Photo | https:||www.instagram.com|pillai_manju|, https:||www.facebook.com|fara.shibla
ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയവർക്ക് മറുപടിയുമായി നടി ഷിബ്‍ല. കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫ് അലി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഷിബ്‍ല.
ഹോം സിനിമ സ്ത്രീവിരുദ്ധതയെ സാധൂകരിക്കുകയാണെന്നാണ് ഉയർന്നുവന്ന വിമർശനം. മഞ്ജു പിള്ള അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം അടുക്കളയിലും വീട്ടിലുമായി തളയ്ക്കപ്പെട്ടിരിക്കുന്നു എന്ന് വിമർശകർ പറയുന്നു. സിനിമകളിലെ പൊളിറ്റിക്കൽ കറക്ട്നെസ് പേടിച്ച് ആളുകൾ മാളത്തിൽ ഒളിച്ചിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്ന് ഷിബ്‌ല പറയുന്നു. ഭർത്താവ് വേണ്ടെന്ന് പറഞ്ഞിട്ടും, ബോഡി ഷെയ്മിങ് നടത്തിയിട്ടും ഭർത്താവിന്റെ പുറകേ പോയി എന്ന ചീത്തപ്പേര് ഞാൻ അഭിനയിച്ച കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമായ കാന്തിക്ക് ഉണ്ട്. ശരിയാണ്. കാന്തിക്ക് പകരം ഞാൻ ആയിരുന്നെങ്കിൽ പോടാ പുല്ലേ എന്നുതന്നെ പറയുമായിരുന്നു. ഞാൻ ചെയ്യുന്നത് തന്നെ എന്റെ കഥാപാത്രങ്ങളും ചെയ്താൽ എല്ലാ കഥാപാത്രങ്ങളും ഒന്നു തന്നെ ആവില്ലേ.! ഞാൻ ഒരു ആത്മാവില്ലാത്ത അഭിനേത്രി ആവില്ലേ!.. ഷിബ്‍ല ചോദിക്കുന്നു
ഷിബ്‍ലയുടെ കുറിപ്പ്
ഫെമിനിസ്റ്റ് തീവ്രവാദികളെ കുറിച്ചാണ് ഈ കുറിപ്പ്. സിനിമ, അതാണല്ലോ ഇവരുടെ ഇപ്പോഴത്തെ പടനിലം. ഒരു സിനിമ പൊളിറ്റിക്കലി കറക്ട് ആകുന്നതിനും മുമ്പ് ആ സിനിമ എൻഗേജിങ്ങും രസകരവും ആവണം എന്ന പക്ഷക്കാരിയാണ് ഞാൻ; സിനിമ പൊളിറ്റിക്കലി കറക്ട് ആയില്ലെങ്കിലും പൊളിറ്റിക്കലി റോങ് ആവരുതെന്നും. ഇതിപ്പോ, പൊളിറ്റിക്കൽ കറക്ട്നെസ് പേടിച്ച് ആളുകൾ മാളത്തിൽ ഒളിക്കേണ്ട അവസ്ഥയാണ്. ഒരു സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്നു പോലും ഇക്കൂട്ടർക്ക് നോട്ടമില്ല.
ഭർത്താവ് വേണ്ടെന്ന് പറഞ്ഞിട്ടും, ബോഡി ഷെയ്മിങ് നടത്തിയിട്ടും ഭർത്താവിന്റെ പുറകേ പോയി എന്ന ചീത്തപ്പേര് ഞാൻ അഭിനയിച്ച കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമായ കാന്തിക്ക് ഉണ്ട്. ശരിയാണ്. കാന്തിക്ക് പകരം ഞാൻ ആയിരുന്നെങ്കിൽ പോടാ പുല്ലേ എന്നുതന്നെ പറയുമായിരുന്നു. ഞാൻ ചെയ്യുന്നത് തന്നെ എന്റെ കഥാപാത്രങ്ങളും ചെയ്താൽ എല്ലാ കഥാപാത്രങ്ങളും ഒന്നു തന്നെ ആവില്ലേ.! ഞാൻ ഒരു ആത്മാവില്ലാത്ത അഭിനേത്രി ആവില്ലേ! എത്ര വ്യത്യസ്തരായ മനുഷ്യരാണ് ഈ ഭൂമുഖത്ത് ഉള്ളത്. എനിക്ക് വേണ്ടതല്ല കാന്തിക്ക് വേണ്ടത് എന്നും, അവൾക്ക് വേണ്ടത് നേടാൻ അവൾക്ക് എന്തും ചെയ്യാം എന്നും, ചോയ്സ് എന്ന് വിശേഷിപ്പിക്കുന്നത് അതിനെയാണ് എന്നും ഞാൻ കരുതുന്നു.
