കൊറോണ ബാധയെ തുടര്‍ന്ന് മുന്‍കരുതലായി ആദ്യം അടച്ചുപൂട്ടിയത് സിനിമാ തീയേറ്ററുകളാണ്. സാമൂഹിക അകലം പാലിക്കുക എന്നത് തീയേറ്ററുകളില്‍ നടപ്പിലാവാത്തകാര്യമായതുകൊണ്ട് അത് ശരിക്കും ഒരു മുന്‍കരുതലും ആയിരുന്നു.
കൊറോണയെന്ന മഹാമാരിയെ വേരോടെ പിഴുതെറിയേണ്ടത് നമ്മള് ഓരോരുത്തരുടേയും ആവശ്യമാണ്. കേരളത്തില്‍ ആകെ 690 പ്രദര്‍ശനശാലകളുണ്ട്. ട്രാവന്‍കൂര്‍, മലബാര്‍, കൊച്ചി എന്നീ മൂന്ന് വിതരണ ഏരിയകളായി തിരിച്ചിരിക്കുന്ന ഇവിടങ്ങളില്‍ ഫിലിം റെപ്രസന്റേറ്റീവ്മാരായി അഞ്ഞൂറോളം പേര് പണിയെടുക്കുന്നുണ്ട്. അതില്‍ തന്നെ പത്തോളം തിയറ്ററുകള്‍ ഹയര്‍ അടിസ്ഥാനത്തിലുള്ളവയാണ്. അവിടെ റെപ്രസന്റേറ്റീവ്മാരെ ആവശ്യം വരാറില്ല.
മലയാള സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്നത് റെപ്രസന്റേറ്റീവ്മാരാണ്. ദിവസം 400 രൂപയാണ് അവരുടെ വേതനം. രണ്ട് ഷോ മാത്രം കളിക്കുന്ന ഒരു സിനിമയുടെ റെപ്പ് ആണെങ്കില്‍ പ്രതിഫലം 250 ല്‍ ഒതുങ്ങും. അവരുടെ ദൈനംദിന ചിലവുകളും ഈ തുകയില്‍ കഴിയണം.
ചിലപ്പോള്‍ മള്‍ട്ടിപ്ലക്സുകളില്‍ ഒരാള്‍ക്ക് രണ്ട് സിനിമ അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചേക്കും. പക്ഷേ അത് വിരളമാണ്. വീടിനടുത്തുള്ള, അല്ലെങ്കില്‍ പോയ്വരാവുന്ന ദൂരത്തിലുള്ള തീയേറ്ററില്‍ ആണ് സിനിമ കളിക്കുന്നതെങ്കില്‍ അത് ആശ്വാസമാകും. ദൂരസ്ഥലങ്ങളില്‍, ഉദാഹരണത്തിന് ഒരു കോഴിക്കോട് കമ്പനിയുടെ റെപ്പ് ആയി കാസര്‍ഗോഡ് തീയേറ്ററില്‍ ജോലി ചെയ്യേണ്ടി വരുന്ന ഒരാള്‍ക്ക്, ഈ തുകയില്‍ ചിലവുകള്‍ നടത്തി, രാത്രി, തീയേറ്ററില്‍ തന്നെ അന്തിയുറങ്ങുകയേ വഴിയുള്ളൂ.
പലയിടത്തും റൂമുകള്‍ കാണില്ല. ചിലയിടത്ത് തീയേറ്ററിനോട് ചേര്‍ന്ന കുടുസ്സുമുറിയിലാകും താമസ്സം. ചിലപ്പോള്‍ അകലെയെവിടെയെങ്കിലുമാകും താമസ സൗകര്യം കിട്ടുക. സെക്കന്‍ഡ് ഷോ ഒക്കെ കഴിഞ്ഞ് അവിടെയെത്തുന്നത് പ്രയാസകരമാകും. സ്ത്രീകള്‍ ആരും തന്നെ ഇതു വരെ ഈ മേഖലയിലേക്ക് കടന്നുവന്നിട്ടില്ല. തീയേറ്ററുമായി ബന്ധപ്പെട്ട് മറ്റെല്ലാ മേഖലകളിലും ഇന്ന് സ്ത്രീ സാന്നിദ്ധ്യമുണ്ട്.
