മ്യൂസിക് ഇൻ മോഷൻ ആസ്വദിക്കാനെത്തിയവർ, സൂരജ് സന്തോഷ് ഗാനം ആലപിക്കുന്നു | ഫോട്ടോ: രാഹുൽ, ജി.ആർ, മാതൃഭൂമി
കൊച്ചി: ഒരുപാട്ടിൽ ഒരായിരം നക്ഷത്രങ്ങൾ ഭൂമിയിലേക്ക് അടർന്നുവീണതുപോലെയുള്ള കാഴ്ചയായിരുന്നു അത്. 'ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം' എന്ന വരികൾക്കൊപ്പം ദർബാർഹാൾ ഗ്രൗണ്ടിൽ ഒരുമിച്ച് തെളിഞ്ഞ് ഒട്ടേറെ മൊബൈൽ വെളിച്ചങ്ങൾ. 'ഉള്ളിനുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം' എന്ന അടുത്തവരിയിൽ അവ ആൽമരച്ചില്ലപോലെ കാറ്റിൽ ആടിയുലഞ്ഞു.
മാതൃഭൂമി ഓൺലൈനിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 'മ്യൂസിക് ഇൻ മോഷൻ' സംഗീത നിശയിലെ സുന്ദരമുഹൂർത്തങ്ങളിലൊന്നുമാത്രമായിരുന്നു ഇത്. കേൾവിക്കാരെ കൂടെപ്പാടിച്ചും നൃത്തം ചെയ്യിപ്പിച്ചും പാട്ടിനൊപ്പം കൈയടിപ്പിച്ചുമായിരുന്നു ആൽമരം ബാൻഡിന്റെ പ്രകടനം. ഒരു ക്ലാസ് മുറിയിലെ സൗഹൃദത്തിൽ നിന്ന് ഒരു സംഗീതസംഘമായി വളർന്ന കാലത്തെക്കുറിച്ച് ഓർമിച്ചുകൊണ്ട് തുടങ്ങിയ അവരുടെ പാട്ടുകളിലധികവും ഗൃഹാതുരത്വമുണർത്തുന്ന സിനിമാഗാനങ്ങളായിരുന്നു. ഇതിനൊപ്പം 'കാന്താ ഞാനും വരാം', പുള്ളുവൻപാട്ടിന്റെ ഈണത്തിലുള്ള 'കരിനാഗേ' തുടങ്ങിയവയും ആൽമരത്തിൽ പൂത്തു. 'കുട്ടനാടൻ കായലിലെ' എന്ന പാട്ടിലേക്കെത്തിയപ്പോൾ അതിലെ വരികളെപ്പോലെ മുന്നിൽ ഒരു തിര, ഒരായിരം തിരകൾ. 'കരിങ്കാളിയല്ലേ' എന്ന പാട്ടിൽ ആൽമരം പാടിനിർത്തുമ്പോൾ അക്ഷരാർഥത്തിൽ ആവേശനൃത്തം ചവിട്ടുകയായിരുന്നു കാണികൾ.
'ആരാധികേ' തുടങ്ങി അനേകം ഹിറ്റ് മെലഡികളിലൂടെ തന്റെ നാദശലഭങ്ങളെ ശ്രോതാക്കളിലേക്ക് പറത്തിവിട്ട സൂരജ് സന്തോഷ് ഒന്നരമണിക്കൂറോളം വേദിയിൽ ഇമ്പമാർന്ന കാഴ്ചയായി. യുവത്വത്തിന്റെ പങ്കാളിത്തമായിരുന്നു സംഗീതനിശയ്ക്ക് ഊർജം പകർന്നത്. പാട്ടുകൾക്കൊപ്പം കൂടെപ്പാടിയും കൂട്ടമായി നൃത്തം ചെയ്തും സുഹൃത്തുക്കളുടെ ആസ്വാദനനിമിഷങ്ങൾ മൊബൈലിൽ പകർത്തിയും അവർ മാതൃഭൂമി ഡോട്ട് കോമിന്റെ അഭിമാന നേട്ടം ആഘോഷിച്ചു.
സ്‌പോൺസർമാർക്കുള്ള ഉപഹാരങ്ങൾ മാതൃഭൂമി മീഡിയ സൊലൂഷൻസ് ഹെഡ് (ടി.ആർ.ഡി.) നവീൻ ശ്രീനിവാസൻ സമ്മാനിച്ചു. ശീമാട്ടിക്കുവേണ്ടി വിഷ്ണുറെഡ്ഡി, ലാൻഡ് ചെസ്റ്റർ ബിൽഡേഴ്‌സിനുവേണ്ടി മാനേജിങ് ഡയറക്ടർ ഡോ. കെ.എസ്. സഞ്ജയ്, ഡയറക്ടർ രേഷ്മ സഞ്ജയ്, മാനേജർ കെ.എസ്. സഞ്ജു, അസി. മാനേജർ കെ.പി. പ്രശാന്ത്, പിട്ടാപ്പിള്ളിൽ ഏജൻസീസിനുവേണ്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കിരൺ വർഗീസ്, സുൽത്താൻ ഗ്രിൽസ് ആൻഡ് റൈസിനു വേണ്ടി ഡയറക്ടർമാരായ എ.എം. താലിബ്, ഷിബി തോമസ് എന്നിവർ ഉപഹാരങ്ങൾ സ്വീകരിച്ചു.
Content Highlights: music in motion music concert, sooraj santhosh and songs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..