അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ നിരൂപകപ്രശംസ നേടിയാണ് ഗീതു മോഹന്ദാസ്നിവിന് പോളി ചിത്രം മൂത്തോന് പ്രദര്‍ശനത്തിനെത്തിയത്. കാഴ്ചയിലും പെരുമാറ്റത്തിലും ഇന്നലെവരെകണ്ട നിവിനല്ല ചിത്രത്തിലുള്ളത്. കണ്ണിലെ കുസൃതിയും ചുണ്ടിലെ കള്ളച്ചിരിയും പാടേമായ്ച്ച് പ്രണയനായകന്റെ പരിവേഷങ്ങളെല്ലാം അഴിച്ചുവെച്ച താരത്തെയാണ് മൂത്തോനില്‍ കാണുന്നത്. കുറ്റിത്തലമുടിയും മുഖത്ത് വെട്ടേറ്റ പാടുമായെത്തുന്ന അക്ബര്‍ ഭായ് എന്ന കഥാപാത്രം അഭിനയയാത്രയില്‍ നിവിന്‍ ലഭിച്ച കിടിലന്‍ മേക്കോവറാണ്.
ലക്ഷദ്വീപിലും മുംബൈ കാമാത്തിപുരയിലെ തെരുവുകളിലുമാണ് മൂത്തോന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചത്. സിനിമയുടെ നടപ്പുരീതികളെ മാറ്റിയെഴുതിയ മുന്നൊരുക്കങ്ങളും ചിത്രീകരണവുമാണ് സിനിമയ്ക്കുവേണ്ടി നടത്തിയതെന്ന് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം.
''പ്രേക്ഷകരില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് മൂത്തോന് ലഭിക്കുന്നത്. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ കഥയും കഥാപാത്രവും നിറഞ്ഞുനില്ക്കുന്നു എന്നത് സിനിമയുടെ വിജയമാണ്. ആഘോഷിക്കപ്പെടുന്ന സിനിമകളും അഭിമാനം നല്കുന്ന ചിത്രങ്ങളും നമുക്കുവേണം. രൂപത്തിലും ഭാവത്തിലും പരുക്കനായ വേഷമാണ് ചിത്രത്തില്‍. ഒരു നടന് എന്നനിലയില്‍ അത്തരമൊരു വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ളാദമുണ്ട്.'' നിവിന്‍ പറഞ്ഞുതുടങ്ങി...
മൂത്തോന് എന്ന സിനിമയിലേക്കെത്തുന്നത് എങ്ങനെയാണ്...
മൂത്തോന്റെ സംവിധായിക ഗീതു മോഹന്‍ദാസും ക്യാമറാമാന് രാജീവേട്ടനും ഞാനുമെല്ലാം കൊച്ചിയില്‍ ഒരേ ഫ്ളാറ്റിലാണ് താമസിക്കുന്നത്. മൂത്തോന്റെ ഭാഗമാകുന്നതിനുമുമ്പുതന്നെ ആ സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ അവര്‍ എന്നോടു പറഞ്ഞിരുന്നു. കഥയും തിരക്കഥയും പൂര്‍ണമായി വായിച്ചിരുന്നില്ലെങ്കിലും സിനിമയിലെ പല വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്തിരുന്നു. പലപ്പോഴായുള്ള സംസാരങ്ങളില്‍ ഉള്പ്പെട്ടതുകൊണ്ടാകണം സിനിമയുടെ വണ്‍ലൈനും കഥാപാത്രവും സ്വാധീനിച്ചു. പിന്നീടൊരിക്കലവര്‍ ഫ്ളാറ്റിലേക്കുവന്ന് പ്രോജക്ട് സംസാരിക്കുകയായിരുന്നു. കഥ പൂര്‍ണമായും കേട്ടുകഴിഞ്ഞ് ഇഷ്ടമായെങ്കില്‍ മുന്നോട്ടുപോകാമെന്നും കഥാപാത്രത്തിന് ഞാന്‍ കൃത്യമാകുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിരം ചെയ്യുന്ന ഫീല്‍ ഗുഡ്, റൊമാന്‍സ് കോമഡി സിനിമകളുടെ ഗണത്തില്‍പ്പെട്ട കഥയും കഥാപാത്രവുമായിരുന്നില്ല മൂത്തോന്റേത്. അത്തരത്തിലൊരു വേഷം അതുവരെ ആലോചിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ പെട്ടെന്നൊരു ഉത്തരം പറയുക പ്രയാസമായിരുന്നു. കഥ പൂര്‍ണമായി അറിഞ്ഞപ്പോള്‍ വലിയ തലത്തിലുള്ള സിനിമയാണിതെന്ന് മനസ്സിലായി. പുതുമയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുകയെന്നത് ഏതൊരു നടന്റെയും സ്വപ്നമാണ്, മൂത്തോനിലൂടെ അങ്ങനെയൊരു ശ്രമമാണ് നടത്തുന്നത്.
