കല്ലടയാറിൽ വെള്ളമുയരുന്നതിന് മുമ്പ് നിരവധി ഷൂട്ടിങ് നടന്നിട്ടുള്ള ഒറ്റക്കൽ പാറക്കടവ് ഭാഗം | ഫോട്ടോ: മുരുകൻ തെന്മല
എണ്ണിയാലൊടുങ്ങാത്ത പഴയകാല സിനിമാചിത്രീകരണ വേദിയായിരുന്നു ഒരുകാലത്ത് തെന്മല. നസീർ, ജയൻ, ഷീല, ജയഭാരതി, ഉമ്മർ, അടൂർഭാസി തുടങ്ങി പഴയകാല നടീനടന്മാരുടെയും സംവിധായകരുടെയും സ്ഥിരം സാന്നിധ്യമായിരുന്നു തെന്മലയെന്ന് പറയുമ്പോൾ ചിലപ്പോൾ പുതിയ തലമുറയ്ക്ക് അറിയണമെന്നില്ല. അത്രമാത്രം തിരക്കുള്ള ലൊക്കേഷനായിരുന്നു ഒറ്റക്കൽ, പാറക്കടവ് ഉൾപ്പെട്ട തെന്മല മേഖലകൾ.1965 മുതൽ 1998 വരെയുള്ള കാലഘട്ടമായിരുന്നു ഇവിടങ്ങളിൽ സിനിമ ചിത്രീകരണത്തിന്റെ സുവർണ കാലഘട്ടമെന്ന് പഴമക്കാർ പറയുന്നു. പി.സുബ്രമണ്യം പോലുള്ള ചില സംവിധായകരുടെ ഭാഗ്യലൊക്കേഷനുമായിരുന്നു തെന്മല.
കാഞ്ഞാവും പ്ലാസ്റ്റിക് പൂക്കളും
പഴയ കൊല്ലം-ചെങ്കോട്ട (നിലവിൽ കൊല്ലം-തിരുമംഗലം) റോഡിനോടുചേർന്ന് ഒഴുകുന്ന കാട്ടരുവിയും (ഇന്ന് കല്ലടയാർ) ഇടതൂർന്ന വനവും പ്രത്യേക ആകർഷണം തന്നെയായിരുന്നു. പരപ്പാർ അണക്കെട്ടും ഒറ്റക്കൽ ലുക്ക് ഔട്ട് തടയണയും നിർമിക്കുന്നതിനുമുമ്പുള്ള കാലഘട്ടമായതിനാൽ ഇന്നത്തെപോലെ കല്ലടയാർ നിറഞ്ഞുകവിഞ്ഞ് കിടക്കാറില്ല. സാമാന്യം വലിപ്പത്തിൽ ഒഴുകുന്ന ഒരു അരുവിമാത്രമായിരുന്നു. വനത്തിൽനിന്ന് അരുവിയിലേക്ക് വീണുകിടക്കുന്ന മരങ്ങളും വെള്ളമൊഴുകി മെഴുമെഴുപ്പായ കല്ലുകളും മണൽപ്പരപ്പുമെല്ലാം ആരെയും കൊതിപ്പിക്കും. ആഴ്ചകളും മാസങ്ങളുംവരെ ചിത്രീകരണത്തിനെത്തുന്നവർ ഇവിടെയുണ്ടാകും. മണലിൽ 'കാഞ്ഞാവ്'എന്ന സൗന്ദര്യമുള്ള കുറ്റിച്ചെടി കിലോമീറ്ററുകൾ നിറഞ്ഞുനിൽക്കും. ഇതിൽ ഷൂട്ടിങ്ങിനായി പ്ലാസ്റ്റിക് പൂക്കൾ പിടിപ്പിക്കുന്നതോടെ സൗന്ദര്യം കൂടും.

കണ്ണപ്പനുണ്ണി മുതൽ അടിവേരുകൾ വരെ
നിരവധി സിനിമകളുടെ ലൊക്കേഷനെന്നു പറയുമ്പോൾ അതിൽ എണ്ണംപറഞ്ഞ് വിജയിച്ച സിനിമകളും ഉൾപ്പെടും. കണ്ണപ്പനുണ്ണി, സത്യവാൻ സാവിത്രി, ആന വളർത്തിയ വാനമ്പാടി, കാട്, നാഗപഞ്ചമി, പിക്നിക്ക്, കനൽക്കട്ടകൾ, അടിവേരുകൾ,ഭക്ത ഹനുമാൻ, കാട്ടുമൈന, കുമാരസംഭവം, ഇന്നലെ അങ്ങനെ നീളുന്നു പട്ടിക.1977ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത് പ്രേം നസീർ, ഷീല, ജയഭാരതി, ഉമ്മർ, ജയൻ എന്നിവർ നിറഞ്ഞഭിനയിച്ച കണ്ണപ്പനുണ്ണിയുടെ പലസീനുകളും ചിത്രീകരിച്ചത് ഒറ്റക്കൽ, തെന്മല ഡാം ഭാഗങ്ങളിലാണ്. ഇതിൽ ഷീലയും ജയഭാരതിയും ചേർന്നുള്ള 'മങ്കമാരേ മയക്കുന്ന കുങ്കുമം' എന്ന നൃത്തം ചെയ്തുള്ള പാട്ടുസീൻ ഒറ്റക്കല്ലിൽ ആറിനോട് ചേർന്ന പഴയ ക്ഷേത്രവും പരിസരത്തുമാണ്.
