കെ.ജെ യേശുദാസ്, മാങ്കൊമ്പു ഗോപാലകൃഷ്ണൻ, എം.എസ് വിശ്വനാഥൻ എന്നിവർക്കൊപ്പം വാണി ജയറാം
വാണി എന്നാല്‍ ശബ്ദം എന്നാണര്‍ത്ഥം, വാണി ജയറാം എന്ന പിന്നണി ഗായികയെ വ്യത്യസ്തയാക്കിയിരുന്നതും അവരുടെ ശബ്ദം തന്നെയായിരുന്നു. മറ്റു പല ഗായികമാരുടെയും ശബ്ദത്തില്‍ നിന്നും അല്‍പ്പം മാറിയുള്ള ഒരു സഞ്ചാരം. ഇത് നമുക്ക് ഏറ്റവും അനുഭവവേദ്യമാകുക വയലാറും സലീല്‍ ചൗധരിയും ഒരുക്കിയ രാഗത്തിലെ...
നാടന്‍ പാട്ടിലെ മൈന... നാടോടി പാട്ടിലെ മൈന...
നാടന്‍ പാട്ടിലെ മൈന
നാരായണക്കിളി മൈന, ഈ പാട്ട് വാണി ജയറാമിന്റെ ചുണ്ടുകളിലൂടെ നമ്മുടെ കാതുകളില്‍ എത്തുമ്പോഴായിരിക്കും.
തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളുടെ ഉച്ചാരണത്തിന്റെ ചെറിയ സ്വാധീനം ഉള്ള ഇവരുടെ ആലാപനത്തിനേ ഒരു പക്ഷേ, ഈ പാട്ടിനെ ഇത്ര മനോഹരമായി അവതരിപ്പിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതുപോലെതന്നെയാണ് വാണി ജയറാം കൂട്ടുകെട്ടില്‍ പിറന്ന യുഗ്മഗാനങ്ങളില്‍ ഒന്നായ
എന്‍ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം..
തേടി വരുന്നു.. ഞാന്‍ കൂടെ വരുന്നു...
ഈ ഗാനത്തിലെ അനുപല്ലവിയിലെ വാണി ജയറാമിന്റെ വരികള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ തന്നെ നമുക്കത് മനസ്സിലാകും, ആ വരികള്‍ അത്രത്തോളം വേറിട്ടവതരിപ്പിക്കാന്‍ കഴിഞ്ഞത് അവരുടെ ആലാപനമായതുകൊണ്ടു മാത്രമാണെന്ന്. ഒരു കാലഘട്ടം വരെ അന്യഭാഷാഗായികമാര്‍ മേല്‍ക്കൈ നേടിയിരുന്ന മലയാള ഗാനരംഗത്ത്, ഇവിടെ പ്രാപ്തിയും കഴിവുമുള്ള ഗായികമാര്‍ ഇല്ലാതിരുന്നതുകൊണ്ടു മാത്രമല്ലത്, മറിച്ച് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നാവിന് വഴങ്ങുവാന്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടായിട്ടുകൂടി വാണി ജയറാം അടക്കമുള്ളവര്‍ മലയാളത്തില്‍ വന്ന് തങ്ങളുടേതായ സ്ഥാനം തങ്ങളുടെ പ്രതിഭകൊണ്ടു പിടിച്ചെടുക്കുക തന്നെയായിരുന്നു.
