ശ്രീനാഥ് രാജേന്ദ്രൻ, 'കുറുപ്പി'ൽ ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ 2012-ൽ ആദ്യ സിനിമയായ ‘സെക്കൻഡ്ഷോ’ പൂർത്തിയാക്കുമ്പോഴാണ് സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ ‘കുറുപ്പ്’ എന്ന സിനിമയുടെ ആശയം തന്റെ നായകനോട് പങ്കുെവച്ചത്. അന്ന് ദുൽഖർ പറഞ്ഞു: ‘‘നല്ലൊരു തിരക്കഥയാക്കൂ, ഒരുനാൾ നമ്മളീ സിനിമ ചെയ്യും’’. പിന്നീട് കലണ്ടറിലെ പേജുകൾ മാസങ്ങളും വർഷങ്ങളും മറിഞ്ഞു. സുകുമാരക്കുറുപ്പെന്ന ഇന്ത്യകണ്ട ഏറ്റവും കൗശലക്കാരനായ കുറ്റവാളിയുടെ ജീവിതത്തിലെ ചുരുളഴിയാത്ത രഹസ്യങ്ങളുടെ വാതിൽ ബിഗ് സ്‌ക്രീനിൽ തുറക്കുകയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിലൂടെ. ശ്രീനാഥിന്റെ ആദ്യ സിനിമയിൽ അഭിനേതാവായാണ് ദുൽഖർ അരങ്ങേറിയതെങ്കിൽ ഒമ്പതുവർഷങ്ങൾക്കുശേഷം കൂട്ടുകെട്ടിന്റെ രണ്ടാംവരവിൽ നിർമാതാവിന്റെ റോൾകൂടിയുണ്ട് ഡിക്യൂവിന്. കോവിഡ്കാലത്തെ ഇടവേളയ്ക്കുശേഷം തുറന്ന തിയേറ്ററുകളിലേക്കുള്ള ആദ്യ ബിഗ് റിലീസായ കുറുപ്പെത്തെുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ.
സുകുമാരക്കുറുപ്പിന്റെ ജീവിതം എന്നും മലയാളിക്ക് ഒരു കൗതുകമാണ്, കുറുപ്പ് എന്ന സിനിമ യഥാർഥ്യങ്ങളോട് എത്രമാത്രം അടുത്തുനിൽക്കുന്നതാണ്..
2012-ൽ ആദ്യ സിനിമയായ ‘സെക്കൻഡ്‌ഷോ’ കഴിഞ്ഞ സമയത്താണ് കുറുപ്പ് എന്ന സിനിമയുടെ ആദ്യ ചിന്തയുണ്ടാവുന്നത്. പിന്നീട് അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു. ഓരോ സ്ഥലങ്ങളിൽപ്പോയി അന്വേഷിച്ചും, ഒട്ടേറെ ആൾക്കാരുമായി സംസാരിച്ചുമെല്ലാമാണ് തിരക്കഥ തയ്യാറാക്കിയത്. ആദ്യ രണ്ടുസിനിമകൾക്കുശേഷമുള്ള എന്റെ ജീവിതം മുഴുവനായി മാറ്റിവച്ചത് ‘കുറുപ്പ്’ എന്ന സിനിമ യാഥാർഥ്യമാക്കാനായിരുന്നു. യഥാർഥസംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമയാണ് കുറുപ്പ്. കുറുപ്പ് എന്ന ചിത്രത്തിൽ ഒരുകാലത്തെത്തന്നെ പുനഃസൃഷ്ടിക്കുകയാണ് ചെയ്തത്. കാരണം ഈ സംഭവങ്ങൾ നടന്നകാലത്തെ സ്റ്റൈൽ, വാഹനങ്ങൾ, കെട്ടിടങ്ങൾ അങ്ങനെ എല്ലാം പുനഃസൃഷ്ടിക്കണമായിരുന്നു. അതിനു കൃത്യമായി പഠനം ആവശ്യമായിരുന്നു. സിനിമയിൽ പറയുന്നതാണ് യഥാർഥ്യമെന്ന് ഒരിക്കലും ആരും കരുതരുത്. കൊമേഴ്‌സ്യൽ സിനിമ എന്ന നിലയിൽ അതിന്റേതായ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഞങ്ങൾ കണ്ടെടുത്ത സംഭവങ്ങളെ സിനിമാറ്റിക്ക് രീതിയിലാക്കി അവതരിപ്പിക്കുകയാണ്. സുകുമാരക്കുറുപ്പിന്റെ തിരോധാനവും തുടർന്നുള്ള സംഭവങ്ങളും ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസാണ് . അതുകൊണ്ട് ഒരിക്കലും ആയൊരു സംഭവത്തിന് വിധിയെഴുതാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. അങ്ങനെചെയ്താൽ അത് കോടതിയലക്ഷ്യമാകും. ആരെയും വേദനിപ്പിക്കാത്തരീതിയിലാണ് കഥപറയാൻ ശ്രമിച്ചിരിക്കുന്നത്.
