ജോജു ജോർജ് | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി
കൊച്ചി: വാഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരേ കേസ്. ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
ജോജു ജോർജ്ജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിന്റെ രേഖകൾ സഹിതം ആർ.ടി.ഓയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജു ജോർജിനോട് നിർദേശിച്ചിരിക്കുന്നത്.
വാഗമണ്‍ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാല്‍, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.
റേസ് പ്ലാന്റേഷന് ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെ.എസ്.യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നടന് ജോജുവിന്റെ നേതൃത്വത്തില്‍ നടന്ന ഓഫ് റോഡ് മത്സരത്തില്‍ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്നും പരാതിയില്‍ പഞ്ഞിരുന്നു.
Content Highlights: Actor Joju George, Vagamon Off Road Race, Illegal Off Road Race
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..