ജൂഡ് ആന്റണി ജോസഫ് | PHOTO: FACEBOOK/SPECIAL ARRANGEMENTS
കേരളത്തിന്റെ പ്രളയ അതിജീവനം ‘2018’ എന്ന സിനിമയായി വെള്ളിത്തിരയില്‍ ത്രില്ലടിപ്പിക്കാനെത്തുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018-ൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണാ ബാലമുരളി, വിനീത് ശ്രീനിവാസൻ തുടങ്ങി വൻതാരനിരയുടെ സാന്നിധ്യമുണ്ട്.
വലിയൊരു താരനിരയെവെച്ച് സിനിമചെയ്യാം എന്നൊരു തീരുമാനത്തിൽ എടുത്ത ചിത്രമല്ല ‘2018’ എന്നുപറയുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. രണ്ടരമണിക്കൂറിനുള്ളിൽ ഉൾക്കൊള്ളിക്കാനാകുന്ന കേരളത്തിന്റെ പലഭാഗത്തുനടന്ന പത്തുസംഭവങ്ങളെ അടിസ്ഥാനമാക്കി സിനിമ അവതരിപ്പിക്കാം എന്നതായിരുന്നു ആശയം എന്ന് ജൂഡ് പറഞ്ഞു. ഒരുപാട് കഥാപാത്രങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഓരോ കഥാപാത്രവും ഓർമിക്കപ്പെടണമെങ്കിൽ ജനപ്രിയരായ അഭിനേതാക്കൾ വന്നാൽ നന്നാകുമെന്നുതോന്നിയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജൂഡ് ആന്റണി ജോസഫ്.
'വലിയൊരു താരനിരയെവെച്ച് സിനിമചെയ്യാം എന്നൊരു തീരുമാനത്തിലൊന്നുമല്ല ‘2018’ എന്ന സിനിമ ആരംഭിക്കുന്നത്. രണ്ടരമണിക്കൂറിനുള്ളിൽ ഉൾക്കൊള്ളിക്കാനാകുന്ന കേരളത്തിന്റെ പലഭാഗത്തുനടന്ന പത്തുസംഭവങ്ങളെ അടിസ്ഥാനമാക്കി സിനിമ അവതരിപ്പിക്കാം എന്നതായിരുന്നു ഐഡിയ. ഒരുപാട് കഥാപാത്രങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഓരോ കഥാപാത്രവും ഓർമിക്കപ്പെടണമെങ്കിൽ ജനപ്രിയരായ അഭിനേതാക്കൾ വന്നാൽ നന്നാകുമെന്നുതോന്നി. അങ്ങനെയാണ് ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണാ ബാലമുരളി, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അജു വർഗീസ് തുടങ്ങിയ താരനിര സിനിമയുടെ ഭാഗമാകുന്നത്.
ആന്റോ ജോസഫ് എന്ന നിർമാതാവിന്റെ ഇടപെടൽതന്നെയാണ് ഈ താരങ്ങളെയെല്ലാം സിനിമയിലേക്ക് എത്തിച്ചത്. 120-ഓളം കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്, അവരെല്ലാം നമുക്കറിയുന്ന അഭിനേതാക്കൾ തന്നെയാണ്. എല്ലാവരും ഒരേമനസ്സോടെ ഒന്നിച്ചുനിന്നതുകൊണ്ടുമാത്രം സാധ്യമായ സിനിമയാണിത്. ഒരുപാട് രാത്രികളിൽ കൃത്രിമമഴ പെയ്യിച്ച് വെള്ളത്തിൽനിന്നാണ് മിക്കവാറും ഭാഗങ്ങൾ ചിത്രീകരിച്ചത്. സിനിമയിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വി.പി. ഖാലിദ് ഇക്ക ഷൂട്ടിങ്ങിനിടയിൽ മരണപ്പെട്ടു. അത് വലിയ വിഷമമായി. അതുപോലെ കോവിഡ് പ്രതിസന്ധിവന്നു. അങ്ങനെ പലപല തടസ്സങ്ങൾ, മൂന്നുവട്ടം സിനിമ നിർത്തിവെക്കേണ്ടിവന്നു. അപ്പോഴും എന്റെയൊരു വാശിയായിരുന്നു ഈ സിനിമ പൂർത്തിയാക്കണമെന്നത്. മലയാളിക്ക് പുതുമയുള്ളൊരു തിയേറ്റർ എക്സ്പീരിയൻസായിരിക്കും ‘2018’ സമ്മാനിക്കുക. കേരളത്തിന് അഭിമാനിക്കാവുന്ന സിനിമയായി ഇത് മാറുമെന്ന് എനിക്കുറപ്പുണ്ട്', ജൂഡ് പറഞ്ഞു.
Content Highlights: tovino kunjacko boban in 2018 movie director jude antony joseph about 2018 movie and flood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..