വിൽ സ്മിത്ത്, വിനായകൻ
കരണത്തടിക്ക് രാജ്യാതിര്‍ത്തികളും ഭാഷാ വ്യത്യാസങ്ങളും ജാതിയും മതവുമൊന്നുമില്ല... മനുഷ്യഗണം സൃഷ്ടിച്ച എല്ലാ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തും ഇപ്പുറത്തും അതിന് ഒരേ അര്‍ത്ഥമാണ്. ഇങ്ങ് കൊച്ചിയായാലും അങ്ങ് ഓസ്‌കാര്‍വേദിയായാലും അത് അങ്ങനെ തന്നെയാണ്. പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തില്‍ സംഭവിച്ചുപോയതെന്ന് ബോധ്യപ്പെട്ടാല്‍ ചിലര്‍ അത്മാര്‍ത്ഥമായി മാപ്പു പറയും, മറ്റു ചിലര്‍ തടിയൂരാന്‍ വേണ്ടി മാപ്പു പറയും. ചിലര്‍ പറഞ്ഞ മാപ്പ് ആരും കാണാതെ എടുത്തു കളഞ്ഞെന്നുമിരിക്കും.
അസുഖബാധിതയായ ഭാര്യയേക്കുറിച്ച് അനിഷ്ടമായ തമാശ പറഞ്ഞതിനാണ് കൊമേഡിയനായ ക്രിസ് റോക്കിന്റെ കരണത്ത് ഓസ്‌കാര്‍ ജേതാവായ വില്‍സ്മിത്ത് അടിച്ചത്. അതും ലോകം കണ്ണും നട്ടിരിക്കുന്ന വേദിയില്‍ കയറിച്ചെന്ന്. അധികം വൈകാതെ അതേ വേദിയില്‍ വെച്ചുതന്നെ അദ്ദേഹം നിറകണ്ണുകളോടെ മാപ്പു പറഞ്ഞു. ചരിത്രത്തില്‍ രേഖപ്പെടുത്തിയ മാപ്പു പറച്ചില്‍.
.jpg?$p=62064b0&&q=0.8)
ദിവസങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ സ്വഭാവ നടന്മാരിലൊരാള്‍ ഫെയ്സ്ബുക്കില്‍ മാപ്പു പറഞ്ഞിരുന്നു. വിഷയം പ്രത്യക്ഷത്തില്‍ കരണത്തടിയായിരുന്നില്ലെങ്കിലും അതിലേക്കാള്‍ ആഘാതമുണ്ടാക്കാവുന്ന ഒന്നായിരുന്നു. സ്ത്രീത്വത്തിന് നേരേയുള്ള കടുത്ത അപമാനം. വ്യാഖ്യാനിച്ചു വന്നാല്‍ സംസ്‌കാരമുള്ള സമൂഹത്തില്‍ നമ്മള്‍ ഉയര്‍ത്തിപ്പിടിച്ച പല മൂല്യങ്ങള്‍ക്കും ഏറ്റ 'കരണത്തടി'. അയാള്‍ പറഞ്ഞ ആ ഒറ്റവരി മാപ്പ് പിന്നാലെ ഫെയ്സ്ബുക്കില്‍ നിന്ന് എടുത്തു കളഞ്ഞു. അതാരും അറിഞ്ഞില്ല, ആ മാപ്പ് പറച്ചില്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവിനെ അത്രമേല്‍ നോവിച്ചിരിക്കണം.
പറയുന്നത് 'മാന്യര്‍ എന്ന അമാന്യരെ, വെള്ള പൂശിയ കുഴിമാടങ്ങള്‍ക്കെതിരെ എന്നും പടപൊരുതുന്ന' നടന്‍ വിനായകനേക്കുറിച്ചാണ്. കലക്കുവേണ്ടിയൊന്നുമല്ല ജീവിക്കുന്നത് അരിക്കുവേണ്ടിയാണെന്ന് പലയിടത്തും പറഞ്ഞിട്ടുള്ള വിനായകന്‍. പറഞ്ഞതില്‍ തെറ്റൊന്നുമില്ല താനും. കഷ്ടപ്പെട്ട് അരിക്കുവേണ്ടി പണിയെടുത്ത ആ പാടത്ത് ഇത്തിരി വെള്ളം കോരിയൊഴിച്ച് വളമിടുന്ന ഒരു ചടങ്ങിലാണ് വിനായകന്‍ മാധ്യമപ്രവര്‍ത്തകരുടെ കരണത്തടിക്കുന്നതുപോലെ പലതും പറഞ്ഞു തുടങ്ങിയത്്. ആരും തടയാതിരുന്നപ്പോള്‍ ആ അടികിട്ടിയത് മറ്റു പലര്‍ക്കുമായിരുന്നു. മുന്നിലിരിക്കുന്ന സ്ത്രീകള്‍ക്കും സ്ത്രീത്വത്തിനും തന്നെയായിരുന്നു. വിഷയം വിവാദമായതോടെ ഒറ്റവരിയില്‍ വിനായകന്‍ ഇങ്ങനെ മാപ്പു പറഞ്ഞു.
നമസ്‌കാരം,
ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ( ഒട്ടും വ്യക്തിപരമായിരുന്നില്ല)
വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു .
സിനിമയെന്നല്ല എല്ലാ വ്യവസായ സംരംഭങ്ങളും തുടങ്ങിക്കഴിഞ്ഞാല്‍ മാധ്യമങ്ങളെ വിളിച്ച് അതേക്കുറിച്ച് വിശദീകരിക്കുന്ന ഒരു പതിവുണ്ട്. കൊച്ചിയില്‍ നടന്ന അതേപോലൊരു പരിപാടിക്കിടെയാണ് വിനായകന്‍ കത്തിക്കയറിയത്. വിനായകനെ വെച്ച് നിങ്ങള്‍ കാശുണ്ടാക്കുമ്പോള്‍ അതിലൊരു പങ്ക് തിരിച്ചു തരണ്ടേ എന്നതായിരുന്നു തര്‍ക്കത്തിന്റെ കാമ്പ്. ഒരുത്തി എന്ന സിനിമ പ്രചരിപ്പിക്കാനായി വിളിച്ചു കൂട്ടിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ചോദ്യം. വളരെ നിഷ്‌കളങ്കമായ ചോദ്യം.
ആ ചോദ്യത്തിന് പിന്നാലെ 'നിഷ്‌കളങ്കമായ' അടുത്ത ചോദ്യവും പിന്നാലെ വന്നു. എന്താണ് മീടൂ. അത് പറയിപ്പിക്കാനായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഓരോരുത്തരോടായി കൈചൂണ്ടി ചോദിച്ചു തുടങ്ങി. നിങ്ങള്‍ക്ക് ഭാര്യയോടല്ലാതെ മറ്റാരോടെങ്കിലും ശാരീരിക ബന്ധമുണ്ടോ. വിവാഹം കഴിക്കാത്തവര്‍ സെക്സ് ചെയ്തിട്ടുണ്ടോ ?.... മുന്നിലിരിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി ആ പെണ്ണുമായി സെക്സ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവരോട് ചോദിക്കുമെന്നും പറഞ്ഞു കളഞ്ഞു. ഈ പറയുന്നതൊക്കെ മീടൂ ആണെങ്കില്‍ ഇനിയും താന്‍ മീടൂ ചെയ്യും എന്നൊക്കെ വീരവാദങ്ങള്‍ പിന്നാലെ വന്നു...
മലയാളി പ്രേക്ഷകരിലേക്ക് തുറക്കുന്ന ക്യാമറക്കണ്ണുകള്‍ക്കു മുന്നില്‍വെച്ചാണ് വിനായകന്‍ ഇത് പറഞ്ഞത്. ഇന്‍ഡസ്ട്രിയിലെ സ്ത്രീകളെ പരിരക്ഷിക്കാന്‍ പരാതിപരിഹാര സംവിധാനം വേണമെന്ന് നീതിന്യായ രംഗം വരെ ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് വിനായകന്റെ വാക്കുകള്‍ കടിഞ്ഞാണ്‍ പൊട്ടിച്ച് പുറത്തു ചാടിയത്...
എന്നിട്ടെന്തു സംഭവിച്ചു?
വിരലിലെണ്ണാവുന്ന ആക്ടിവിസ്റ്റുകളും സഹപ്രവര്‍ത്തകരും മാത്രം പ്രതികരിച്ചു. ആരെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി വിനായകന്‍ മാപ്പു പറഞ്ഞു. ആ മാപ്പാണെങ്കില്‍ അദ്ദേഹം ഇട്ട സ്ഥലത്തു നിന്നും എടുത്തു കളയുകയും ചെയ്തു.
വിനായകന്റെ വാക്കുകളുടെ ആഴം അളക്കുന്നതില്‍ കേരള സമൂഹം പരാജയപ്പെട്ടു എന്നു വിശ്വസിക്കാന്‍ മാത്രം മൂഢരല്ല നമ്മള്‍. വിഷയം സമൂഹത്തില്‍ പ്രകമ്പനം സൃഷ്ടിച്ച മീടൂ പോലൊരു വിഷയത്തിലാവുമ്പോള്‍. പത്ത് സ്ത്രീകളെ താന്‍ പ്രാപിച്ചിട്ടുണ്ടെന്നും, അവരോടൊക്കെ താനാണ് പോയി അനുവാദം ചോദിച്ചതെന്നും, അത് മീടൂ ആണെങ്കില്‍ അത് വീണ്ടും ചെയ്യുമെന്നും വിളിച്ചു പറഞ്ഞ വിനായകനെതിരെ വലിയ പ്രതിഷേധമുണ്ടാകാഞ്ഞത് എന്തുകൊണ്ടായിരിക്കും?.
വിനായകന്‍ ഇതൊക്കെ പറയുമ്പോള്‍ തൊട്ടപ്പുറത്തിരുന്ന, ഒരുത്തി എന്ന സ്ത്രീ ശാക്തീകരണം വിഷയമായ സിനിമയുടെ സംവിധായകന്‍ വി.കെ പ്രകാശിന് കൈയടിക്കാന്‍ തോന്നിയത് എന്തുകൊണ്ടായിരിക്കും. ഒപ്പമുണ്ടായിരുന്ന ഏക സ്ത്രീയായ നവ്യ നായര്‍ക്ക് അന്ന് സംഭവിച്ചത് തെറ്റാണെന്ന് സമ്മതിക്കാന്‍ ദിവസങ്ങളെടുത്തതും എന്തുകൊണ്ടായിരിക്കും. ഇതെല്ലാം കണ്ട് സോ കോള്‍ഡ് ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളുമൊക്കെ മിണ്ടാതിരുന്നതിനും കാരണമെന്താവും? അടച്ചുറപ്പിന്റെ സൂക്ഷിപ്പുകാരാണ് ഉത്തരം തരേണ്ടത്.
Content Highlights: Vinayakan, Will Smith, Academy Awards, Chris Rock
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..