ദുൽഖർ എന്ന നടനുണ്ടായ വളർച്ച കുറുപ്പിനെ സാക്ഷാത്കരിക്കുന്നതിൽ എത്രമാത്രം സഹായിച്ചിട്ടുണ്ട്
ആ വളർച്ചയാണ് ഈ സിനിമയെ സാക്ഷാത്കരിച്ചത് എന്നുപറയാം. 2012-ൽ കുറുപ്പിന്റെ ആദ്യ ചിന്ത ഉണ്ടായപ്പോൾത്തന്നെ ദുൽഖറിനോട് ഞാനിത് ചർച്ചചെയ്തിരുന്നു. അന്ന് തൊട്ടേ പ്രധാന കഥാപാത്രത്തിലേക്ക് ദുൽഖറിനെ ഞങ്ങൾ കണ്ടിരുന്നു. അന്ന് സെക്കൻഡ്‌ഷോയിൽ അഭിനയിക്കാനെത്തുമ്പോൾ ദുൽഖർ ഒരു പുതുമുഖനടൻ മാത്രമാണ്. എന്നാൽ, പിന്നീട് കഠിനാധ്വാനം ചെയ്ത് മികച്ചസിനിമകൾ സൃഷ്ടിച്ച് അയാളിന്ന് മാർക്കറ്റിലെ ഏറ്റവും മൂല്യമുള്ള നടന്മാരിലൊരാളായി മാറിക്കഴിഞ്ഞു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാംപോയി നല്ലസിനിമകൾ അഭിനയിച്ച് അവിടെയും മാർക്കറ്റ് ഉണ്ടാക്കിയെടുത്തു. കുറുപ്പിന്റെ തിരക്കഥ വായിച്ചപ്പോൾ വേറെ നിർമാതാക്കളെ അന്വേഷിക്കേണ്ടാ, ഞാൻതന്നെ നിർമിക്കും എന്ന് ദുൽഖർ പറഞ്ഞത് വലിയ ആത്മവിശ്വാസമാണ് നൽകിയത്. ദുൽഖറിന്റെ വളർച്ചതന്നെയാണ് വിവിധ ഭാഷകളിൽ സിനിമ റിലീസ് ചെയ്യാനുള്ള ധൈര്യം ഞങ്ങൾക്ക് തരുന്നത്. ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ശോഭിത ധുലീപാല എന്നിവരാണ് കുറുപ്പിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒ.ടി.ടി.യിൽനിന്ന് നല്ല ഓഫറുകൾ വന്നിരുന്നു. എന്തുകൊണ്ട് തിയേറ്റർ റിലീസ് എന്ന തീരുമാനത്തിൽ
ഉറച്ചുനിന്നത്...
