അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: ബിനുലാൽ | മാതൃഭൂമി
തിരുവനന്തപുരം: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരങ്ങൾക്ക് പിന്നിൽ ഗേറ്റ് കാവൽക്കാരനുൾപ്പെടെയുള്ള ഒരു സംഘമാളുകളുടെ ഒളിപ്രവർത്തനമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സത്യമറിയാൻ മാധ്യമങ്ങൾ ശ്രമിച്ചില്ല. ആടിനെ പേപ്പട്ടിയാക്കുകയാണ് അവർ ചെയ്തത്. സ്ഥാപനത്തിലെ ജോലിക്കാർ ആരും പട്ടികജാതിയിൽപ്പെട്ടവരല്ല എന്നും അടൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് തന്റെ രാജി കൊടുക്കുകയായിരുന്നുവെന്നും സാമാന്യം ദീർഘമായിത്തന്നെ സംസാരിച്ചെന്നും അടൂർ പറഞ്ഞു. നാശത്തിന്റെ വക്കിൽ നിന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ചതാക്കുന്നതിനും വേണ്ടി ആത്മാർത്ഥമായിത്തന്നെ പരിശ്രമിച്ച മൂന്നുകൊല്ലമാണ് കടന്നുപോയത്. ശങ്കർ മോഹൻ എന്നോടൊപ്പം അഹോരാത്രം പണിയെടുത്ത ഒരു വ്യക്തിയാണ്. ചലച്ചിത്ര മേഖലയേക്കുറിച്ച് അദ്ദേഹത്തോളം അറിവോ പ്രവർത്തനപരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല. അങ്ങനെ ഒരാളെയാണ് നമ്മൾ ക്ഷണിച്ചുവരുത്തി അടിസ്ഥാനരഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി അപമാനിച്ച് പടികടത്തി വിട്ടതെന്ന് അടൂർ പറഞ്ഞു.
ദളിത് വിരോധവും ജാതി വിവേചനവുമാണ് സമര കാരണമായി വിദ്യാർത്ഥികൾ പറഞ്ഞത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ദളിത് ശുചീകരണത്തൊഴിലാളികളെ അടിമപ്പണി ചെയ്യിച്ചിരുന്നു എന്നാണ് ഒരാരോപണം. എന്റെ അന്വേഷണത്തിൽ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ജോലിക്കാർ ആരും പട്ടികജാതിയിൽപ്പെടുന്നവരല്ല. നായരും ക്രിസ്ത്യാനിയും ആശാരിയും ഒക്കെയാണവർ. ആരോപണങ്ങളെല്ലാം സാമാന്യബുദ്ധിക്ക് ചേരാത്തതാണ്. ഒരു വിദ്യാർത്ഥിക്ക് ഡിപ്ലോമാ സിനിമ ചെയ്യാൻ അവസരം നൽകിയില്ല എന്നതാണ് വേറൊരു പരാതി. തന്റെ അവസാനവർഷ പരീക്ഷയിൽ പങ്കെടുക്കാതെ വാശിയോടെ മാറി നിന്ന് അവസരം നഷ്ടപ്പെടുത്തിയ ഈ വിദ്യാർത്ഥി പരാതി അയച്ചിരുന്നെങ്കിലും കമ്മീഷനുമുമ്പിൽ ഹാജരാകാൻ ധൈര്യം കാണിച്ചില്ല. തെറ്റുകാരൻ താൻ തന്നെയെന്ന വീണ്ടുവിചാരം അയാൾക്ക് ഉണ്ടായിക്കാണണം.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സമരം തുടങ്ങിയത്. സമരം ആരംഭിച്ചതിന് ശേഷമാണെന്ന് തോന്നുന്നു സമരകാരണങ്ങൾ ആലോചിച്ച് തുടങ്ങിയത്. എന്തായാലും അവർ തിരുവനന്തപുരത്തേക്ക് രഹസ്യയാത്ര നടത്തിയത് ചലച്ചിത്രമേള കാണാനല്ല, മറിച്ച് സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്ത് ആരോപണങ്ങൾ ഫലവത്തായി മാധ്യമങ്ങളിൽ പടർത്തിവിടുന്നതിന് വേണ്ടിയാണ്. സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവൽക്കാരനായിരുന്ന വിദ്വാൻ സ്ഥലത്തെ പ്രധാന റൗഡിയും പോലീസ് കേസുകളിലെ പ്രതിയും ധനികനുമാണ്. ഇയാൾക്കും സമരാസൂത്രണത്തിൽ നല്ല പങ്കുണ്ട്. മിലിട്ടറി ക്വാട്ടയിൽ കിട്ടുന്ന മദ്യം ക്യാംപസിലെത്തിച്ച് കച്ചവടം ചെയ്തിരുന്ന ഇയാൾക്ക് കാവൽ ജോലിയിൽ നിന്നുള്ള മാറ്റത്തോടെ വന്ന സാമ്പത്തികനഷ്ടം ചില്ലറയല്ല. അയാൾ ശത്രുസംഹാരാർത്ഥം നടത്തിയ പൊടിക്കൈയാണ് ശുചീകരണ ജോലിക്കാരെക്കൊണ്ട് കള്ളങ്ങൾ പറയിച്ച് വീഡിയോ റെക്കോർഡ് ചെയ്തത്. അതയാളുടെ വീട്ടിൽ വെച്ചുതന്നെയാണ് ചെയ്തത്.
എന്തെങ്കിലും ജോലിയേൽപ്പിച്ചാൽ ദീർഘാവധിയെടുത്ത് കടന്നുകളയുന്ന പി,ആർഓ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്നു. ഈ തസ്തിക അനാവശ്യമാണെന്ന് അധികൃതർ അറിയിച്ചുണ്ട്. ഓഫീസ് സമയം പാലിക്കാത്ത ഇയാൾക്ക് ഔദ്യോഗിക ജോലികളോട് വൈമുഖ്യമാണ്. പി.ആർ.ഓ, അധ്യാപകരിൽ രണ്ടുപേർ, ഒരു ഡെമോൺസ്ട്രേറ്റർ, ഒരു ക്ലാർക്ക്, സ്റ്റോർ കീപ്പർ എന്നിവരാണ് സ്ഥാപനത്തിനെതിരെ ഒളിപ്രവർത്തനം നടത്തിയത്. മൂന്നുമാസംമുമ്പ് ഇന്റർവ്യൂ നടത്തി ഏതാനും അധ്യാപകരെ തിരഞ്ഞെടുത്ത അവസരത്തിൽ താനുൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾ അപേക്ഷകരുടെ യോഗ്യതയും പരിചയവും സമീപനവുമെല്ലാം പരിഗണിച്ച് സ്ഥാപനത്തിന് ഉപയോഗപ്പെടുന്നവരെ മാത്രമാണ് തിരഞ്ഞെടുത്തതെന്നും അടൂർ വിശദമാക്കി.
Content Highlights: adoor gopalakrishnan press meet, kr narayanan film institute strike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..