സുനിൽ ബാബു, ദുൽഖർ സൽമാൻ | ഫോട്ടോ: www.instagram.com/dqsalmaan/
സിനിമാ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് കലാസംവിധായകൻ സുനിൽ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സുനിൽ ബാബുവിനൊപ്പം പ്രവർത്തിച്ച ദിനങ്ങളെ ഓർത്തെടുക്കുകയാണ് നടൻ ദുൽഖർ സൽമാൻ.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദുൽഖർ സുനിൽ ബാബുവിനെ ഓർക്കുന്നത്. അപാരമായ കഴിവുള്ളയാളായിരുന്നു സുനിൽ ബാബുവെന്നാണ് ദുൽഖർ പറഞ്ഞത്. എന്നിട്ടും യാതൊരുവിധ ബഹളങ്ങളുമില്ലാതെ വളരെ ആവേശത്തോടെയാണ് അദ്ദേഹം ജോലി ചെയ്തതെന്നും ദുൽഖർ ഓർമിക്കുന്നു. നിങ്ങൾ ഞങ്ങളുടെ സിനിമകൾക്ക് ജീവൻ നൽകി. ഇതുമായി പൊരുത്തപ്പെടാൻ കഴിയില്ല. നിങ്ങളുടെ കുടുംബത്തിനും നിങ്ങളെ സ്നേഹിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
മൈസൂരു ആർട്സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് സുനിൽ ബാബു ചലച്ചിത്ര രംഗത്ത് എത്തിയത്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചു. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Content Highlights: dulquer salmaan about late art director sunil babu, art director sunil babu passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..