പ്രശസ്ത ഇംഗ്ലീഷ് സംഗീത ബാൻഡായ ബീറ്റിൽസ് ഗായകൻ പോൾ മക്കാർട്ട്‌നിക്കും ഭാര്യയും അമേരിക്കൻ ഗായികയുമായ ലിൻഡ മക്കാർട്ട്‌നിക്കുമൊപ്പം ഭാസ്കർ മേനോൻ. 1976-ൽ പകർത്തിയ ചിത്രം
കാലിഫോർണിയ: ലോകസംഗീതത്തെ മാറ്റിമറിച്ച ഇ.എം.ഐ. മ്യൂസിക് വേൾഡ് വൈഡിന്റെ പ്രഥമ ചെയർമാനും കാപ്പിറ്റൽ റെക്കോഡ്‌സിന്റെ പ്രതാപകാലത്തെ സാരഥിയുമായിരുന്ന വിജയഭാസ്കർ മേനോൻ (86) അന്തരിച്ചു. കാലിഫോർണിയ ബെവെർലി ഹിൽസിലെ വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
ലോകപ്രശസ്ത ഇംഗ്ലീഷ് മ്യൂസിക് ബാൻഡായ പിങ്ക് ഫ്ലോയ്ഡിനെ ‘ദ ഡാർക്ക് സൈഡ് ഓഫ് ദ മൂണി’ലൂടെ 1973-ൽ അമേരിക്കയിൽ ആസ്വാദകർക്കുമുമ്പിൽ അവതരിപ്പിക്കാനായതാണ് ഭാസ്കർ മേനോൻ ലോകസംഗീതത്തിനു നൽകിയ വിലപ്പെട്ട സംഭാവനകളിലൊന്ന്.
ബീറ്റിൽസ്, റോളിങ് സ്റ്റോൺ, ക്വീൻ, ഡേവിഡ് ബൗവീ, ടീനാ ടർണർ, ആൻ മ്യുറെ, ഡ്യുറാൻ ഡ്യുറാൻ, കെന്നി റോജേഴ്‌സ് തുടങ്ങിയ പാശ്ചാത്യ സംഗീതലോകം അടക്കിവാണ അതിപ്രശസ്ത സംഗീതജ്ഞരുമൊത്തും ബാൻഡുകളുമൊത്തും തന്റെ മൂന്നുപതിറ്റാണ്ടുകാലത്തെ സംഗീതജീവിതത്തിൽ ഭാസ്കർ പ്രവർത്തിച്ചു. 1934-ൽ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം, ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ(എച്ച്.എം.വി.)യിലൂടെയാണ് സംഗീതവ്യവസായ രംഗത്തെത്തുന്നത്.

1971-ൽ ലോസ് ആഞ്ജലിസിലെത്തിയ അദ്ദേഹം 1978-ലാണ് ഇ.എം.ഐ. ചെയർമാനാകുന്നത്. സംഗീതലോകത്തെ സംഭാവനകൾക്കുള്ള അംഗീകാരമായി ഐ.എഫ്.പി.ഐ. ‘മെഡൽ ഓഫ് ഓണർ’ നൽകി ആദരിച്ചു. 1971-1990 വരെ അമേരിക്കൻ റെക്കോഡിങ് ഇൻഡസ്ട്രി അസോസിയേഷൻ (ആർ.ഐ.എ.എ.) ഡയറക്ടറുമായിരുന്നു.
Content Highlights: Bhaskar Menon, Music industry executive passed away capitol records EMI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..