കഥാപാത്രത്തിനായുള്ള മുന്നൊരുക്കങ്ങള്‍... സിനിമയ്ക്കായി ലക്ഷദ്വീപ് ഭാഷ പഠിക്കേണ്ടിവന്നോ...
വ്യത്യസ്തമായൊരു കഥാപാത്രം ചെയ്യാന്‍ പോകുന്നു എന്ന തീരുമാനത്തോടെതന്നെയാണ് മൂത്തോന്റെ ഭാഗമായത്, അതുകൊണ്ടുതന്നെ അതുവരെയുള്ള രീതികളില്‍നിന്ന് വ്യത്യസ്തവും പുതിയതുമായ എന്തെങ്കിലും ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അണിയറപ്രവര്‍ത്തകര്‍ക്കും അതേ അഭിപ്രായമായിരുന്നു. അങ്ങനെയാണ് ചിത്രീകരണത്തിനുമുമ്പ് വര്ക്ഷോപ്പുകള് സംഘടിപ്പിച്ചത്.
അഭിനയത്തിനും അവതരണത്തിനുമെല്ലാം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടുള്ള കൂട്ടായ്മ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും കഥയിലേക്കിറങ്ങാനും വലിയ ആത്മവിശ്വാസം നല്കി.
സിനിമയ്ക്കായി ലക്ഷദ്വീപ് ഭാഷ പഠിക്കുകയൊന്നും ചെയ്തില്ല, ലക്ഷദ്വീപുകാര്‍ സംസാരിക്കുമ്പോള്‍ അവര്‍ മലയാളമല്ലേ പറയുന്നത് എന്നിട്ടെന്താണ് മനസ്സിലാകാത്തത് എന്ന് തോന്നിയിട്ടുണ്ട്. മലയാളത്തില്‍ എഴുതി സംഭാഷണങ്ങള്‍ പഠിച്ചെടുക്കുകയായിരുന്നു. സിങ്ക് സൗണ്ടാണ് സിനിമയ്ക്ക് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ ശ്രദ്ധയോടെയാണ് ഡയലോഗുകള്‍ അവതരിപ്പിച്ചത്.
Read More: മൂത്തോൻ എന്ന രാഷ്ട്രീയ | Review
സിനിമക്കാര്‍ പൊതുവേ കടന്നുചെല്ലാന്‍ മടിക്കുന്ന മുംബൈയിലെ കമാത്തിപുരയിലാണ് മൂത്തോന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചത്, അത്തരമൊരു തീരുമാനം വലിയ വെല്ലുവിളിയായിരുന്നില്ലേ...
മുംബൈ കാമാത്തിപുര ഭാഗങ്ങളില്‍ സിനിമ ചിത്രീകരിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. പറഞ്ഞുകേട്ട ഭയംനിറഞ്ഞ കഥകളുമായാണ് അവിടേക്ക് ചെന്നത്. എന്നാല്‍, സിനിമകള്‍ ഇഷ്ടപ്പെടുന്ന, ചിത്രീകരണവുമായി സഹകരിക്കാന്‍ താത്പര്യം കാണിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെയാണ് കണ്ടത്. ചെറിയ യൂണിറ്റ് ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്, ഏതു പ്രതികൂല സാഹചര്യത്തിലും മനോഹരമായ ദൃശ്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതില്‍ മാസ്റ്ററായിരുന്നു രാജീവേട്ടന്. കാമാത്തിപുരയിലെ തെരുവുകളിലും യഥാര്‍ഥ വീടുകളിലെല്ലാംവെച്ചാണ് സിനിമ ചിത്രീകരിച്ചത്. സിങ്ക് സൗണ്ട് ആയതിനാല്‍ ആക്ഷന്‍ പറഞ്ഞാല്‍ ചുറ്റും നിശ്ശബ്ദമാകേണ്ടിയിരുന്നു. അവിടെയുള്ളവര്‍ അതിനോടെല്ലാം സഹകരിച്ചു.
ബാഗ് കമ്പനിയില്‍വെച്ച് രംഗങ്ങള്‍ ചിത്രീകരിച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്, വലിയ ഒച്ചപ്പാടുകള്‍ ഉള്ളസ്ഥലം. തൊഴിലാളികളുടെ സംസാരവും ആണിയടിക്കുന്ന ശബ്ദവുമെല്ലാം നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷം. ചിത്രീകരണത്തിനായി ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ അവരെല്ലാം ജോലി നിര്‍ത്തിവെച്ച് ഞങ്ങള്‍ക്കുവേണ്ടി നിശ്ശബ്ദരായി. വീടുകളില്‍ ചിത്രീകരണം നടക്കുമ്പോള്‍ മുറിയോടുചേര്‍ന്നുള്ള കുളിമുറിയില്‍ ആരെങ്കിലും കുളിക്കാന്‍ കയറിയാല്‍ വെള്ളം വീഴുന്ന ശബ്ദം പ്രശ്നമാകും, അത്തരം അവസരങ്ങളില്‍ കുളി കഴിയുന്നതുവരെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നിട്ടുണ്ട്.
