അക്ഷയ് കുമാർ | photo: pti
ബോക്‌സോഫീസില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നതില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. മലയാള ചിത്രം 'ഡ്രൈവിങ് ലൈസന്‍'സിന്റെ ഹിന്ദി പതിപ്പായ 'സെല്‍ഫി'യ്ക്ക് തണുപ്പന്‍
പ്രതികരണം ലഭിച്ചതോടെയാണ് വിശദീകരണവുമായി താരം എത്തിയത്.
തന്നെ സംബന്ധിച്ച് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നത് ആദ്യത്തെ സംഭവമല്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. തന്റെ കരിയറില്‍ തുടര്‍ച്ചയായി 16 ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. തുടര്‍ച്ചയായി എട്ട് ചിത്രങ്ങള്‍ വിചാരിച്ചത് പോലെ സ്വീകരിക്കപ്പെടാത്ത സമയമുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ മൂന്നോ നാലോ ചിത്രങ്ങള്‍ക്കാണ് കരുതിയ വിജയംനേടാനാകാത്തതെന്നും അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടി.
"സ്വന്തം വീഴ്ച കൊണ്ടാണ് ഇങ്ങനെയാക്കെ സംഭവിക്കുന്നത്. പ്രേക്ഷകര്‍ ഒരുപാട് മാറി. നമ്മളും മാറേണ്ട സമയമായിരിക്കുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. മാറേണ്ട സമയമായിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഞാന്‍ മാറാന്‍ ശ്രമിക്കുകയാണ്. അതാണ് എനിക്ക് ചെയ്യാനാകുന്നത്. ഒരു ചിത്രം പരാജയപ്പെട്ടാല്‍ പ്രേക്ഷകരെ പഴിക്കേണ്ട കാര്യമില്ല. നമ്മളുടെ പിഴവാണത്", അക്ഷയ് കുമാര്‍ പറഞ്ഞു.
അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'സെല്‍ഫി'. വെള്ളിയാഴ്ചയാണ് ചിത്രം റീലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ വെറും 2.55 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരുന്നു.
സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയറാണ് 'ഡ്രൈവിങ് ലൈസന്‍സ്' സംവിധാനം ചെയ്തത്. 2019-ല്‍ റിലീസായ ഡ്രൈവിങ് ലൈസന്‍സ് മികച്ച വിജയം നേടിയിരുന്നു. തുടര്‍ന്നാണ് ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം കരണ്‍ ജോഹര്‍ സ്വന്തമാക്കിയത്.
പൃഥ്വിരാജ് ചെയ്ത സൂപ്പര്‍ സ്റ്റാറിന്റെ കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്. സുരാജ് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ഇമ്രാന്‍ ഹാഷ്മിയും വേഷമിടുന്നു. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ധര്‍മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. റിഷഭ് ശര്‍മയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.
കോവിഡിന് ശേഷം തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ 'ബച്ചന്‍ പാണ്ഡെ', 'സാമ്രാട്ട് പൃഥ്വിരാജ്', 'രാമസേതു', 'രക്ഷാബന്ധന്‍' എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.
Content Highlights: bollywood actor Akshay Kumar on his consecutive flops
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..