-
പ്രിയപ്പെട്ടവരെ ഒരുപാടുനാൾ കാണാതിരുന്ന് വീണ്ടും കാണുമ്പോഴുള്ള സന്തോഷം... ഏറെക്കാലത്തിനുശേഷം സുരേഷ്ഗോപിയുടെയും ശോഭനയുടെയും മുഖം വെള്ളിത്തിരയിൽ കണ്ടപ്പോൾ നിറവാർന്ന ഒത്തിരി ഓർമകൾ, കഥാപാത്രങ്ങൾ... എല്ലാം വീണ്ടുമങ്ങനെ മുന്നിൽവന്നുനിന്നപോലെ.
ദുൽഖറിനെയും കല്യാണിയെയും കാണാഞ്ഞിട്ടല്ല. ഞങ്ങൾ, എൺപതുകളിലും തൊണ്ണൂറുകളിലും കൗമാര-യൗവനങ്ങൾ കടന്നുപോയവർ, കൂടുതൽ കാണുക അവരെയാവും. വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ടിരുന്നപ്പോൾ പലപ്പോഴും തോന്നിപ്പോയി; എന്തിനാണിവർ രണ്ടുപേരും ഞങ്ങൾക്ക് മുഖം തരാതെ ഇത്രയും കാലം മറഞ്ഞിരുന്നതെന്ന്. നന്ദിയുണ്ട് ചിത്രത്തിന്റെ സംവിധായകൻ അനൂപ് സത്യനോടും നിർമാതാവു കൂടിയായ ദുൽഖർ സൽമാനോടും. ഏറെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഇവരെ ഞങ്ങളുടെ മുന്നിലെത്തിച്ചതിന്.
ശോഭനയും സുരേഷ്ഗോപിയും അഭിനയിക്കാൻ സമ്മതിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമ ചെയ്യില്ലായിരുന്നുവെന്ന് അനൂപ് പറഞ്ഞുകഴിഞ്ഞു. ഇരുവരെയും പറഞ്ഞുസമ്മതിപ്പിക്കാൻ ഒന്നരവർഷത്തോളം നടത്തിയ ശ്രമങ്ങളെക്കുറിച്ചും അനൂപ് പറഞ്ഞു. അത് എന്തിനായിരുന്നുവെന്ന് സിനിമ കണ്ടാലേ ബോധ്യമാകൂ. സുരേഷ്ഗോപി മേജർ ഉണ്ണിക്കൃഷ്ണൻ എന്ന കഥാപാത്രത്തിലേക്കും ശോഭന നീനയിലേക്കും അത്രമേൽ ലയിച്ചുകിടക്കുന്നു. ഈ റോളുകൾ മനോഹരമാക്കാൻ ഇനിയൊരു സാധ്യതയും ബാക്കിവെക്കാത്ത തരത്തിൽ മികവുപുലർത്തിയിരിക്കുന്നു ഇരുവരും. ചില സന്ദർഭങ്ങളിലെ ഇരുവരുടെയും പ്രകടനം വല്ലാതെയങ്ങനെ കൊതിപ്പിക്കും. നൈസർഗികവും സുന്ദരവുമായി കടന്നുപോകുന്നു ആ മുഹൂർത്തങ്ങൾ. കനൽ, അതങ്ങനെ ചാരംമൂടി എത്രനാൾ കിടന്നാലും ഒരു ചെറുകാറ്റുമതി അതിന്റെ തിളക്കമറിയിക്കാൻ എന്നപോലെയാണീ തിരിച്ചുവരവ്.

ഇരുപത്തിയൊമ്പതാം വയസ്സിൽ എവറസ്റ്റ് കയറിയവനാണ് താനെന്ന് സുരേഷ് ഗോപിയുടെ മേജർ കഥാപാത്രം പറയുന്നുണ്ട്. യുദ്ധമുഖത്ത് ശത്രുക്കൾക്കുനേരെ തോക്കുചൂണ്ടുമ്പോൾ ഒരിക്കലും കൈ വിറയ്ക്കാത്തയാൾ. അത്രയും വീരശൂരപരാക്രമിയായ മേജർ പക്ഷേ, ചില കൊച്ചുകാര്യങ്ങൾ വരുമ്പോൾ ആലിലപോലെ വിറയ്ക്കും. അത് മറച്ചുവെക്കാൻ മുൻകോപം എന്ന ആവരണവുമണിഞ്ഞാണ് നടപ്പ്; ആർക്കും മുഖം കൊടുക്കാതെ.
