത്തിനകം വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. അതിനുമുമ്പായി ആരാധകസംഘടന ശക്തിപ്പെടുത്താനാണത്രേ തീരുമാനം. 2026-ഓടെ വിജയ് രാഷ്ട്രീയത്തിൽ സജീവമാകുമെന്നും റിപ്പോർട്ടുകളുണ്ട്. 2011-ൽ ഡൽഹിയിൽ അഴിമതിക്കെതിരായ അണ്ണ ഹസാരെയുടെ നിരാഹാരത്തിൽ വിജയ് പങ്കെടുത്തു.
2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഉണർത്താനുള്ള ധീരമായ നീക്കമാണെന്നു വിശേഷിപ്പിച്ചു. 2021-ൽ പുതുതായി രൂപവത്‌കരിച്ച ജില്ലകളിൽ വിജയ് മക്കൾ ഇയക്കം അംഗങ്ങൾ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ച് 120-ലധികം സീറ്റുകൾ സ്വന്തമാക്കി.
പിന്നീട് നഗര തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിച്ചു. വിജയിനെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടതും അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചന നൽകുന്നതായിരുന്നു.
Content Highlights: free food for poor people new movement from actor vijay, vijay to politics
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..