അന്തരിച്ച നടൻ ശശി കലിംഗയെ അനുസ്മരിച്ച് കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ. കലാഭവൻ മണിയുടെ അടുത്ത സുഹൃത്തായിരുന്നു ശശി കലിംഗയെന്നും അദ്ദേഹത്തെ അടുത്തറിഞ്ഞത് ''തീറ്റ റപ്പായി'' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണെന്നും ആർ.എൽ.വി രാമകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആർ.എൽ.വി രാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
ശശിയേട്ടന് പ്രണാമം.ശശിയേട്ടൻ മണി ചേട്ടൻ്റെ നല്ലൊരു സുഹൃത്തായിരുന്നു. അദ്ദേഹം പല തവണ പാഡിയിൽ വന്നിട്ടുണ്ട് ഞാൻ ശശിയേട്ടനെ അടുത്തറിയുന്നത് തീറ്ററപ്പായിയുടെ ലൊക്കേഷനിൽ വച്ചാണ്.ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ആദ്യമായി ചെല്ലുമ്പോൾ ആദ്യമായി കണ്ടത് ശശിയേട്ടനെയായിരുന്നു. അന്ന് ശശിയേട്ടൻ്റെ കൂടെയുള്ള ഒരു സീനായിരുന്നു നിശ്ചയിച്ചിരുന്നത്.
എപ്പോഴും സ്നേഹത്തോടെ ശാസനകളോടെ പരിഭവങ്ങളോടെ ഒക്കെയാണ് ശശിയേട്ടൻ്റെ പെരുമാറ്റം. ഉള്ള കാര്യം വെട്ടിതുറന്ന് പറയും. സെൽഫി എടുക്കുന്നത് അത്ര ഇഷ്ടമായിരുന്നില്ല അതുകൊണ്ടുതന്നെ മറ്റു ആർട്ടിസ്റ്റുകൾക്കൊപ്പം ഫോട്ടോ എടുത്തിട്ടും ശശിയേട്ടൻ്റെ കൂടെ ഒരു സെൽഫി എടുക്കാൻ കുറച്ചു സമയമെടുത്തു.. ഒരു ദിവസം ആശാൻ തന്നെ വന്ന് കെട്ടി പിടിച്ച് ഒരു ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫറോട് പറഞ്ഞു. ആ ഫോട്ടോയാണിത്.
എനിക്ക് കിട്ടിയ മറക്കാനാവാത്ത സമ്മാനം. ഒരു ദിവസം വീട്ടിലേക്ക് വരാം.അവിടെ വന്നാൽ എനിക്ക് കുറച്ച് കഞ്ഞി തന്നാമതി എന്നൊക്കെ പറഞ്ഞാണ് യാത്രയായത് 'സ്വതസിദ്ധമായ, ലളിതമായ അഭിനയശൈലിയുടെ വാക്താവായിരുന്നു ശശിയേട്ടൻ. ഒരു നോട്ടം. കവിൾ കോട്ടിയുള്ള ഒരു ചിരി., അത്രയൊക്കെ മതി ശശിയേട്ടനിലൂടെയുള്ള ആശയങ്ങൾ പുറത്തേക്കെത്താൻ മലയാള സിനിമയിലെന്ന പോലെ ഇംഗ്ലീഷ് സിനിമയിലും തൻ്റെ കഴിവു തെളിയിച്ച നടനാണ് ശശിയേട്ടൻ'.തൻ്റെതായ ശൈലിയിലൂടെ തൻ്റെ ഇടം കണ്ടെത്തിയ കലാകാരൻ . ശശിയേട്ടന് യാത്രാമൊഴി ..........
Content Highlights: Actor dancer RLV Ramakrishnan on sasi Kalinga