Alphonse Puthren, Premam Movie
മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും പ്രേമം എന്നാൽ ഇന്നും യുവാക്കൾക്കിടയിൽ ഹരമാണ്.
ചിത്രം പലരിലും ബാക്കിയാക്കിയ ഒരു സംശയത്തിന് ആറ് വർഷങ്ങൾക്കിപ്പുറം സംവിധായകൻ തന്നെ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. ഒരു അപകടത്തിൽ ഓർമ നഷ്ടമായ, സായ് പല്ലവി അവതരിപ്പിച്ച, മലർ എന്ന കഥാപാത്രം നിവിൻ പോളിയുടെ കഥാപാത്രമായ ജോർജിനെ മറന്നു പോവുന്നുണ്ട് ചിത്രത്തിൽ. എന്നാൽ ക്ലൈമാക്സിൽ ജോർജിന്റെയും സെലിന്റെയും വിവാഹത്തിന് എത്തിയ മലർ കഴിഞ്ഞുപോയതെല്ലാം ഓർക്കുന്നുണ്ടെന്ന സൂചനയും ചിത്രം നൽകുന്നുണ്ട്. ഇത് സംബന്ധിച്ച് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിനാണ് അൽഫോൺസ് മറുപടി നൽകിയത്.
‘ പ്രേമത്തിൽ, ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ശരിക്കും ഓർമ നഷ്ടപ്പെട്ടോ? അതോ മനഃപൂർവം ജോർജിനെ ഒഴിവാക്കാൻ മലർ ആഗ്രഹിക്കുന്നുണ്ടോ? അതോ അടുത്തിടെ ഓർമ തിരികെ ലഭിച്ച മലർ ജോർജ് വിവാഹിതനാകുന്നതിനാൽ അവനോട് അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലേ? ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാൻ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്' എന്നായിരുന്നു ആരാധകന്റെ ചോദ്യം.
‘ മലരിന്റെ ഓർമ നഷ്ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കും. കൈ കൊണ്ട് 'സൂപ്പർ' എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് ആക്ഷൻസിലൂടെയും വയലിനു പകരം ഹാർമോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓർമ തിരികെ ലഭിച്ചു.’ - ഇതായിരുന്നു ചോദ്യത്തിന് അൽഫോൻസ് പുത്രൻ നൽകിയ ഉത്തരം.
നിവിനെയും സായ് പല്ലവിയെയും കൂടാതെ കൃഷ്ണ ശങ്കർ, ശബരീഷ് വർമ, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ പാട്ടുകളും വൻ ഹിറ്റായി മാറിയിരുന്നു
content highlights : alphonse puthren about premam movie sai pallavi character malar memory loss
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..