പവൻ കല്യാൺ | ഫോട്ടോ: www.facebook.com/PawanKalyan
വ്യക്തിജീവിതത്തിലും ബിഗ്സ്ക്രീനിലും ഏറെ ആരാധകരുള്ള തെലുങ്ക് താരമാണ് പവൻ കല്യാൺ. പവർ സ്റ്റാർ എന്നാണ് അദ്ദേഹം തെലുങ്ക് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഇക്കാണുന്ന താരപദവിയൊന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ആത്മഹത്യ ചെയ്യാൻ പോലും ആലോചിച്ചിരുന്ന സമയമുണ്ടായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സഹോദരനായ ചിരഞ്ജീവിയാണ് തന്നെ ഇതിൽ നിന്നെല്ലാം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
നടൻ നന്ദമൂരി ബാലകൃഷ്ണ 'ആഹാ' എന്ന ഓ.ടി.ടി പ്ലാറ്റ്ഫോമിനുവേണ്ടി അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ വിത്ത് എൻ.ബി.കെ എന്ന പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് പവൻ കല്യാൺ വിഷാദരോഗത്തിലൂടെ കടന്നുപോയ തന്റെ ദിവസങ്ങളേക്കുറിച്ച് പറഞ്ഞത്. വിഷാദരോഗവുമായുള്ള തന്റെ പോരാട്ടം അതിശക്തമായിരുന്നെന്ന് പവൻ കല്യാൺ പറഞ്ഞു.
എനിക്ക് ആസ്ത്മയുണ്ടായിരുന്നു. തുടർച്ചയായുള്ള ആശുപത്രിവാസം കൊണ്ട് ഞാൻ ഒറ്റപ്പെട്ടു. 17-ാം വയസ്സിൽ, പരീക്ഷകളുടെ സമ്മർദ്ദം എന്റെ വിഷാദം കൂട്ടി. മൂത്ത സഹോദരൻ ചിരഞ്ജീവി വീട്ടിലില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മറ്റൊരു സഹോദരനായ നാഗബാബുവും അദ്ദേഹത്തിന്റെ ഭാര്യ സുരേഖയും തക്ക സമയത്ത് കണ്ടതിനാലാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്. പവൻ കല്യാൺ ഓർമിച്ചു.
തനിക്കുവേണ്ടി ജീവിച്ചുകാണിക്കണമെന്നാണ് ചേട്ടൻ ചിരഞ്ജീവി ആവശ്യപ്പെട്ടതെന്ന് പവൻ കല്യാൺ പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല ജീവിച്ചാൽ മതിയെന്നാണ് ചിരഞ്ജീവി പറഞ്ഞത്. അന്നുമുതൽ, സ്വയം പഠിപ്പിക്കുകയും പുസ്തകങ്ങൾ വായിക്കുകയും കർണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകൾ അഭ്യസിക്കുകയും ചെയ്യുന്നതിൽ ആശ്വാസം കണ്ടെത്തിയെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.
ബിഗ് ബഡ്ജറ്റ് ചിത്രമായ 'ഹരിഹര വീര മല്ലു'വാണ് പവൻ കല്യാണിന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു യോദ്ധാവിന്റെ വേഷമാണ് പവൻ കല്യാണിന്. ബോളിവുഡ് താരം ബോബി ഡിയോൾ ഔറംഗസീബിന്റെ വേഷത്തിൽ ചിത്രത്തിലുണ്ട്. ഈ വർഷം മാർച്ച് 30 ന് 'ഹരിഹര വീര മല്ലു' തിയേറ്ററുകളിലെത്തും. 'സാഹോ' എന്ന പ്രഭാസ് ചിത്രത്തിലുടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന സിനിമയിലും പവൻ കല്യാൺ ആണ് നായകൻ.
Content Highlights: actor pawan kalyan, pawan kalyan about his childhood days and depression time
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..