തൃശ്ശൂര്‍ കുണ്ടുകുഴിപ്പാടത്തിനടുത്ത് മുന്‍പ് ബെക്ക്സി എന്നൊരു തീയേറ്റര്‍ ഉണ്ടായിരുന്നു. അത് പൂര്‍ണമായും സ്ത്രീകള്‍ നടത്തിയതായിരുന്നു. പരപ്പനങ്ങാടിയിലെ പല്ലവി ജയകേരള തീയേറ്ററുകളുടെ മാനേജിംഗ് ഡയറക്ടര്‍ രേഷ്മ ആണ്. മഞ്ചേരി ലാഡര്‍ സിനിമാസിന്റെ മാനേജര്‍ രജനി. തൃശ്ശൂര്‍ ഗിരിജ തീയേറ്ററിന്റെ ഉടമസ്ഥ ഡോ. ഗിരിജയാണ്. കാട്ടാക്കട ശ്രീ വിനായകയുടെ ഉടമസ്ഥ ശ്രീമതി സോജ നായര്‍ .
അങ്ങനെ, ക്ലീനിംഗ് മുതല്‍ ഉടമസ്ഥ വരെ സ്ത്രീകളുണ്ട്. ഓപ്പറേറ്റിംഗ് ലൈസന്‍സ് നേടിയ സ്ത്രീകള്‍ പലയിടത്തുമുണ്ട്. എങ്കിലും, ഇത് വരേക്കും ഫിലിം റെപ്രസന്റേറ്റീവായി ഒരു സ്ത്രീ പോലും പ്രവര്‍ത്തിക്കുന്നില്ല. ഒരുപക്ഷേ, പ്രതിഫലക്കുറവ് കാരണമാകാം. തദ്ദേശീയരായ സ്ത്രീകള്‍ക്ക് തൊട്ടടുത്തുള്ള തീയേറ്ററില്‍ ഈ ജോലി ചെയ്യാവുന്നതേയുള്ളൂ. ജോലി പഠിക്കാനും എളുപ്പമാണ്. മുന്‍പ് പറഞ്ഞ കുറഞ്ഞ പ്രതിഫലം കാരണം യുവാക്കള്‍ ഈ മേഖലയില്‍ വളരെ കുറവാണ്.
ഏറെയും 60 ന് മുകളില്‍ പ്രായമുള്ളവര്‍. പലരും രോഗികള്‍. മിക്കവരും മരുന്നിനും, ചികിത്സയ്ക്കും പണം കണ്ടെത്തുവാനാണ് ഈ തൊഴില്‍ ചെയ്യുന്നത്. ഇപ്പോള്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ജോലിയില്ല കരുതി വയ്ക്കാന്‍ മാത്രം സമ്പാദിക്കാവുന്ന ശമ്പളവുമല്ല. പലരും ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ ദിവസം വിവിധ ക്ഷേമപദ്ധതികളില്‍ പെട്ട തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 40 ലക്ഷം രൂപയുടെ സഹായത്തില്‍ സിനിമ തൊഴിലാളികളെ തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.
പല ഭാഗത്തു നിന്നും പല മേഖലയിലേക്കും സഹായങ്ങള്‍ പ്രവഹിക്കുമ്പോള്‍ പരിഗണനയുടെ പ്രാതിനിധ്യം പോലുമില്ലാതെ അവഗണിക്കപ്പെട്ടവരുടെ പ്രതിനിധികളായി അവരും മാറുന്നു. തീയേറ്റര്‍ ഉടമകളുടേയോ, വിതരണക്കാരുടേയോ സംഘടനകളോ, മറ്റേതെങ്കിലും സംഘടനകളോ, സംസ്ഥാന സര്‍ക്കാരോ ഇവരെയും കൂടി പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം.
ഷാജി പട്ടിക്കര
Content Highlights: corona crisis affects film representatives
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..