മലയാളി മനസ്സിൽ അസ്തമിക്കാത്ത സൗന്ദര്യമാണ് ശോഭനയുടേതെന്ന് ഓർമിപ്പിച്ചാണ് അനൂപ് തന്റെ ഓരോ ഫ്രെയിമിലും അവരെ നമ്മുടെ മുന്നിലെത്തിക്കുന്നത്. നർത്തകിയെന്നനിലയിലുള്ള അവരുടെ അപാരമായ പ്രതിഭ ഓർമപ്പെടുത്താനും സംവിധായകൻ മറക്കുന്നില്ല. മേജറെപ്പോലെ ചില ദൗർബല്യങ്ങളുണ്ട് ശോഭനയുടെ നീന എന്ന കഥാപാത്രത്തിനും. ഇരുവർക്കുമുണ്ട് പറയാൻ ഓരോ കഥകൾ. അതിൽ നഷ്ടബോധവും നൊമ്പരവുമെല്ലാം ചേർന്നുകിടപ്പുണ്ട്. പക്ഷേ, ഇരുവരും അത് നമ്മളെ അറിയിക്കുന്ന രീതിക്ക് ഗംഭീര കൈയടക്കമുണ്ട്.
ഒരു സന്ധ്യാനേരത്ത്, കടലിനോട് ചേരുന്ന സൂര്യനെ നോക്കി നീന നാലുവരികളിൽ തന്റെ കഥ അരികിലിരിക്കുന്ന മേജറോട് പറയുന്നുണ്ട്. കഥ ചെറുതെങ്കിലും അത് പറഞ്ഞശേഷമുള്ള നീനയുടെ സങ്കടങ്ങൾ വലുതാണ്. ഒടുവിൽ കരച്ചിൽ നിർത്താൻ ഉച്ചത്തിൽ ആവശ്യപ്പെടുന്ന മേജറുടെ കവിളിലെ കണ്ണീർകണ്ട് നീനയ്ക്ക് ചിരിയടക്കാനും കഴിയുന്നില്ല.
ഹൃദയാലുവായ ഒരു മനുഷ്യനെ കണ്ടെത്തിയതിന്റെ ആശ്വാസമാണവർക്ക്. ടെലിവിഷൻ പരിപാടികളിൽ ചോദ്യകർത്താവായിരിക്കുമ്പോൾ മുന്നിലെ ഹോട്ട് സീറ്റിലിരിക്കുന്ന മത്സരാർഥിയുടെ സങ്കടങ്ങളിൽ കണ്ണുകൾ നിറയുന്ന, ആശ്വാസവാക്കുകൾ പറഞ്ഞ് അവരിൽ ആത്മവിശ്വാസം നിറയ്ക്കുന്ന, സുരേഷ്ഗോപിയെ ആ നിമിഷം നമുക്ക് മേജറിൽ കാണാനാവും.

ദുൽഖർ തന്റെ ഭാഗം പതിവുപോലെ മികവുറ്റതാക്കി. തുടക്കക്കാരിയെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ കല്യാണി പ്രിയദർശനും കലക്കി. അതുപോലെ തകർത്തത് സംവിധായകൻ ജോണി ആന്റണിയാണ്. ചെന്നൈ മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പറയാൻ ഘനഗംഭീരവും സംഘർഷഭരിതവുമായ രംഗങ്ങളൊന്നുമല്ല. കാലുഷ്യങ്ങളില്ലാത്ത, കൊച്ചുകൊച്ചു പിണക്കങ്ങൾ മാത്രമുള്ള സാധാരണക്കാരായ കുറെയാളുകളുടെ നന്മയുടെയും സ്നേഹത്തിന്റെ യും ഇളം ചൂടേറ്റ് തിയേറ്ററിലിരിക്കുമ്പോൾ അനൂപിന്റെ അച്ഛൻ സത്യൻ അന്തിക്കാടിനെ ഓർത്തുപോകും; പലപ്പോഴും (ക്ഷമിക്കണം, സത്യേട്ടൻ ഞങ്ങളുടെ മറ്റൊരു നൊസ്റ്റാൾജിയയാണേ...). ആ ഓർമ ഒരാശ്വാസം കൂടിയാണ്. അച്ഛന്റെ വഴികളിൽ ഇനി അനൂപും സിനിമകളൊരുക്കുമല്ലോയെന്ന ആശ്വാസം. ഒരു കുളിർക്കാറ്റുപോലെ ഇടയ്ക്കിടെ വന്ന് അത് ഞങ്ങളെ മെല്ലെ തലോടി കടന്നുപോകുമല്ലോയെന്ന ആശ്വാസം...
Content Highlights: varane avashyamund movie, Sobhana, Suresh Gopi come back, Anoop sathyan, dulquer Salmaan, Kalyani Priyadarshan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..