അമ്പലപ്പുഴ: അരൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുകാലത്താണ് എഴുപുന്ന പഞ്ചായത്തിന്റെ ഭാഗമായ കാക്കത്തുരുത്ത് ദ്വീപിലെ ജീവിതങ്ങൾ ഷാജി പാണ്ഡവത്ത് നേരിട്ടറിയുന്നത്. യു.ഡി.എഫ്.സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് കെ.പി.സി.സി. സംസ്കാരസാഹിതി ചെയർമാൻകൂടിയായ ഷാജി പാണ്ഡവത്ത് അവിടെയെത്തുന്നത്. തിരഞ്ഞെടുപ്പുകാലത്തെ കാഴ്ചകളിൽനിന്ന് ‘കാക്കത്തുരുത്ത്’ സിനിമ പിറക്കുകയായിരുന്നു.
ആദ്യമായി സംവിധാനംചെയ്ത സിനിമ വെള്ളിത്തിരയിൽ കാണുന്നതിന് വിധി സംവിധായകനെ അനുവദിച്ചില്ല. കഴിഞ്ഞമാസം 25-ന് ക്രിസ്മസ് നാളിലാണ് കാക്കത്തുരുത്തിന്റെ സെൻസറിങ്ങിനു തീയതി ലഭിച്ചത്. അതിനായി തിരുവനന്തപുരത്തേക്കു പുറപ്പെടാനൊരുങ്ങുമ്പോഴാണ് 24-ന് വൈകീട്ട് ഇദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമയ്ക്ക് സെൻസറിങ് സർട്ടിഫിക്കറ്റ് ലഭിച്ച സന്തോഷവാർത്ത ആശുപത്രിക്കിടക്കയിൽ വെച്ചാണ് അറിഞ്ഞത്. ജീവിതാഭിലാഷം സഫലമാക്കി സംവിധാനംചെയ്ത സിനിമയുടെ പ്രിവ്യൂ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. കാക്കത്തുരുത്ത് ദ്വീപിലെ ജനങ്ങളുടെ ജീവിതത്തിന്റെ വ്യത്യസ്തതകളായിരുന്നു സിനിമയുടെ പ്രമേയം. കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകൻതന്നെയായിരുന്നു.
2020 മാർച്ച് രണ്ടിനാണ് കാക്കത്തുരുത്തിലും കൊച്ചി മറൈൻ ഡ്രൈവിലുമായുള്ള ചിത്രീകരണത്തിനു തുടക്കം. രണ്ടുദിവസത്തെ ചിത്രീകരണം ബാക്കിനിൽക്കേ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് 16-ന് നിർത്തി. ഏപ്രിലിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾക്കുശേഷം സിനിമയുടെ മറ്റു ജോലികൾ പൂർത്തിയാക്കി.
കൊറോണയ്ക്കുശേഷം ‘കാക്കത്തുരുത്ത്’ വരുമെന്നറിയിച്ചുകൊണ്ടുള്ള പോസ്റ്റർ അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. എഴുത്തിൽനിന്ന് സിനിമയിലെത്തിയ ഷാജി പാണ്ഡവത്ത് ഔദ്യോഗികജീവിതവും കലാപ്രവർത്തനവും സാംസ്കാരികപ്രവർത്തനവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോയി. കാക്കത്തുരുത്തുപോലെയുള്ള ഗ്രാമീണപശ്ചാത്തലമാണ് ഷാജി പാണ്ഡവത്തിന്റെ സിനിമകളിൽ നിറഞ്ഞുനിന്നതെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ് അനുസ്മരിച്ചു. കെ.പി.സി.സി. വിചാർവിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, ആലപ്പി ചലച്ചിത്ര സൊസൈറ്റി പ്രസിഡന്റ് എ. കബീർ തുടങ്ങിയവർ അനുശോചിച്ചു.
ചരിത്രനിയോഗമായി തുള്ളലിന്റെ പുനഃപ്രവേശം
പിറവിയെടുത്ത നാളിൽത്തന്നെ പടിക്കുപുറത്തായ തുള്ളലിനെ രണ്ടരനൂറ്റാണ്ടിനുശേഷം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ പുനഃപ്രവേശിപ്പിച്ച ചരിത്രസംഭവത്തിൽ ഷാജി പാണ്ഡവത്തിന്റെ കൈയൊപ്പും പതിഞ്ഞിട്ടുണ്ട്. തുള്ളൽപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻനമ്പ്യാരുടെ 306-ാം ജന്മദിനമായ 2006 മേയ് അഞ്ചിനാണ് അമ്പലപ്പുഴ നാടകശാലയിൽ 246 വർഷങ്ങൾക്കുശേഷം തുള്ളൽ അവതരിപ്പിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡും അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മാരകസമിതിയുമാണ് ഇതിന് അവസരമൊരുക്കിയത്. അന്ന് കുഞ്ചൻനമ്പ്യാർ സ്മാരകസമിതി സെക്രട്ടറിയായിരുന്നു ഷാജി പാണ്ഡവത്ത്. കുഞ്ചൻനമ്പ്യാർ സ്മാരകത്തിൽനിന്ന് തുള്ളൽവേഷങ്ങളോടെ ഘോഷയാത്രയായി എത്തിയാണ് നാടകശാലയിൽ കലാരൂപം അവതരിപ്പിച്ചത്. സെക്രട്ടറിയായിരുന്ന കാലത്ത് സ്മാരകത്തിൽ അഖിലകേരള തുള്ളൽ ഫെസ്റ്റിവെൽ നടത്തുന്നതിനും നേതൃത്വംനൽകി.
Content Highlights: Shaji Pandavath scriptwriter passed away before his directorial debut kakkathuruth releases, Shaji Pandavath Movies