രജനികാന്ത്, ലത രജനികാന്ത് | ഫോട്ടോ: വി.രമേഷ്, യു.എൻ.ഐ | മാതൃഭൂമി
ബിഗ് സ്ക്രീനിന് അകത്തും പുറത്തും ആരാധകർക്ക് മാതൃകയായ താരമാണ് ഇന്ത്യയുടെ സ്വന്തം സ്റ്റൈൽ മന്നൻ രജനികാന്ത്. സിനിമയിലെന്നപോലെ യഥാർത്ഥ ജീവിതത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും ആരാധകർ ശ്രദ്ധയോടെ കേൾക്കാറുണ്ട്. തന്റെ അച്ചടക്കമില്ലാതെയുള്ള പഴയ ജീവിതത്തേക്കുറിച്ചുള്ള രജനിയുടെ ഒരു പ്രസംഗം ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഇപ്പോഴും ആരോഗ്യത്തോടെയിരിക്കുന്നതിന് കാരണം തന്റെ ഭാര്യയാണെന്നാണ് രജനികാന്ത് പറഞ്ഞത്. ചെന്നൈയിൽ ഒരു കുടുംബസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടക്ടറായിരിക്കുമ്പോഴേ ദിവസത്തിൽ രണ്ടുനേരം ഇറച്ചി കഴിക്കും. ഒരുപാട് വലിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു. എത്ര സിഗരറ്റ് പാക്കറ്റുകൾ വലിച്ച് തള്ളാറുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്നും രജനി പറഞ്ഞു.
"വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരെ കണ്ടാൽ പാവം തോന്നുമായിരുന്നു. മദ്യം, സിഗരറ്റ്, മാംസഭക്ഷണം എന്നിവ ഒരു മാരക കോമ്പിനേഷനാണ്. ഇത് മൂന്നും അളവിലധികം തുടർച്ചയായി ഒരുപാട് വർഷങ്ങൾ കഴിച്ചവർ എന്റെയറിവിൽ അറുപത് വയസിനപ്പുറം ജീവിച്ചിട്ടില്ല. എല്ലാവരും അതിനുള്ളിൽ ഈ ലോകം വിട്ടുപോയി. ഇതുപോലെ അച്ചടക്കമില്ലാതെ ജീവിച്ച എന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. എന്നെ അച്ചടക്കമുള്ളയാളാക്കി ലത മാറ്റി." സൂപ്പർതാരത്തിന്റെ ഈ വാക്കുകൾ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് രജനികാന്തിന്റേതായി ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നെൽസന്റേത് തന്നെയാണ്. മോഹൻലാൽ, ശിവരാജ്കുമാർ, തമന്ന എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഈ വർഷം ഏപ്രിൽ 14-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
Content Highlights: actor rajnikanth about his wife latha, jailer movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..