സിദ്ദിഖ്
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരേ വിമര്‍ശനവുമായി നടന്‍ സിദ്ദിഖ്. വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ പരാതിയെക്കുറിച്ചാണ് സിദ്ദിഖിന്റെ വിമര്‍ശനം. താനാണെങ്കില്‍ കോടതി മാറ്റാന്‍ ആവശ്യപ്പെടുകയില്ല. പ്രതീക്ഷിച്ച വിധി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണമെന്നും സിദ്ദിഖ് പറഞ്ഞു.
തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2015-ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. 2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണക്കോടതി നടപടിചോദ്യംചെയ്ത് പ്രോസിക്യൂഷന്‍
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന അപേക്ഷ വിചാരണക്കോടതി തള്ളിയത് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയക്കണമെന്ന ആവശ്യം നിഷേധിച്ച വിചാരണക്കോടതി ജഡ്ജിയുടെ നടപടി വിചിത്രവും അദ്ഭുതപ്പെടുത്തുന്നതുമാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
വിചാരണക്കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായത് സംബന്ധിച്ച റിപ്പോര്‍ട്ട് ഫൊറന്‍സിക് ഡയറക്ടര്‍ 2020 ജനുവരി 29-ന് വിചാരണക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ വിവരം കഴിഞ്ഞ ഫെബ്രുവരിവരെ പ്രോസിക്യൂഷനില്‍നിന്ന് മറച്ചുവെച്ചു. തുടരന്വേഷണത്തിലാണ് ഫൊറന്‍സിക് ലാബില്‍നിന്ന് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത് അറിയുന്നത്. ഇതിന്റെ പകര്‍പ്പ് പിടിച്ചെടുക്കുകയും ചെയ്തു.
2017 ഫെബ്രുവരി 18-ന് മെമ്മറി കാര്‍ഡിലേക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം പലതവണ ഇത് പരിശോധിച്ചിട്ടുണ്ട്. ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന അനിവാര്യമാണ്.
മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കിയിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുത്തതായി മേയ് 26 വരെ പ്രോസിക്യൂഷന് അറിവുണ്ടായിരുന്നില്ല.
എന്നാല്‍, മേയ് 26-ന് കേസ് പരിഗണിച്ചപ്പോള്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം മേയ് ഒന്‍പതിന് തള്ളിയതായി വിചാരണക്കോടതി അറിയിച്ചു. ഇക്കാര്യം സാധാരണ തപാലില്‍ നെടുമ്പാശ്ശേരി എസ്.എച്ച്.ഒ.യ്ക്ക് മേയ് 17-ന് അയച്ചുകൊടുക്കുകയും ചെയ്തു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..