വിജയ് | ഫോട്ടോ: twitter.com/actorvijay
ചെന്നൈ: ആരാധകരുടെ ആഗ്രഹത്തെ ആശ്രയിച്ചായിരിക്കും തന്റെ രാഷ്ട്രീയപ്രവേശമെന്ന് നടൻ വിജയ്. ‘‘ആരാധകരുടെ മനോഭാവവും മറ്റു സാഹചര്യങ്ങളുമൊക്കെ ആശ്രയിച്ചായിരിക്കും രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച് തീരുമാനിക്കുക’’- ഒരു തമിഴ് ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ വിജയ് വ്യക്തമാക്കി.
വിജയിന്റെ പുതിയ ചിത്രമായ ബീസ്റ്റിന്റെ സംവിധായകൻ നെൽസണാണ് അഭിമുഖം നടത്തിയത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരത്തേ അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും താരം മൗനം പാലിക്കുകയായിരുന്നു.
2021-ലെ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ വോട്ടു ചെയ്യാൻ ബൂത്തിലേക്ക് സൈക്കിൾ യാത്ര നടത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ അതിനു പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് വിജയ് പറഞ്ഞു. ‘‘വീടിന് തൊട്ടുപിറകിലായിരുന്നു പോളിങ് ബൂത്ത്. വോട്ടു ചെയ്യാനായി പുറപ്പെട്ടപ്പോൾ സൈക്കിൾ കണ്ടു. മകനോട് ചോദിച്ച് സൈക്കിളെടുത്ത് ബൂത്തിലേക്കു പോയി’’- വിജയ് പറഞ്ഞു. താൻ പറയുന്നത് വളച്ചൊടിക്കുന്നതിനാലാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകാത്തതെന്നും വിജയ് പറഞ്ഞു.
‘‘ഏകദേശം പത്തുവർഷം മുമ്പാണ് ഞാൻ അവസാനമായി അഭിമുഖം നൽകിയത്. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് ഇഷ്ടമായില്ല. അതിന്റെ പേരിൽ പലരും വിമർശിച്ചു. അഭിമുഖം നടത്തിയ ആളെ വിളിച്ച് ഉദ്ദേശിച്ചതെന്താണെന്ന് ഒരിക്കൽക്കൂടി വിശദമാക്കേണ്ടി വന്നു. എല്ലായ്പ്പോഴും ഇതു തുടരാൻ പ്രയാസമാണ്. ഇത് തുടരാൻ താത്പര്യമില്ലാത്തതു കൊണ്ടാണ് അഭിമുഖങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത്’’ - വിജയ് പറഞ്ഞു.
തന്റെ സിനിമകളുടെ റിലീസിന് മുമ്പ് നടക്കുന്ന ചടങ്ങുകളിൽ ആശയവിനിമയത്തിന് അവസരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറുമായുള്ള ബന്ധം അടുത്ത് വഷളായ കാര്യവും വിജയ് തുറന്നടിച്ചു.
Content Highlights: Actor Vijay, Vijay's Cycle Travel, 2021 Loksabha Election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..