അവതാർ 2 ന്റെ പോസ്റ്റർ | ഫോട്ടോ: twitter.com/officialavatar
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം അവതാർ 2-ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം.
തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു.
ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനമാണ് അവതാർ 2 വിന് ലഭിക്കുക. ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.
2009 ലാണ് അവതാർ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. ലോകസിനിമയുടെ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യൺ ഡോളർ) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാർ; ദ വേ ഓഫ് വാട്ടർ പ്രദർശനത്തിനെത്തുന്നത്. ലൈറ്റ്സ്റ്റോം എന്റർടൈൻമെന്റ്സിന്റെ ജോൺ ലാൻഡോയ്ക്കൊപ്പം കാമറൂണും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. 2000 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Content Highlights: avatar 2 kerala theatrical release in trouble, avatar 2 release issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..