Sidney Poitier| Photo: Credit AP
സാമുവെൽ ജാക്‌സൺ, മോർഗൻ ഫ്രീമാൻ, ഡെൻസൽ വാഷിങ്ടൺ, വിൽ സ്മിത്ത്, ജാമി ഫോക്‌സ്, മൈക്കൽ ജോർഡാൻ, എഡ്ഡി മർഫി, വൂപ്പി ഗോൾഡ്ബർ, ജാനറ്റ് ജാക്‌സൺ, ആലി... ഇവരെല്ലാം ഇന്നത്തെ ഹോളിവുഡിൽ താരമൂല്യവും അഭിനയശേഷിയും തെളിയിച്ച കറുത്ത അഭിനേതാക്കളാണ്. പലർക്കും ഒന്നിലേറെ തവണ ഓസ്കർ അവാർഡ് ലഭിച്ചിട്ടുണ്ട്, ഓസ്കർ നാമനിർദേശങ്ങളും. പക്ഷേ, കറുത്തവർക്ക് ഇത്രയും സ്വാതന്ത്ര്യം ലഭിക്കാൻ അമേരിക്കയിൽ സിനിമ പിറന്നിട്ട് ഒരു നൂറ്റാണ്ടോളംവേണ്ടിവന്നിട്ടുണ്ട്.
അമേരിക്കയിൽ അടിമത്തം നിരോധിച്ച 1863-ലെ വിമോചനപ്രഖ്യാപനത്തിന് വഴിയൊരുക്കിയതെന്ന് എബ്രഹാം ലിങ്കൺതന്നെ വിശേഷിപ്പിച്ചത്, 1852-ൽ വെള്ളക്കാരിയായ ഒരു യുവതി, ഹാരിയെറ്റ് ബീച്ചർ സ്റ്റോവ് എഴുതിയ അങ്കിൾ ടോംസ് കാബിൻ എന്ന നോവലാണ്. പിന്നെയും അരനൂറ്റാണ്ടിനുശേഷം ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരം ഉണ്ടായപ്പോൾ കഥയിലെ മുഖ്യകഥാപാത്രമായ അങ്കിൾ ടോമിനെ അവതരിപ്പിക്കാൻ ഒരു വെളുത്ത നടൻ ശരീരം മുഴുവൻ കറുത്തനിറം അടിക്കുകയായിരുന്നു.
ഏറെക്കാലം കറുത്ത നടീനടന്മാർക്ക് സിനിമയിൽ ലഭിക്കുന്ന വേഷങ്ങൾ സമാനമായിരുന്നു. വേലക്കാർ, കുറ്റവാളികൾ വില്ലന്മാർ, അപ്രധാനവേഷങ്ങളിലുള്ള കഥാപാത്രങ്ങൾ എന്നിങ്ങനെ. അതിന് മാറ്റംവന്നത്, 1963-ലാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന ബഹാമസ് ദ്വീപസമൂഹത്തിലെ കാറ്റ് ഐലൻഡ് എന്ന ദ്വീപിലെ കർഷകകുടുംബത്തിലാണ് വളർന്നതെങ്കിലും ജന്മംകൊണ്ട് അമേരിക്കൻ പൗരനായിപ്പോയ സിഡ്‌നി പോയ്റ്റിയെർ എന്ന 36-കാരൻ ‘ലില്ലീസ് ഓഫ് ദ ഫീൽഡ്’ എന്ന സിനിമയിലെ അഭിനയത്തിന് നായകനടനുള്ള ഓസ്കർ നേടിയപ്പോൾ. നായകവേഷത്തിലുള്ള കറുത്തനടന് ഓസ്കർ നാമനിർദേശം ലഭിക്കുന്നതും ചരിത്രത്തിലാദ്യം.
അഭിനയത്തിന് പുരസ്കാരം നേടുക മാത്രമല്ല, പോയ്റ്റിയെറിന്റെ അഭിനയത്തിനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾക്കും വമ്പിച്ച ജനപ്രീതിയും ഉണ്ടായിരുന്നു. 1960-കളിൽ ഹോളിവുഡിലെ ഏറ്റവും പ്രതിഫലംപറ്റുന്ന താരങ്ങളിലൊരാളായിരുന്ന അദ്ദേഹം ജനപ്രീതിയിൽ റിച്ചാഡ് ബർട്ടൻ, പോൾ ന്യൂമാൻ, ലീ മാർവിൻ, ജോൺ വെയ്ൻ എന്നിവർക്കൊപ്പമായിരുന്നു.