1986 ൽ റിലീസായ മോഹൻലാൽ, കാർത്തിക, മുകേഷ്, സുരേഷ് ഗോപി എന്നിവർ അഭിനയിച്ച അടിവേരിൻെറ നിരവധിസീനുകളും ഒറ്റക്കൽ, ഡാം, ഓമനകളവ് ഭാഗങ്ങളിലായിരുന്നു. നായികയായ കാർത്തിക ജീപ്പിൽ വനപാതയിലൂടെ വരുമ്പോൾ ആന ആക്രമിക്കാൻ ശ്രമിക്കുന്നതും മോഹൻലാൽ വള്ളിയിൽ തൂങ്ങി ജീപ്പിനുമുന്നിലെത്തി ആനയെ ശാന്തനാക്കുന്നതുമെല്ലാം നിലവിലെ മാൻപാർക്ക് സ്ഥിതി ചെയ്യുന്ന ഒറ്റക്കൽ വനമേഖലയാണ്. 1977ൽ കമലഹാസൻ ശ്രീദേവി എന്നിവരഭിനയിച്ച സത്യവാൻ സാവിത്രിയും 1978ൽ പ്രേം നസീറും ജയഭാരതിയും നായിക നായകൻമാരായ കനൽക്കട്ടയിലും 1969ൽ ജെമിനി ഗണേശൻ, ശ്രീദേവി, പദ്മിനി എന്നിവരഭിനയിച്ച കുമാരസംഭവുമെല്ലാം മാൻപാർക്കും പരിസരവുമാണ്.
ആളുകൾ മുഴുവൻ ഷൂട്ടിങ് ലൊക്കേഷനിൽ
ടെലിവിഷനോ മൊബൈലോ വിനോദ ഉപാധിയായി ഇല്ലാതിരുന്ന കാലഘട്ടമായതിനാൽ പ്രദേശവാസികൾ മുഴുവൻ സമയവും ഷൂട്ടിങ് സ്ഥലത്തുണ്ടാകും. ഷൂട്ടിങ്ങുകാർക്ക് ആവശ്യമായ സാധനങ്ങളെത്തിക്കുന്നതിനും പാചകത്തിനുമായി നിരവധിയാളുകൾക്ക് ജോലിയും ലഭിച്ചിരുന്നു. വനമേഖലയുമായി ബന്ധപ്പെട്ട സീനുകളായതിനാൽ പ്രദേശവാസിളെ കൂട്ടിയേ മതിയാകൂ. രാത്രിയെന്നോ പകലെന്നോയില്ലാതെ ആളുകൾ കൂട്ടമായി നടന്നാണ് ഷൂട്ടിങ് സ്ഥലത്തിയിരുന്നത്. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ മണൽപ്പരപ്പിൽ തങ്ങളുടെ ഇഷ്ട നടീനടന്മാരുടെ അഭിനയം കൊട്ടകയിലെത്തുന്നതിനുമുന്നേ ആസ്വദിക്കും. ചിത്രീകരണത്തിനാവശ്യമായ കടുവ, പുലി, കരടി തുടങ്ങിയ മൃഗങ്ങളെ സൂക്ഷിച്ചിരുന്നത് ഉറുകുന്നിലെ മുസ്ലിയാർ ബംഗ്ളാവിലായിരുന്നു. ഇവിടെയും ഒറ്റക്കല്ലിലെ ഒരുവീട്ടിലുമാണ് സ്ഥിരമായി ഷൂട്ടിങ് സംഘത്തിനാവശ്യമായ ആഹാരം പാചകം ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്. പാചകക്കാരായിട്ടുള്ള പ്രദേശവാസികൾക്കും കുശലായിരുന്നു. വൈകുന്നേരം വീടുകളിൽപോകുമ്പോൾ ഇഷ്ടാനുസരണം വിഭവങ്ങൾ നൽകുന്നതിനും ബന്ധപ്പെട്ടവർക്ക് മടിയുണ്ടായിരുന്നില്ല. കൂടാതെ മൃഗങ്ങളെ എത്തിക്കുന്നതിനും മറ്റുള്ളവശ്യങ്ങൾക്കാമായി നിരവധി പ്രദേശവാസികൾക്ക് ജോലിയും ലഭിക്കുമായിരുന്നു
Content Highlights: thenmala, old malayalam movies shot at thenmala, thenmala shooting locations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..