ക്രിസ് റോക്ക്, ഓസകർ വേദിയിൽ ക്രിസ് റോക്കിനെ വിൽ സ്മിത്ത് മർദ്ദിക്കുന്നു
ഓസ്കര് വേദിയില്‍ വില്‍ സ്മിത്ത് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി അവതാരകന് ക്രിസ് റോക്ക്. ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ക്രിസ് റോക്കിനോട് ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോഴും മനസ്സിലായിട്ടില്ല. അതു മനസ്സിലാക്കാനുള്ള പ്രക്രിയയിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. ഇതേക്കുറിച്ച് ഞാനൊരിക്കല്‍ സംസാരിക്കും. അത് ഒരു ഗൗരവകരവും തമാശയും നിറഞ്ഞതായിരിക്കും. ഞാനിപ്പോള്‍ കുറച്ച് തമാശ പറയാന്‍ പോവുകയാണ്- ക്രിസ് റോക്ക് പറഞ്ഞു.
ഓസ്കറിന്റെ ചരിത്രത്തില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ് വില്‍ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.
1997 ലെ ജി. ഐ ജെയിന് എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന് 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.
അനിഷ്ട സംഭവത്തില്‍ വില്‍ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും വില്ല്യം റിച്ചാര്‍ഡിന്റെ കുടുംബത്തോടും മാപ്പ് പറഞ്ഞു. വില്‍ സ്മിത്തിനെതിരേ അക്കാദമി നടപടി സ്വീകരിച്ചേക്കും.
അതേ സമയം കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള നാമനിര്ദ്ദേശവുമായാണ് വില്‍ സ്മിത്ത് ഓസ്കറില് ഇത്തവണയെത്തിയത്. അദ്ദേഹം പുരസ്കാരം നേടുകയും ചെയ്തു. ടെന്നീസ് താരവും പരിശീലകനും സെറീന വില്ല്യംസിന്റെയും വീനസ് വില്ല്യസിന്റ പിതാവുമായ വില്ല്യം റിച്ചാര്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കിങ് റിച്ചാര്‍ഡ്.
Content Highlights: Chris Rock, Will Smith, Oscars, jada pinkett smith, Oscar Controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..