പാട്ടും നൃത്തവും കോമഡിയുമെല്ലാമായി 'ഒരു പക്കാ നിവിന്‍ ഷോ'യായിരുന്നു ലൗ ആക്ഷന്‍ ഡ്രാമ. കുടുക്കുപൊട്ടിയ പാട്ടിനൊപ്പം കാമ്പസുകള്‍ നൃത്തം ചവിട്ടി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സിനിമകളാണോ കൂടുതല്‍ ആസ്വദിക്കുന്നത്...
കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ ഏറ്റെടുത്ത സിനിമയാണ് ലൗ ആക്ഷന്‍ ഡ്രാമ. പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമൊരുക്കുകയെന്നതായിരുന്നു തീരുമാനം. അതിനാവശ്യമായ ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തുകയായിരുന്നു. ഓരോ സീനും കളര്‍ഫുള്ളായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയം.
വിനീത്, അജു, ധ്യാന്‍... അങ്ങനെ സുഹൃത്തുക്കളെല്ലാം ഒന്നിക്കുമ്പോള്‍ പോസിറ്റീവായ എനര്‍ജിയാണ്. അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ കഥാപാത്രങ്ങളായി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴും പരസ്പരമൊരു കെമിസ്ട്രി പ്രവര്‍ത്തിക്കും. ചര്‍ച്ചചെയ്ത് ഏറ്റവും മികച്ചത് ഓരോ സീനിലേക്കും എടുക്കുക എന്ന രീതിയാണ് പലപ്പോഴും നടക്കുന്നത്. അജുവുമായുള്ള കോമ്പിനേഷനുകള്‍ എഴുതിവെച്ചതിനു മുകളിലേക്ക് രസകരമായി പോകാറുണ്ട്. പല സംഭാഷണങ്ങളും ക്യാമറയ്ക്കുമുന്നിലാണ് ആദ്യമായി പിറക്കുന്നത്.
കോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നിവിന്റെ നായികയായി, നയന്‍താരയുമൊന്നിച്ചുള്ള ചിത്രീകരണ വിശേഷങ്ങള്‍...
ഒരുപാട് ആരാധകരുള്ള സീനിയറായ നടിയാണ് നയന്‍താര. അവര്‍ ഞങ്ങള്ക്കൊപ്പമെത്തിയത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. ചിരിച്ചുകൊണ്ടു മാത്രമേ അവരെ കണ്ടിട്ടുള്ളൂ. തമാശചിത്രങ്ങളില് അഭിനയിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണവര്‍. പെട്ടെന്ന് പൊട്ടിച്ചിരിക്കും. ലൗ ആക്ഷന്‍ ഡ്രാമയുടെ പല സീനുകളും ആസ്വദിച്ചാണ് എടുത്തത്. മുഖാമുഖം നോക്കിനില്ക്കുന്ന രംഗങ്ങളിലെല്ലാം ചിരിപൊട്ടിയിരുന്നു.
പൊതുവേദികളില്‍ നിവിന്‍ പോളിയെ കാണുന്നില്ല എന്ന് വ്യാപകമായി അഭിപ്രായമുണ്ട്...
അങ്ങനെയുണ്ടോ (ചിരി)..., വലിയ സിനിമകളുടെ ഭാഗമാകുമ്പോള്‍ അതിനൊപ്പം കൂടുതല്‍ നാളുകള്‍ മാറിനിക്കേണ്ടിവരും. കായംകുളം കൊച്ചുണ്ണിക്കായി മൂന്നുമാസത്തോളമാണ് ചെലവിട്ടത്. മൂത്തോനുവേണ്ടി കേരളത്തിനുപുറത്തു കഴിയേണ്ടിവന്നു. അതുകൊണ്ടെല്ലാമാകാം പല പൊതുചടങ്ങുകളിലും എത്തിപ്പെടാന്‍ കഴിയാത്തത്.
പുതിയ ചിത്രങ്ങള്‍...
രാജീവ് രവിയുടെ 'തുറമുഖ'മാണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം, ലിജുകൃഷ്ണ സംവിധാനം ചെയ്യുന്ന 'പടവെട്ട്' എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുക.
നിവിന്‍ പോളിക്ക് പറ്റിയ കഥയുണ്ട്, എങ്ങനെയാണ് ആളെയൊന്ന് കിട്ടുക എന്ന് ചോദിക്കുന്നവരോട്...
എന്റെ നമ്പര്‍ കൊടുക്കാം, വിളിപ്പുറത്തുതന്നെ ഉണ്ട്.
prajithp@mpp.co.in
Content Highlights: Nivin Pauly Moothon Geethu Mohandas