വിനീതും ഫഹദ് ഫാസിലും | ഫോട്ടോ: www.facebook.com/vineeth.radhakrishnan.90
നടൻ ഫഹദ് ഫാസിലിനേക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി നടനും നർത്തകനുമായ വിനീത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അദ്ഭുതവിളക്കും, ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ധൂമം എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കുഞ്ഞായിരുന്നപ്പോൾ മുതൽ സിനിമയേക്കുറിച്ച് ഫഹദ് പ്രകടിപ്പിച്ചിരുന്ന അടങ്ങാത്ത ആകാംക്ഷയേക്കുറിച്ചാണ് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ വിനീത് സൂചിപ്പിക്കുന്നത്. ഫഹദിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും വിനീത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പാച്ചു തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. പ്രിയപ്പെട്ട ഷാനുവിനൊപ്പം (ഫഹദ് ഫാസിൽ) ജോലി ചെയ്യുന്നതിന്റെ സന്തോഷം പങ്കിടാൻ താൻ കാലങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ‘പാച്ചുവും അത്ഭുതവിളക്കും’ റിലീസിന് തൊട്ടുമുമ്പ് തന്നെ ആ സന്തോഷം പങ്കിടാമെന്ന് കരുതി കാത്തിരിക്കുകയായിരുന്നുവെന്ന് വിനീത് എഴുതി.
"ഷാനുവിനെക്കുറിച്ചുള്ള എന്റെ ഓർമകൾ തുടങ്ങുന്നത് പാച്ചിക്ക (സംവിധായകൻ ഫാസിൽ സാർ) സംവിധാനം ചെയ്ത, ശോഭനയും ഞാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ്. ലോറൻസ് സ്കൂളിൽ നിന്നുള്ള അവധിക്കാലമായിരുന്നു അത്. ഒരു രാജകുമാരനെപ്പോലെയായിരുന്നു ഷാനു ആ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വരാറ്. മലയാളത്തിന്റെ മാത്രമല്ല, പാൻ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ തന്റെ അതിശയകരമായ അഭിനയകല കൊണ്ട് ഒരു മാറ്റത്തിന്റെ തരംഗം സൃഷ്‌ടിക്കാൻ പോകുന്ന ഒരു നടനാണിതെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
അടുത്ത പാട്ടിനായി ശോഭനയുടെയും എന്റെയും കോസ്റ്റ്യൂം അറിയാനുള്ള ഷാനുവിന്റെ ആകാംക്ഷ ഞാൻ ഇപ്പോഴും ഓർക്കുന്നു. “ചേട്ടാ അടുത്ത സീക്വൻസിനു വേണ്ടി നമുക്ക് എന്തുകൊണ്ട് ഷാരൂഖ് ‘ബാസിഗറി’ യിൽ ഉപയോഗിച്ച ബെൽറ്റ് പോലെ ഒന്ന് പരീക്ഷിച്ചുകൂടാ” എന്ന് ഷാനു ചോദിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. പാച്ചിക്കയെ വസ്ത്രാലങ്കാരത്തിൽ സഹായിച്ചുകൊണ്ടിരുന്ന തന്റെ ബന്ധുക്കളിൽ ഒരാളെ അനുഗമിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പാക്കുക കൂടി ചെയ്തിരുന്നു ഷാനു. അന്ന് ആ കുഞ്ഞിന്റെ തിളങ്ങുന്ന കണ്ണുകൾ എന്നെ ഏറെ ആകർഷിച്ചിരുന്നു.
വർഷങ്ങൾക്കു ശേഷം അവൻ വെള്ളിത്തിരയിലേക്ക് തന്നെ വന്ന് തന്റെ ഓരോ പ്രകടനത്തിലും മാന്ത്രികത സൃഷ്ടിച്ചു. ഞാൻ ഫഹദിന്റെ ഒരു കടുത്ത ആരാധകനാണ്, അവന്റെ ഒരു സിനിമ പോലും ഞാൻ നഷ്ടപ്പെടുത്താറില്ല. കാരണം അവയോരോന്നും ഒരു അഭിനേതാവിനെ പ്രചോദിപ്പിക്കുകയും അവരുടെ കഴിവിനെ ഉത്തേജിപ്പിക്കുകയും ചെയ്യും. നാട്യശാസ്ത്രത്തിൽ പറയുന്നതുപോലെ ആഹാര്യത്തിൽ (മേക്കപ്പിലും വേഷവിധാനത്തിലും) കാര്യമായ മാറ്റങ്ങളില്ലാതെ കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം അവിശ്വസനീയമാണ്.
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ അഭിനയിക്കാൻ നിർമാതാവ് സേതു മണ്ണാർക്കാട് വിളിക്കുമ്പോൾ അത് ഫഹദെന്ന അതുല്യനടനോടൊപ്പമായതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. ഷാനുവിന്റെ അവിശ്വസനീയമായ പ്രവർത്തനശൈലി നേരിട്ട് കണ്ടു ആസ്വദിക്കാൻ എനിക്ക് ലഭിച്ച അവസരമായിട്ടാണ് ഞാൻ ആ ക്ഷണത്തെ കണ്ടത്. ഫഹദ് ഫാസിലിനൊപ്പം പാച്ചു, ഹോംബാലെ പ്രൊഡക്ഷൻസിന്റെ ധൂമം എന്നീ രണ്ട് ചിത്രങ്ങൾ ചെയ്യാൻ കഴിയുന്നത് എനിക്ക് ഇരട്ടി ബോണസാണ്. ഫഹദിനൊപ്പമുള്ള ഈ ഓർമകൾ ഞാൻ നിധിപോലെ സൂക്ഷിക്കുമെന്നും ഈ മാന്ത്രിക യാത്രയിൽ അടുത്തറിയാനും ആസ്വദിക്കാനും ഇനിയും നിരവധി വേഷങ്ങൾ ഒരുമിച്ച് ചെയ്യാനായി കാത്തിരിക്കുമെന്നും മാത്രമേ എനിക്ക് പറയാനുള്ളൂ." വിനീത് പറഞ്ഞു.
Content Highlights: actor vineeth about fahadh faasil, paachuvum adbhuthavilakkum movie, dhoomam movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..