ഷമ്മി തിലകൻ, തിലകൻ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
2022 ജൂൺ 26-ന് കൊച്ചിയിൽ ചേർന്ന താരസംഘടനയുടെ വാർഷിക ജനറൽ ബോഡിയിലെ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു വിജയ് ബാബുവിനെതിരെ ഉയർന്ന ആരോപണങ്ങളും ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണോ എന്നതും. ഇതിൽ രണ്ടാമത്തേത് സംഭവിച്ചു കഴിഞ്ഞു. ഷമ്മി തിലകനെതിരെ നടപടിയെടുക്കുമെന്നാണ് സൂചന. നടപടിക്ക് അമ്മ എക്സിക്യൂട്ടീവിനെ ജനറല്‍ബോഡി ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിലക്ക് നേരിട്ടിരുന്ന സംവിധായകൻ വിനയന്റെ ചിത്രത്തിൽ സഹകരിച്ചതും അമ്മക്കെതിരെ ശബ്ദിച്ചതുമാണ് തിലകന് വിലക്കുവരാനുള്ള കാരണം. പക്ഷേ അവസാനകാലത്ത് ശക്തമായ തിരിച്ചുവരവും നടത്തിയിരുന്നു അദ്ദേഹം. കൂടാതെ തിലകൻ തങ്ങളിലൊരാളാണെന്ന് താരസംഘടനയ്ക്ക് പറയേണ്ടിയും വന്നു. അതിന് ഹേതുവായത് മകൻ ഷമ്മി തിലകന്റെ ശക്തമായ ഇടപെടലുകളാണ്. അതേയാൾക്കാണ് ഇപ്പോൾ പിതാവിന് സമാനമായി സംഘടനയിൽ നിന്ന് പുറത്തുപോകേണ്ടി വരുന്നത്.
2010 ലാണ് തിലകനെ അമ്മയിൽ നിന്ന് പുറത്താക്കുന്നത്. അമ്മയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നുള്ള വിമർശനവും സൂപ്പർസ്റ്റാറുകളുടെ മേൽക്കോയ്മ ചോദ്യം ചെയ്തതുമാണ് തിലകന് പുറത്തേക്കുള്ള വഴി തുറന്നത്. തിലകനോട് അമ്മ കാണിച്ച അനീതിയിൽ പ്രതിഷേധിച്ച് 2009 മുതൽ സംഘടനയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഷമ്മി. നടൻ മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷമ്മി തിലകൻ അമ്മയിലേക്ക് തിരികെ എത്തുന്നത്. മോഹൻലാലിൽ വിശ്വാസമുണ്ടെന്നും അച്ഛന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
രണ്ട് കാര്യങ്ങളായിരുന്നു ഇന്നത്തെ അമ്മ യോഗത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ. ഒന്ന് വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് സംബന്ധിച്ച വിവാദങ്ങളും രണ്ട് ഷമ്മി തിലകനെതിരായ അച്ചടക്ക നടപടിയും. ബലാത്സംഗക്കേസിൽ അന്വേഷണം നേരിടുന്നയാൾ അമ്മയിലിരിക്കേയാണ് യോഗം മൊബൈലിൽ ചിത്രീകരിച്ചു എന്ന കുറ്റം ചെയ്ത ഷമ്മിയ്ക്ക് അമ്മ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ഇതുപോലുള്ള വിവാദത്തിലൂടെ താരസംഘടന കടന്നുപോകുന്നത് ഇതാദ്യമായല്ല. നടിയെ ആക്രമിച്ച കേസിൽ ജയിലിലായ നടൻ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
നേരത്തേ അച്ചടക്ക സമിതിക്ക് മുന്നിൽ ഷമ്മി ഹാജരാകാനിരിക്കേ അദ്ദേഹത്തിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. രാജ്യം പാസ്പോർട്ട് റദ്ധാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് അമ്മയിൽ മെമ്പർഷിപ്പുണ്ടാകും. പക്ഷേ മീറ്റിങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായേ പറ്റൂ. കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ്. ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്. പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക എന്നായിരുന്നു അദ്ദേഹം അന്നെഴുതിയത്.
ഷമ്മി തിലകൻ പുറത്തായതിലൂടെ, വിജയ് ബാബുവിനെ നിലനിർത്തിയതിലൂടെ ഇനിയെന്ത് സന്ദേശമാണ് താരസംഘടനയ്ക്ക് അവരുടെ സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് നൽകാനുള്ളത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..