അമേരിക്കയിൽ വംശീയാസ്വാസ്ഥ്യം കത്തിയെരിഞ്ഞ കാലത്ത് വംശഭേദമില്ലാതെ പ്രേക്ഷകരുടെ പ്രിയതാരമാകാൻ കഴിയുക എന്നത് നിസ്സാരമല്ല. മാത്രമല്ല, അക്കാലത്തെ ചിത്രങ്ങളിൽ വംശീയസംഘർഷം പശ്ചാത്തലമുള്ള സിനിമകളിൽത്തന്നെയാണ് അദ്ദേഹം അഭിനയിച്ചതെന്നും ഓർക്കണം. ടു സർ, വിത്ത് ലവ്, ഇൻ ദ ഹീറ്റ് ഓഫ് ദ നൈറ്റ്, ഗസ് ഹൂ ഈസ് കമിങ് ഫോർ ഡിന്നർ ടുനൈറ്റ് തുടങ്ങിയ ചിത്രങ്ങളെടുക്കാം. ആദ്യസിനിമയിൽ, അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് എൻജിനിയറിങ് ബിരുദമെടുത്തശേഷം ലണ്ടനിൽ തൊഴിൽ തേടിയെത്തിയ കറുത്ത ചെറുപ്പക്കാരൻ നിവൃത്തിയില്ലാതെ ഒരു തല്ലിപ്പൊളി സർക്കാർ സ്കൂളിൽ അധ്യാപകന്റെ ജോലിചെയ്യുന്നതാണ് കഥ (മലയാളത്തിൽ ഇറങ്ങിയ മാണിക്യക്കല്ല് എന്ന ചിത്രത്തിന് സമാനമായ കഥ).
ഇൻ ദ ഹീറ്റ് ഓഫ് നൈറ്റിലാണെങ്കിൽ ഇന്നും വംശീയവിദ്വേഷവും കറുത്തവരോടുള്ള വിവേചനവും കത്തിനിൽക്കുന്ന തെക്കൻ സംസ്ഥാനമായ മിസിസിപ്പിയിൽ ഒരു കൊലക്കേസ് അന്വേഷണത്തിനായി എത്തുന്ന വടക്കൻ സംസ്ഥാനത്തുനിന്നുള്ള വെർജിൽ ടിബ്‌സ് എന്ന കറുത്ത പോലീസുദ്യോഗസ്ഥനാണ് പോയ്റ്റിയെർ. മിസിസിപ്പിയിലെ വെള്ളക്കാർ കറുത്ത വർഗക്കാരോട് പതിവായി പെരുമാറുംപോലെ ചെറുക്കാ, മോനേ എന്നൊക്ക വിളിക്കുമ്പോൾ ‘ദേ കാൾ മി മിസ്റ്റർ ടിബ്‌സ്’ എന്ന പോയ്റ്റിയെറിന്റെ വാചകം അക്കാലത്തെ ഹിറ്റ് സംഭാഷണങ്ങളിലൊന്നായിരുന്നു. മൂന്നാമത്തെ ചിത്രം കറുത്തഡോക്ടറും വെളുത്തവർഗക്കാരിയായ കാമുകിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ളതായിരുന്നു.
ആന്തരികമായ രോഷത്തിൽ എരിയുമ്പോഴും അനീതിക്കെതിരേ ശാന്തമായ നിശ്ചയദാർഢ്യത്തോടെ പ്രതികരിക്കുകയും വെറുപ്പിനെയും വിദ്വേഷത്തെയും യുക്തിയും മാപ്പുകൊടുക്കൽ മനഃസ്ഥിതിയുമായി നേരിടുകയും ചെയ്യുന്ന കഥാപാത്രങ്ങളെയാണ് പോയ്റ്റിയെർ എന്നും അവതരിപ്പിച്ചത്. മാൽക്കം എക്സിനെപ്പോലുള്ള കറുത്തനേതാക്കൾ വെളുത്തവരുടെ അക്രമങ്ങളെ കറുത്തവർ അക്രമംകൊണ്ട് ചെറുക്കണമെന്ന് ആഹ്വാനംചെയ്യുന്ന കാലത്ത് വെള്ളക്കാരെ ഭയപ്പെടുത്താത്ത കറുത്തവരുടെ സൗമ്യഭാവമാണ് പോയ്റ്റിയെർ ബോധപൂർവം വെള്ളിത്തിരയിൽ തിരഞ്ഞെടുത്തത്. 1973-ൽ ബ്രിട്ടീഷ് രാജ്ഞി പോയ്റ്റിയെറിന് നൈറ്റ്സ്ഥാനം നൽകി. 2009-ൽ പ്രസിഡന്റ് ബരാക് ഒബാമ അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.
അന്തസ്സിന്റെയും ആകർഷണീയതയുടെയും ഉദാത്തമാതൃകയായ പോയ്റ്റിയെർ താനവതരിപ്പിച്ച വേഷങ്ങളിലൂടെ നമ്മളെ ഒന്നിപ്പിക്കാനുള്ള കരുത്ത് സിനിമയ്ക്ക് എത്രമാത്രമുണ്ടെന്ന് തെളിയിച്ചു. അഭിനേതാക്കളുടെ തലമുറകൾക്കായി അദ്ദേഹം വാതായനങ്ങൾ തുറന്നിടുകയും ചെയ്തു.
-ഒബാമ ട്വിറ്ററിൽ
Content Highlights: Sidney Poitier, Legendary Hollywood actor passes away, life story, fight against racism, Oscar award victory
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..