ശ്രദ്ധ, ഷെയ്ൻ നിഗം | PHOTO: FACEBOOK/SHANE NIGAM
കാഞ്ഞിരപ്പള്ളി അമൽജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥിനി ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലെയും മറ്റ് ഗവൺമെൻ്റ്തല അധികാരികളും കാണരുതെന്ന് ഷെയ്ൻ നിഗം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെൻ്റ്തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം.... ഐക്യദാർഢ്യം നൽകണം...
വിദ്യാർഥിനിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം എത്തിയിരുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെയാണ് കഴിഞ്ഞദിവസം കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനിയായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാവാം ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതർ പറയുന്നത്. എന്നാൽ, മൊബൈൽ ഫോൺ പിടിച്ചതുകൊണ്ടല്ലെന്നും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് മോശമായ ഇടപെടലുകൾ ഉണ്ടായെന്നും കുടുംബം ആരോപിച്ചു.
ഹോസ്റ്റലിൽ ഒപ്പമുണ്ടായിരുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് തലവൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
Content Highlights: actor shane nigam on engineering college student shraddha death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..