ബാലചന്ദ്ര മേനോൻ വേണു കുന്നപ്പിള്ളിക്കൊപ്പം | PHOTO: FACEBOOK/BALACHANDRA MENON
ജൂഡ് ആന്തണി ചിത്രം '2018'-ന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. 2018-ന്റെ നിർമാതാവ് വേണുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് ബാലചന്ദ്ര മേനോൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.
"പടം ഇറങ്ങി ആളില്ലാത്തത് കൊണ്ട് ഷോ നടന്നില്ല" എന്ന ദുരവസ്ഥയെ മലയാള സിനിമ നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ് "പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടത് കൊടുത്താൽ അവൻ പടയോടെ തിയേറ്ററിൽ വരും" എന്ന് വേണു തെളിയിച്ചതെന്ന് ബാലചന്ദ്ര മേനോൻ കുറിച്ചു. മലയാളസിനിമയിൽ ഇന്നുവരെ ആർക്കും സാധ്യമാകാത്ത അപൂർവ വിജയമാണ് വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.
ബാലചന്ദ്ര മേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
"NOTHING SUCCEEDS LIKE SUCCESS" എന്ന് പറയാറുള്ളത് വളരെ അർത്ഥവത്താണ്. അതോടൊപ്പം ഓർക്കേണ്ട മറ്റൊന്നാണ് "SUCCESS MUST BE ENJOYED & SHARED " എന്ന് പറയുന്നതും. മലയാളസിനിമയിൽ ഇന്നിതുവരെ ആർക്കും സാധ്യമാകാത്ത ഒരു അപൂർവ്വ, അസുലഭ വിജയം വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് നേടിയിരിക്കുന്നു.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രദർശന വിജയം (എണ്ണത്തിലും വണ്ണത്തിലും !) നേടിയ ചിത്രം എന്ന ബഹുമതിക്ക് 2018 അർഹമായിരിക്കുന്നു. മലയാള സിനിമയിലെ 'ലഹരി ' സംബന്ധിയായ തകൃതി ചർച്ചകൾക്കിടയിൽ ഒരു സെക്കന്റിലെങ്കിലും ആ വിജയത്തിന്റെ മധുരം ഒന്ന് ഓർക്കേണ്ടതും അയവിറക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണെന്ന് കരുതുന്നു. വേണുവിന്റെ ഈ വിജയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. നിലവിലുള്ള ഒരു "സൂപ്പർ" വിശേഷങ്ങളുടേയും പിൻബലമില്ലാതെയാണ് ജൂഡ് ആന്തണി എന്ന സംവിധായകന്റെ നേതൃത്വത്തിൽ ഈ ചിത്രം വിജയം നേടിയത്. ഇതിന് മുൻപ് വേണു തന്നെ മലയാളിക്ക് സമ്മാനിച്ച മാളികപ്പുറത്തിനും "സൂപ്പർ" വിശേഷണങ്ങൾ ഒന്നുമില്ലാതെയായിരുന്നു വിജയം എന്നതും ഓർക്കുക.
ശ്രദ്ധേയമായ കാര്യം.....സിനിമ കാണുന്ന ശീലം, തിയേറ്ററിൽ വരുന്ന സ്വഭാവം, മലയാളി പാടെ ഉപേക്ഷിച്ചോ എന്ന് സംശയിച്ചു തുടങ്ങിയ സമയം ....അറിവിലുള്ള പല തിയേറ്ററുകളും പൂട്ടുമോ എന്ന് ഭയന്നിരുന്ന അവസ്ഥ .... അപ്പോഴാണ് ഒരു നിർമ്മാതാവിന്റെ രണ്ടു പടങ്ങൾ അടുപ്പിച്ചു വന്നു കൊട്ടകയിലേക്കു ജനപ്രളയം ഉണ്ടാക്കി മലയാളീ പ്രേക്ഷകർക്ക് ആത്‌മ വിശ്വാസം നൽകിയിരിക്കുന്നത്. ഇതിനു ഒരു സ്പെഷ്യൽ കൈയ്യടി എക്സ്ട്രാ ....
ഞാൻ അടുത്ത കാലത്താണ് വേണുവിനെ പരിചയപ്പെടുന്നത്. വേണു എഴുതിയ ഒരു കഥയായിരുന്നു അതിന്റെ തുടക്കം. അപ്പോൾ തിയേറ്ററുകളിൽ ശ്മശാന മൂകത തളം കെട്ടിക്കിടക്കുന്ന സമയം. ഒന്ന് രണ്ടു സിനിമകൾ കാണാൻ തിയേറ്ററിൽ പോയപ്പോൾ, ആ മൂകതയും ശൂന്യതയും കണ്ടപ്പോൾ എന്റെ മനസ്സ് വ്യാകുലപ്പെട്ടു. എന്റെ കാര്യം നിസ്സാരവും, ഏപ്രിൽ 18 മൊക്കെ ഓടിയിരുന്നപ്പോൾ തിയേറ്ററിനുള്ളിൽ കുടുംബസദസ്സുകളുടെ മേളമായിരുന്നു ...അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൈകോർത്തു പിടിച്ചു വരുന്നത് കൺ കുളിർക്കെ ഞാൻ കണ്ടിരുന്നു. കുഞ്ഞു കുട്ടികളുടെ കരച്ചിലും ഇക്കിളിച്ചിരികളും തിയേറ്ററിൽ ഓളമായിരുന്നു .. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അവരെ ഞാൻ കണ്ടത് 'മാളികപ്പുറം' എന്ന സിനിമ റിലീസ് ആയപ്പോഴാണ്. ഇപ്പോൾ "2018 " ഉം തിയേറ്ററുകൾ സമ്പന്നമാക്കുന്നു...
മിസ്റ്റർ വേണു, നിങ്ങൾ ഒരു വലിയ കാര്യമാണ് ഞങ്ങളെപ്പോലുള്ള ചലച്ചിത്രപ്രവർത്തകർക്കായി നിർവഹിച്ചത്. "പടം ഇറങ്ങി ആളില്ലാത്തത് കൊണ്ട് ഷോ നടന്നില്ല" എന്ന ദുരവസ്ഥയെ മലയാള സിനിമ നേരിട്ടുകൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് "പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടതു കൊടുത്താൽ അവൻ പടയോടെ തിയേറ്ററിൽ വരും" എന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നത്. അത് "കാര്യം നിസ്സാരമല്ല..."
"CONGRATULATIONS MR VENU !!"
ഒപ്പം ഈ ചിത്രത്തിന്റെ വിജയശില്പികളേവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു !!!
that's ALL your Honour !
Content Highlights: director balachandra menon about 2018 movie producer venu kunnappilli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..