ആലാപനത്തില്‍ ഒരു പാത ഇവര്‍ക്ക് അവരുടെ അനുഗ്രഹീത ശബ്ദംകൊണ്ട് തന്നെയാണ് ഇവിടെയും തുറക്കുവാന്‍ സാധിച്ചുവെന്നുള്ളത് നാം അംഗീകരിച്ചു കൊടുക്കേണ്ട ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഇതുകൊണ്ടു തന്നെയാണ് വാണി ജയറാമിന് മലയാള ചലച്ചിത്ര ഗാനരംഗത്ത് ഒരു അദ്വിതീയസ്ഥാനം കൈവരുന്നതും പുതുതലമുറക്കടക്കം ഇപ്പോഴും അവരെ വേറിട്ട് തിരിച്ചറിയുവാന്‍ സാധിക്കുന്നതും. ശാസ്ത്രീയ സംഗീതത്തോടൊപ്പം ചെറുപ്പത്തില്‍ത്തന്നെ ഹിന്ദുസ്ഥാനിസംഗീതവും വാണി ജയറാം പഠിച്ചിരുന്നു. ഉസ്താദ് അബ്ദുള്‍ റഹ്മാനായിരുന്നു ഗുരു. ഇതുതന്നെയാണ് ഈ ഗായികക്ക് ആലാപനത്തിന്റെ വേറിട്ടൊരു വഴി വെട്ടിക്കൊടുത്തതും. മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിന്ന് പാടിത്തെളിഞ്ഞാണ് എസ്. ജാനകിയും പി. സുശീലയുമെല്ലാം മലയാളത്തിലേക്ക് കടന്നുവന്നതെങ്കില്‍ ഹിന്ദിഗാനാസ്വാദകരുടെ മനം കീഴടക്കിയാണ് വാണി ജയറാം കേരളക്കരയിലെത്തുന്നത്. ഹിന്ദിയില്‍ വാണി ജയറാമിനെ പ്രശസ്തയാക്കിയത് മീരാഭജനുകളാണ്. അനേകമനേകം ഭക്തിഗാനങ്ങള്‍ മനോഹരമായി പാടിയ ഇവര്‍ ക്രിസ്ത്യന്‍, മുസ്ലിം ഭക്തിപരവേശം നിറഞ്ഞ ഗാനങ്ങള്‍ മനോഹരമാക്കിയതിന്റെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. അതി ലൊന്നാണ്
നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്
നാലു മുളം
വീരാളിപ്പട്ടു വേണം
തുളുനാടന്‍ തള വേണം...
തുളിശ്ശേരി വള വേണം . മാല വേണം
മക്കന വേണം മൈലാഞ്ചി വേണം
കൈയ്യില് മൈലാഞ്ചി വേണം.. എന്ന ഗാനം.
1971 ല്‍ പാടിത്തുടങ്ങിയ വാണി ജയറാം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഗുജറാത്തി, ഹിന്ദി, ബംഗാളി, ഒഡിയ തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളിലായി ആയിരത്തോളം സിനിമകളിലൂടെ ഇരുപതിനായിരത്തോളം ഗാനങ്ങളാണ് അനുവാചകര്‍ക്കായി പാടിയത്. ഇതുകൂടാതെ ആയിരത്തോളം ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 1971ല്‍ വസന്ത് ദേശായി സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗുഡ്ഢി എന്ന ചലച്ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനമാണ് ബോളിവുഡില്‍ ഇവര്‍ക്ക് സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തത്. അഞ്ച് അവാര്‍ഡുകളാണ് ഈ ചലച്ചിത്രത്തിലൂടെ ഇവര്‍ നേടിയത്. നൗഷാദ്, ഒ.പി. നയ്യാര്‍, മദന്‍മോഹന്‍, ചിത്രഗുപ്ത്, ആര്‍.ഡി. ബര്‍മന്‍, ജയദേവ്, കല്യാണ്‍ ജി ആനന്ദ് ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍ തുടങ്ങിയവരുടെ ഗാനങ്ങളാണ് ഹിന്ദിയില്‍ ഇവര്‍ ആലപിച്ചത്.