സിനിമ എന്നത് ഒരുകല എന്നതിനപ്പുറത്ത് ഒരു ആഘോഷംകൂടി ആണെന്നാണ് എന്റെ വിശ്വാസം. കുറുപ്പിന്റെ ആദ്യ ചിന്ത വന്നതുമുതൽ തിയേറ്ററിന്റെ ഡാർക്ക്റൂമിൽ പ്രേക്ഷകർ ഒന്നിച്ചിരുന്ന് കാണുന്നൊരു സിനിമയായാണ് ഇതിനെ നോക്കിക്കണ്ടത്. ഒരിക്കലും ഒ.ടി.ടി. സിനിമയായി കുറുപ്പിനെ കണ്ടിട്ടില്ല. ഈ സിനിമ തിയേറ്ററിൽ കണ്ട് ഇഷ്ടപ്പെട്ടു എന്ന പ്രേക്ഷകന്റെ വാക്കിലാണ് ഞങ്ങളുടെ വിജയമെന്നാണ് വിശ്വസിക്കുന്നത്. കാഴ്ച എന്നതിനപ്പുറം ഓരോ സിനിമയും അനുഭവംകൂടിയാണ്. പൂർണതോതിൽ ആ അനുഭവം ലഭിക്കണമെങ്കിൽ തിയേറ്ററിൽനിന്ന് സിനിമ കാണണം. കാരണം തിയേറ്ററിനുവേണ്ടി നിർമിച്ച സിനിമയാണ് കുറുപ്പ്. വൈഡ് സ്‌ക്രീൻ എക്‌സ്പീരിയൻസിനായി അനമോർഫിക് ലെൻസിലാണ് കുറുപ്പ് ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ സൗണ്ട് ഡിസൈൻ ഡോൾബിയിൽ ചെയ്തിരിക്കുന്നത് തിയേറ്ററിനെ മുന്നിൽക്കണ്ടാണ്. അതുകൊണ്ട് മൊബൈൽ സ്‌ക്രീനിൽ കണ്ടാൽ ഒരിക്കലും ആ ടെക്‌നിക്കൽ ക്വാളിറ്റി ഒന്നും അനുഭവിക്കാനാവില്ല. ഈ തിരിച്ചറിവുകൊണ്ടാണ് ഒ.ടി.ടി. റിലീസ് ഓഫറുകളോട് നോ പറഞ്ഞത്. 35 കോടിരൂപ ഒരുസിനിമയ്ക്കായി ചെലവഴിച്ചിട്ട് രണ്ടുവർഷത്തോളം തിയേറ്ററിൽ ആ സിനിമ എത്തിക്കാൻ കാത്തിരുന്നു എന്നത് ദുൽഖർ എന്ന നിർമാതാവ് ഏറ്റെടുത്ത വെല്ലുവിളിയാണ്. അദ്ദേഹത്തിനു വേണമെങ്കിൽ ഒ.ടി.ടി.യിൽനിന്ന് നല്ല ഓഫറുകൾ വന്നപ്പോൾ പടം നൽകി നിർമാതാവെന്ന നിലയിൽ സുരക്ഷിതാനാകാമായിരുന്നു. പക്ഷേ, തിയേറ്ററിൽനിന്നുതന്നെ കുറുപ്പ് എല്ലാ പ്രേക്ഷകർ കാണണമെന്നും എല്ലാ ദൃശ്യ-ശ്രവ്യ ഭംഗിയോടെ ആസ്വദിക്കണമെന്നുമുള്ള ഉറച്ച തീരുമാനം എടുക്കാനുള്ള ധൈര്യം ദുൽഖറിനും എം സ്റ്റാറിനും ഉണ്ടായെന്നത് അഭിനന്ദനാർഹമാണ്.
Content Highlights: Sreenath Rajendran interview, Kurup Movie theater Release, Dulquer Salmaan, OTT offers and theater Release challenges


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..