ഭദ്രൻ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ചിത്രം
ഡെന്നിസ് ജോസഫിന്റെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ ഭദ്രന്‍. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡെന്നിസ് ജോസഫ് അയച്ച ഒരു സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ഭദ്രന്റെ കുറിപ്പ്. ഡെന്നിസ് ജോസഫിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ താന്‍ വേറെ ലെവല്‍ ആണെന്നും തനിക്കൊപ്പം ചേര്‍ന്നാല്‍ ഭൂകമ്പം ഉണ്ടാകുമെന്നും ഡെന്നിസ് ജോസഫ് പറഞ്ഞുവെന്നും ഭദ്രന്‍ പറയുന്നു.
മോഹന്‍ലാലിനും മമ്മൂട്ടിക്കും സൂപ്പര്‍താര പദവി നല്‍കിയ ആ മനുഷ്യന്‍ എന്തേ പിന്നീട് അന്തര്‍മുഖനായത് എന്ന് ഭദ്രന്‍ ചോദിക്കുന്നു. ആ പാവം മനുഷ്യന്‍ ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്ന് ചോദിക്കാത്ത മലയാളം സിനിമ അദ്ദേഹത്തിന്റെ മരണശേഷം എങ്ങനെ മരിച്ചു എന്ന് ചോദിക്കുന്നുവെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഭദ്രന്റെ കുറിപ്പ്
പ്രിയ ഡെന്നീസ് ജോസഫ് നമ്മെ വിട്ടുപോകുന്നതിനു ഏതാണ്ട് പത്തു ദിവസം മുന്‍പ് വിട്ട ഒരു വാട്ട്‌സാപ്പ് ചിത്രം ഒപ്പം ഒരു അടിക്കുറിപ്പും ഉണ്ട്. ''ഈ പരാക്രമികളെ ഓര്‍മ്മ ഉണ്ടോ?''. ആ പ്രയോഗം എനിക്ക് നന്നേ ഇഷ്ടപെട്ടതുകൊണ്ട് കുറെ നേരം ചിരിച്ചുപോയി. അത് ജോഷിയും ഞാനും ഡെന്നിസും ആയിരുന്നു. ആ ചങ്ങാതി അങ്ങനെയാണ്. മുഖപക്ഷം നോക്കാതെ മനസ്സില്‍ വരുന്നത് വെട്ടിത്തുറന്ന് പറയും. അന്നേ തോന്നിയിരുന്നു ഈ ഫോട്ടോ സൂക്ഷിക്കപെടേണ്ടതാണെന്ന്. ഇന്ന് ആ വേര്‍പാട് ഒരു നൊമ്പരം ആയി മനസ്സില്‍ കെട്ടിക്കിടക്കുന്നു.
എന്റെ വിരലുകള്‍ക്കിടയില്‍ പുകയാതെ നില്‍ക്കുന്ന 555 സിഗരറ്റ് കണ്ടു അനവധി ആള്‍ക്കാര്‍ വിളിക്കുകയുണ്ടായി. ''അപ്പോള്‍ പണ്ട് പണ്ട് പുകവലിക്കാരന്‍ ആയിരുന്നു അല്ലേ ?'' സത്യത്തില്‍, ഡെന്നീസിന്റെ പോക്കറ്റിലെ പാക്കറ്റില്‍ നിന്ന് അനുവാദമില്ലാതെ കരസ്ഥമാക്കിയ ഒരു സിഗരറ്റ് ആയിരുന്നു അത്. അതില്‍ കുത്തി നിറച്ച ടുബാക്കോ കത്തുന്നതിനു മുന്‍പുള്ള ഗന്ധത്തിനു ഒരു മാസ്മരികത അനുഭവപ്പെടുമായിരുന്നു. അത്രേയൊള്ളൂ , പുകവലി എനിക്ക് ശീലമായിരുന്നില്ല. പില്‍ക്കാലത്തു, എല്ലാം ഉപേക്ഷിച്ച ഒരു സ്വാത്വികന്‍ ഡെന്നിസും ആയിട്ടായിരുന്നു എനിക്ക് കൂടുതല്‍ ചങ്ങാത്തം.
