ലൂസിഫർ സിനിമയുടെ അണിയറ പ്രവർത്തകർ പുതുക്കി നിർമിച്ച പള്ളി | ഫോട്ടോ: മാതൃഭൂമി
പ്രിഥ്വിരാജ്-മോഹൻലാൽ ചിത്രം ലൂസിഫർ സിനിമയിലൂടെ പ്രശസ്തമായ ആരാധനാലയ ചീന്തലാർ പള്ളി വിനോദസഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാണ്. സിനിമ ഇറങ്ങി നാലുവർഷമായിട്ടും ഇവിടേക്ക് സഞ്ചാരികൾ വന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാംഭാഗമായ ‘എംപുരാൻ’ ചിത്രീകരണം തുടങ്ങാനിരിക്കെ അതിലും പള്ളി ലൊക്കേഷനാകുമോ എന്ന ആകാംക്ഷയിലാണ് നാട്ടുകാർ.
ഉപ്പുതറ -ഏലപ്പാറ റൂട്ടിൽ ചീന്തലാർ പുതുക്കട രണ്ടാം ഡിവിഷനു സമീപമാണ് പള്ളി സ്ഥിതിചെയ്യുന്നത്. മോഹൻലാലും മഞ്ജുവാരിയരും ചേർന്നുള്ള പ്രധാനരംഗം ചിത്രീകരിച്ചതോടെയാണ് ലൂസിഫർ പള്ളി എന്ന വിളിപ്പേരുവന്നത്. അന്ന് തകർച്ചയിലായിരുന്ന പള്ളി സിനിമയുടെ അണിയറ പ്രവർത്തകരാണ് ഏഴുലക്ഷം രൂപ ചിലവഴിച്ച് പുതുക്കി നിർമിച്ചത്.
ഇപ്പോൾ നിരവധി വിനോദസഞ്ചാരികളാണ് സെയ്ന്റ് ആൻഡ്രൂസ് സി.എസ്.ഐ. പള്ളി കാണാൻ എത്തുന്നത്. തേയില തോട്ടത്തിനു നടുവിലുള്ള പള്ളിയുടെ ചുറ്റുമുള്ള കാഴ്ചകളും മനോഹരമാണ്. തോട്ടം തൊഴിലാളികളായ വ്യത്യസ്ത ക്രൈസ്തവ വിഭാഗങ്ങൾക്കായി ബ്രിട്ടീഷുകാരാണ് മൂന്നാർ, പീരുമേട്, ചീന്തലാർ എന്നിവിടങ്ങളിൽ മൂന്നു പള്ളികൾ പണിതത്. ഇതിൽ ചീന്തലാറിലെ പള്ളി 1952 ലാണ് ആസ്വിൻവാൾ കമ്പനിയുടെ ചുമതലക്കാരനായ ജെ.എം. വിൽക്കി (വിൽക്കി സായിപ്പ്) ആണ് നിർമിച്ചുനൽകിയത്.

ഫെബ്രുവരി 15-ന് സി.എസ്.ഐ, മാർത്തോമ, യാക്കോബായ വിഭാഗങ്ങൾ ഇവിടെ ആരാധന തുടങ്ങി. പിന്നീട് ഇടവിട്ട ഞായറാഴ്ചകളിൽ മൂന്നുവിഭാഗങ്ങളും ആരാധന തുടർന്നുപോന്നു. പിന്നീട് യാക്കോബായ, മാർത്തോമ വിഭാഗങ്ങൾക്ക് പള്ളികൾ നിർമിച്ചതോടെ അവർ ആരാധന അങ്ങോട്ടുമാറ്റി. ഇതോടെ സി.എസ്.ഐ. ഈസ്റ്റ് കേരള മഹാഇടവകയുടെ അധീനതയിലായി സെയ്‌ന്റ് ആൻഡ്രൂസ് ചർച്ച്. ഇപ്പോൾ ആദ്യത്തേയും അവസാനത്തേയും ഞായറാഴ്ചകളിലാണ് ആരാധനയുള്ളത്.
അധികമാരാലും അറിയപ്പെടാതെ കിടന്ന സെയ്‌ന്റ് ആൻഡ്രൂസ് ചർച്ച് സിനിമയുടെ ചിത്രീകരണം കഴിഞ്ഞതോടെ ലൂസിഫർ പള്ളി എന്ന പേരിൽ പ്രസിദ്ധമായി. അവധിദിവസങ്ങളിൽ നല്ല തിരക്കാണ്.
Content Highlights: cheenthalar church, lucifer movie fame church upputhara, empuraan movie, prithviraj and mohanlal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..