കാന്തി, നിങ്ങൾ കുമ്പളങ്ങിയിലെ ബേബി മോളേയും ഏദൻ തോട്ടത്തിലെ മാലിനിയേയും കണ്ടില്ലേ എന്ന് ചോദിച്ചവരോട്, ഞാൻ അവരെ മാത്രമല്ല, ഞാൻ എന്റെ ഉമ്മയേയും അപ്പുറത്തെ വീട്ടിലെ കല്യാണിയെയും തൊട്ടടുത്ത വീട്ടിലെ ആൻസിയേയും രസിയെയും കാണാനും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട് എന്നുത്തരം. കാന്തി പോടാ പുല്ലേ എന്നും പറഞ്ഞ്, നാളെ ഡോക്ടറും മറ്റന്നാൾ കലക്ടറും ആയി സ്വന്തം ബിഎംഡബ്ല്യു കാറിൽ വന്ന് അമ്മിണിപ്പിള്ളയെ അസൂയപ്പെടുത്തണമെന്ന് നിങ്ങൾ വിചാരിക്കരുത്.
ആരെന്തു ചെയ്യണമെന്ന് ഈ കൂട്ടാരാണല്ലോ ഇപ്പോൾ തീരുമാനിക്കുന്നത്. എല്ലാവരും പഠിച്ച് പത്രോസാവണമെന്നും ബോസി ആവണമെന്നും തീരുമാനിക്കാൻ നിങ്ങൾ ആരാണ്. വീട്ടുകാര്യങ്ങൾ അതി മനോഹരമായി ചെയ്യുന്ന, അതിൽ അതീവ മിടുക്കുള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അത് സ്വന്തം ചോയ്സ് ആയിരിക്കണം എന്ന് മാത്രം. ഇതെഴുതാനുള്ള കാരണം ഹോം എന്ന സിനിമയാണ്. കുട്ടിയമ്മയും സിനിമയിലെ സ്ത്രീകഥാപാത്രങ്ങളും സ്ത്രീ സമൂഹത്തിന് നാണക്കേടാണ് പോലും. ശരിക്കും?
കുട്ടിയമ്മയ്ക്ക് എന്താണ് കുഴപ്പം, അവർക്ക് ആവശ്യം എന്ന് തോന്നുന്നിടത്ത് അവർ പ്രതികരിക്കുന്നുണ്ട്, നിങ്ങൾക്ക് ആവശ്യം ഉള്ളിടത്ത് എല്ലാം അവർ എങ്ങനെ പ്രതികരിക്കും.? അവർ വീട്ടിലെ ജോലി ചെയ്യുന്നത് കണ്ട് ഫെമിനിസ്റ്റ് തീവ്രവാദികൾ പൊട്ടിക്കരയുകയാണ്.. സുഹൃത്തുക്കളേ പൊട്ടിക്കരയുകയാണ്.! അപ്പന്റെ മൂത്രം തുടയ്ക്കുന്ന മകനും ഫ്രിജ് ഒതുക്കാൻ സഹായിക്കുന്ന ഭർത്താവും വരെ നമ്മൾ എത്തിയില്ലേ, കുറച്ച് സമയം കൊടുക്കെന്നേ. നാലാം ക്ലാസ്സുവരെ പഠിച്ച എന്റെ ഉമ്മാമയും പത്താം ക്ലാസുകാരി അമ്മയുമാണ് ഞാൻ ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും എംപവേഡ് ആയ സ്ത്രീ രത്നങ്ങൾ.
empowerment doens’t have to be loud. സ്മാർട് ഫോൺ ഉപയോഗിക്കാൻ അറിയുന്നതും ഭർത്താവിനെ ബോസ് ചെയ്യുന്നതും എംപവർമെന്റിന്റെ അളവു കോലല്ലെന്നാണ് എന്റെ അഭിപ്രായം, ഒരുതരം റോൾ റിവേർസൽ ആണ് ഫെമിനിസം എന്നാണ് മിക്കവാറും ധരിച്ചു വച്ചിരിക്കുന്നത്, ഇതുവരെ സ്ത്രീകൾ അനുഭവിച്ചത് ഇനി പുരുഷൻമാർ അനുഭവിക്കട്ടെ എന്നൊരു ഭാവം. കുട്ടിയമ്മ ഒരു Empowerd Woman ആണ്, ആവശ്യത്തിന് ശബ്ദമുയർത്തുകയും ആവശ്യത്തിന് എംപതിയും ഉള്ള സ്ത്രീ പൊളിറ്റിക്കൽ കറക്ടനസിനു വേണ്ടി മാത്രം സിനിമ എടുക്കേണ്ട അവസ്ഥയിലേക്ക് നമ്മുടെ സംവിധായകരെ നിങ്ങൾ തള്ളിവിടരുത്. വളരെ ഫോഴ്സ്ഡ് ആയ, ഒട്ടും ഓർഗാനിക് അല്ലാത്ത സിനിമകളിലേക്കാണ് അത് നമ്മളെ എത്തിക്കുക. പ്രിയദർശൻ സിനിമകൾ നോക്കൂ, ആവേശപ്പെടുത്തുന്നതും രസകരവുമായ സിനിമകൾ ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറവും നമ്മൾ ആഘോഷിക്കുന്നില്ലേ. സിനിമ മറ്റെന്തിനും അപ്പുറം വിനോദമാണ്.
Content Highlights : Actress Shibla about Home Movie Feminists against misogyny in Home Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..