വരും കാലത്തിനു ഇങ്ങനെയൊരു സ്‌ക്രീന്‍ റൈറ്ററുടെ പിറവി ഉണ്ടാവില്ല. മുപ്പതു വയസിനു മുന്‍പേ, മലയാള സിനിമയില്‍ പിറക്കുന്ന സിനിമകളുടെ ഛായാചിത്രം മാറ്റിക്കുറിച്ചു അയാള്‍. ഞാന്‍ ചോദിച്ചിട്ടുണ്ട് എപ്പോഴോ ''ഡെന്നിസെ നമുക്ക് ചേര്‍ന്ന് ഒരു സിനിമ ചെയ്യണം.ഉത്തരം മുഖത്തടിക്കും പോലെ വന്നു . ''അസാധ്യം...' 'താന്‍ വേറെ ലെവല്‍ ആണ്. നമ്മള്‍ ഒത്തുചേര്‍ന്നാല്‍ ഭൂകമ്പം ഉറപ്പ് '. അത് അദ്ദേഹത്തിന്റെ പച്ചയായ ഭാഷയാണ്.എന്നോട് സഹകരിക്കാനുള്ള ഇഷ്ടക്കേടുകൊണ്ടോ ഒഴിവാക്കാനോ ഒന്നുമായിരുന്നില്ല. എന്റെ ചിന്തകളെ എന്നും ആയിരം നാവുകളോടെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.
''അയ്യര്‍ ദി ഗ്രേറ്റ് ' നെ ഒരു അത്ഭുതമായി പറയാറുണ്ടായിരുന്നു. മലയാള സിനിമയിലെ രണ്ടു മഹാരഥന്മാരുടെ വ്യത്യസ്ത സിനിമകള്‍ മുഴുവനും തന്നെ ഡെന്നിസിന്റെ സംഭാവനകള്‍ ആയിരുന്നില്ലേ? ഉപേക്ഷിച്ചു തള്ളിയ മൂലക്കല്ലിനെ സ്വര്‍ണ ഗോപുരം ആക്കാനും ''ന്യൂ ഡല്‍ഹി''ക്കു കഴിഞ്ഞു വിന്‍സെന്റ് ഗോമസിനെ മലയാളിയുടെ ചക്രവര്‍ത്തിയാക്കി. എത്രയെത്ര വ്യത്യസ്ത കഥകള്‍ ഇവര്‍ക്കായി ജനിച്ചു. എന്നിട്ടുമെന്തേ അയാള്‍ അന്തര്‍മുഖനായി? സിനിമാലോകം കണ്ടെത്തേണ്ട ഉത്തരമാണ്.
വിഴുങ്ങിയാല്‍ തൊണ്ടയില്‍ മുഴക്കുന്ന സിനിമകളുടെ പുറകെ ഫാഷന്‍ പരേഡ് നടത്തുന്ന ഹീറോ സങ്കല്പത്തോട് ആ മഹാരഥന്‍ വിഘടിച്ചിരിക്കാം. അവസാന ഘട്ടത്തില്‍ എപ്പോഴോ ഒരു ഓട്ടോ റിക്ഷയില്‍ പ്രൊഡ്യൂസര്‍ ആയ തോംസണ്‍ ഗ്രൂപ്പിലെ ബാബുവിന്റെ വീട്ടില്‍ ഡെന്നിസ് പോവുകയുണ്ടായി. മകളുടെ അഡ്മിഷന്‍ റെക്കമെന്‍ഡേഷനുമായി. മടക്കം ഓട്ടോറിക്ഷയില്‍ കയറുന്നതു കണ്ട് കാറില്‍ വിട്ടു തരാം എന്ന് ബാബു പറഞ്ഞപ്പോള്‍ ഡെന്നിസ് ചിരിച്ചുകൊണ്ട് ''ഞാന്‍ ഓട്ടോയില്‍ വന്നു ഓട്ടോയില്‍ പോട്ടെ. ഞാന്‍ ഇപ്പോള്‍ സാധാരണക്കാരന്‍ ആണ്.'' ഡെന്നിസിന്റെ മരണശേഷം ബാബു എന്നോട് ഇത് ഷെയര്‍ ചെയ്തപ്പോള്‍ മനസ്സില്‍ ഒരു ഭാരം തോന്നി. ആ പാവം മനുഷ്യന്‍ എങ്ങനെ ജീവിക്കുന്നു എന്ന് മലയാള സിനിമ അന്വേഷിച്ചില്ല!, മരിച്ചുകഴിഞ്ഞപ്പോള്‍ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കുന്നു. എന്തൊരു വിരോധാഭാസം!. ആ നല്ല മനുഷ്യന്‍ ഉയരങ്ങളിലേ സ്വര്‍ഗത്തിലേക്ക് ചിറകടിച്ചു ഉയരുന്നത് ഞാന്‍ കാണുന്നു. മാലാഖാമാര്‍ക്കായി ഒരു തിരക്കഥ എഴുതാന്‍.
Content Highlights: Bhadran Mattel director about Dennis Joseph Script writer after his demise


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..