
കെ.എസ് ചിത്ര
പത്മഭൂഷന്‍ നേടിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്കുള്ള ആദരമാണ് ഇത്തവണത്തെ ഗൃഹലക്ഷ്മി. സംഗീതജീവിതം അടയാളപ്പെടുന്ന സമ്പൂര്‍ണ്ണപതിപ്പ് ഉള്‍പ്പെടെ രണ്ടുഭാഗങ്ങളായാണ് ഫെബ്രവരി ഒന്നാം ലക്കം ഗൃഹലക്ഷ്മി വായനക്കാരിലേക്കെത്തുന്നത്.
എന്തുകൊണ്ട് ചിത്ര ഇത്രമേല്‍ സ്നേഹിക്കപ്പെടുന്നു എന്നതിന്റെ ഉത്തരമാണ് പ്രത്യേക പതിപ്പ്. ചെന്നൈ സാലിഗ്രാമിലെ വീട്ടില്‍ വച്ചുനടത്തിയ ഫോട്ടോഷൂട്ടും എക്സ്ക്ലൂസീവ് അഭിമുഖവും സമ്പൂര്ണ്ണപതിപ്പില് കാണാം. ചിത്രയുടെ ഗാനലോകം അടയാളപ്പെടുത്തുമ്പോള്‍ സിനിമാഗാനങ്ങളുടെ ഗൃഹാതുരമായ സുവര്‍ണ്ണകാലം കൂടിയാണ് തെളിയുന്നത്. അഭിമുഖം, അനുഭവം, ഓര്മ, ജീവിതം,പാട്ടുകള്‍, കൗതുകങ്ങൾ, അപൂര്‍വ്വ ഫോട്ടോകള്‍ എന്നിവയെല്ലാം ഉള്‍ത്താളുകളില്‍ വായിക്കാം.
ദേശീയ പുരസ്ക്കാരത്തിനര്‍ഹമായ പാട്ടുകളുടെ അണിയറവിശേഷങ്ങളും, ചിത്രയെ സ്വാധീനിച്ച ഗാനങ്ങളും മകള്‍ നന്ദനയുടെ ഓര്‍മ്മകളുമെല്ലാം ചിത്ര സംഭാഷണത്തില്‍ നിറയുന്നു. എന്തുകൊണ്ട് ചിത്ര ഹെയിറ്റേഴ്സ് ഇല്ലാത്ത ഗായികയായി എന്ന ചോദ്യത്തിന് പ്രിയഗായിക പുസ്തകത്തിലൂടെ മറുപടി പറയുന്നു.
'ഉയിരില്‍ തൊടും സ്നേഹം' എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ഭാഗത്തില്‍ എസ്.പി.ബിയുമായുള്ള സ്നേഹമാണ് ചിത്ര വിവരിക്കുന്നത്. സ്നേഹത്തിന് പ്രത്യുപകാരം എന്ന കമന്റോടെ എസ്.പി.ബി വേദിയില്‍ ആലപിച്ച ഗാനവും ഗാനസന്ദര്‍ഭവും വിവരിക്കുമ്പോള്‍ ചിത്ര വാചാലയാകുന്നുണ്ട്.
അനുഭവങ്ങളോട് ചാരിനില്ക്കുന്ന പാട്ടുകളും, 'ചിത്ര നക്ഷത്രം'- എന്ന തലക്കെട്ടോടെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ അനുഭവക്കുറിപ്പും വായനക്കാരനെ പുസ്തകത്തിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കും. വീട്ടമ്മയ്ക്ക് നിശ്ചിത വരുമാനം പ്രധാനമാണെന്നും അത് സ്ത്രീകള്‍ക്കുള്ള അംഗീകാരമാണെന്നുമുള്ള വിധപ്രസ്താവനയെ ചര്‍ച്ചക്കെടുക്കുന്ന ഗൃഹലക്ഷ്മിയുടെ രണ്ടാം പുസ്തകത്തിന്റെ കവര്‍ നടി അനുശ്രീയുടേതാണ്. വളയാറിലെ അമ്മയുടെ ഉള്ളുപൊള്ളിക്കുന്ന അനുഭവവും, ബോ ചെ എന്ന വിളിപ്പേരിലൂടെ മലയാളികള്‍ക്കിടയില്‍ പടര്‍ന്നുകയറിയ ബോബി ചെമ്മണ്ണൂരുമായുള്ള സംഭാഷണവും കോഴിക്കോട് മേയര്‍ ബീനാഫിലിപ്പിന്റെ പുസ്തകലോകവും വായനക്കാരനിലേക്കെത്തിക്കുന്നുണ്ട് പുതിയ ലക്കം ഗൃഹലക്ഷ്മി.
Content Highlights: Padmabhooshan, KS Chithra, Grihalakshmi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..