-
നമ്മൂടെ സമൂഹത്തിൽ മൂന്ന് തരത്തിലുള്ള ആളുകളാണുള്ളത്. സമൂഹത്തില്‍ നടക്കുന്ന വിനാശകരമായ കാര്യങ്ങൾക്കെതിരേ പ്രതികരിക്കാൻ യാതൊരു തരത്തിലുമുള്ള ഭയമില്ലാത്തവർ. ഈ നാട്ടിലെന്ത് സംഭവിച്ചാലും തന്റെ കാര്യം നന്നായാൽ മാത്രം മതിയെന്ന് കരുതുന്നവരാണ് രണ്ടാമത്തെ വിഭാഗം. പ്രതികരിക്കാൻ ആഗ്രഹമുണ്ടായിട്ടും കണ്ടതെല്ലാം മനസ്സിന്റെ ഉള്ളറയിൽ കെട്ടിപൂട്ടി വയ്ക്കാൻ നിർബന്ധിതരാകുന്നവരാണ് മൂന്നാമത്തെ വിഭാഗം. ഇവരാണ് ഈ മൂന്ന് വിഭാഗത്തിലും ഏറ്റവും അധികം മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത അർജുനൻ സാക്ഷി എന്ന സിനിമ പ്രതിനിധാനം ചെയ്തത് ഈ മൂന്നാമത്തെ വിഭാഗത്തെയായിരുന്നു. ചിത്രം പുറത്തിറങ്ങി 9 വർഷങ്ങൾ പിന്നിടുന്ന ഈ സാഹചര്യത്തിൽ അർജുനന്റെ കത്ത് വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. സംവിധായകൻ തന്നെയാണ് ഈ കത്ത് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച് ചർച്ചകൾക്ക് തുടക്കമിട്ടത്. എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം, ആരാണ് ഈ അർജുനൻ...
Posted by Ranjith Sankar on Wednesday, 26 August 2020
''1997 കാലഘട്ടത്തിൽ ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് കൊച്ചിയിൽ ട്രാം സർവീസുകൾ ആരംഭിക്കാൻ പോകുന്നുവെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ഞാൻ അതുമായി ചേർന്ന് പ്രൊജക്ട് ചെയ്യാമെന്ന് വിചാരിച്ചിരുന്നു. ആലുവയിൽ നിന്ന് കൊച്ചിയിലേക്കാണ് ട്രാം സർവീസ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റി മറയ്ക്കാൻ കെൽപ്പുള്ള ഒരു പദ്ധതി. ഇന്ത്യയിൽ കൊൽക്കത്തയിൽ മാത്രമാണ് ഞാൻ ട്രാം കണ്ടിട്ടുള്ളത്. ഇവിടെ വരികയാണെന്ന് കേട്ടപ്പോൾ വല്ലാത്ത ആവേശവും സന്തോഷവും തോന്നി. 2000 ൽ പ്രൊജക്ട് വരുമെന്നാണ് അറിഞ്ഞത്. അപ്പോഴേക്കും പഠനം കഴിഞ്ഞ് ജോലി ലഭിച്ച് ഞാൻ വീണ്ടും കൊച്ചിയിലെത്തിയിരുന്നു. ട്രാം പ്രൊജക്ടിനെക്കുറിച്ച് ഞാൻ വീണ്ടും അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പദ്ധതിയേ ഇല്ലെന്നാണ്. പിന്നീട് കൊച്ചിയിൽ ട്രാമിന് പകരം മെട്രോ വന്നു. കൊച്ചിൻ മെട്രോ വന്ന സമയത്ത് അർജുനൻ സാക്ഷി വലിയ ചർച്ചയായിരുന്നു. എന്നാൽ ട്രാമിന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പിന്റെ ഓർമകളിൽ നിന്നാണ് അർജുനൻ സാക്ഷി പിറക്കുന്നത്. എത്ര പദ്ധതികളാണ് നമ്മുടെ നാട്ടിൽ മാറി വരുന്ന ഒരോ സർക്കാറും പ്രഖ്യാപിക്കുന്നത്. അതിൽ എത്രയെണ്ണം നന്നായി നടപ്പായിട്ടുണ്ട്? നമ്മുടെ നാട്ടിലെ അഴിമതിയും കെടുകാര്യസ്ഥതയും തന്നെയാണ് അർജുനൻ സാക്ഷിയിലും പാസഞ്ചറിലുമെല്ലാം ആവിഷ്കരിച്ചത്.
അർജുനന്റെ വ്യക്തിത്വം എന്നും ഒരു ചോദ്യം തന്നെയാണ്. റോയിയിൽ അർജുനൻ ആരോപിക്കപ്പെടുമ്പോൾ തന്നെ മറ്റു പലരിലും സംശയം ചെന്നെത്തുന്നുണ്ട്. കൊല്ലപ്പെട്ട ഫിറോസ് മൂപ്പന്റെ പിതാവാണോ അർജുനൻ എന്ന് (ജഗതി ശ്രീകുമാർ അഭിനയിച്ച മൂപ്പൻ) ഒരു ഘട്ടത്തിൽ പ്രേക്ഷകർ സംശയിച്ചിരുന്നു. എന്നാൽ അവരാരുമല്ലെന്നും പൊതുജനം തന്നെയാണ് അർജുനനെന്ന് പറഞ്ഞാണ് ചിത്രം അവസാനിപ്പിക്കുന്നത്.
മൂന്ന് തരത്തിൽ അർജുനനെ അവതരിപ്പിക്കാൻ ഞാൻ ആലോചിച്ചിരുന്നു. ഒരു ഘട്ടത്തിൽ സംശയത്തിന്റെ മുൾമുനയിൽ നിന്ന് മൂപ്പൻ തന്നെയാണ് ഈ കത്ത് എഴുതുന്നത് എന്ന് കാണിക്കുന്നതായിരുന്നു ആദ്യത്തെ വേർഷൻ. മകന്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് തെളിയിക്കാൻ ഒരു മാർഗവുമില്ലാതെ വരുമ്പോഴാണ് മൂപ്പൻ കത്തിലൂടെ ഇടപെടൽ നടത്തുന്നത്. അർജുനൻ എന്ന കഥാപാത്രമായ ഒരു യുവനടൻ വരുന്നതിനെക്കുറിച്ചും ആലോചിച്ചു. എന്നാൽ അത് രണ്ടും വേണ്ടെന്ന് വച്ചാണ് മൂന്നാമത്തെ വേർഷൻ അതായത് നിങ്ങൾ സിനിമയിൽ കണ്ടിട്ടുള്ള വേർഷൻ ഉപയോഗിക്കാമെന്ന തീരുമാനത്തിൽ എത്തിയത്. അർജുനനെ കേവലം ഒരു വ്യക്തിയായി കാണുന്നതിൽ പ്രസക്തിയില്ല. അയാൾ നമുക്കിടയിൽ തന്നെയുണ്ട് അല്ലെങ്കിൽ നമ്മൾ ഒരോരുത്തരിലും ഉണ്ട്''- രഞ്ജിത്ത് ശങ്കർ പറയുന്നു.
Content Highlights: Ranjith Sankar Interview, Arjunan Saakshi Movie, letter of Arjunan, Prithviraj Sukumaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..