മലയാളത്തിലേക്ക് ഇവരെ ആദ്യമായി പാടാന്‍ കൊണ്ടു വന്നത് സ്വപ്നം എന്ന സിനിമയിലൂടെ സലീല്‍ ചൗധരിയായിരുന്നു. ഹിന്ദിയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സജീവമായതോടെ വാണി ജയറാം ചെന്നൈയിലേക്ക് താമസം മാറുക യായിരുന്നു. അങ്ങനെയാണ് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഇവര്‍ സജീവമായത്. കെ.എ. മഹാദേവന്‍, എം. എസ്. വിശ്വനാഥന്‍, എം. ബി. ശ്രീനിവാസന്‍, ഇളയരാജ, എ. ആര്‍. റഹ്മാന്‍, എം കെ അര്‍ജ്ജുനന്‍, ജെറി അമല്‍ദേവ്, ജോണ്‍സണ്‍ എന്നിവരുടെ സംഗീതസംവിധാനത്തില്‍ വരെ വാണിജയറാം മലയാളത്തില്‍ അവരുടെ ചുണ്ടനക്കിയിട്ടുണ്ട്. ഹിന്ദിയില്‍ മുഹമ്മദ് റഫി, മന്നാഡെ, മുകേഷ് എന്നിവരുടെ കൂടെയാണെങ്കില്‍ തെലുങ്കിലും തമിഴിലും എസ്.പി. ബാലസുബ്രഹ്മണ്യം, മലയാളത്തില്‍ യേശുദാസ്, പി. ജയ ചന്ദ്രന്‍ എന്നിവരായിരുന്നു യുഗ്മഗാനങ്ങളില്‍ ഇവരുടെ ജോഡികള്‍.
മലയാളത്തിലെ ഗായികമാരില്‍ വാണി ജയറാമിന്റെ ശബ്ദവും ആലാപനവും ശ്രോതാക്കളെ ആകര്‍ഷിക്കുന്ന രീതിയിലുള്ളതായിരുന്നു വെന്നതുകൊണ്ട് ഒരുകാലത്ത് ഇവരുടെ ഗാനങ്ങള്‍ക്കായി കാത്തു നില്ക്കുന്ന പതിനായിരക്കണക്കിന് ശ്രോതാക്കളുണ്ടായിരുന്നു. തമിഴ് നാട്ടിലെ വെല്ലൂരില്‍ ജനിച്ച ഇവരുടെ യഥാര്‍ത്ഥ പേര് കലൈവാണി എന്നായിരുന്നു. ഹിന്ദി സിനിമയില്‍ സജീവമായപ്പോള്‍ ഭര്‍ത്താവ് ജയറാമിന്റെ പേര് കൂടി ചേര്‍ത്ത് പരിഷ്‌ക്കരിച്ചാണ് വാങ്ങി ജയറാമിലെത്തിയത്. സിത്താര്‍ വിദഗ്ധനായ ജയരാമനായിരുന്നു വാണിയുടെ ഭര്‍ത്താവ്. മൂന്നു തവണയാണ് ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ പുരസ്‌കാരം വാണി ജയറാമിന് ലഭിക്കുന്നത്. 1975-ല്‍ അപൂര്‍വ്വരാഗങ്ങളിലെ ഏഴു സ്വരങ്ങള്‍ എന്ന ഗാനത്തിനും 1980ല്‍ ശങ്കരാഭരണത്തിലെ ഗാനത്തിനും 1991ല്‍ സ്വാതി കിരണം എന്ന ചലച്ചിത്രത്തിലെ ഗാനത്തിനുമായിരുന്നു ആ അംഗീകാരങ്ങള്‍. ഏറ്റവും അവസാനം കഴിഞ്ഞ 26 ന് പത്മഭൂക്ഷണ്‍ എന്ന രാജ്യത്തിന്റെ ഏറ്റവും വലിയ മഹനീയ പുരസ്‌ക്കാരം കേന്ദ്ര ഗവര്‍മെന്റ് അവര്‍ക്കായി പ്രഖ്യാപിച്ചിരുന്നു. ആ മഹോന്നത പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ നില്ക്കാതെയാണ്
ഇപ്പോള്‍ ഈ ലോകത്തു നിന്നവര്‍ വിടവാങ്ങിയത്.
Content Highlights: Vani Jayaram, Malayalam hits, legendary singer of Indian cinema life story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..