മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ രാജേഷ് രാജേന്ദ്രൻ
സിനിമയിൽ വന്നിട്ട് 12 വർഷമായി. സംവിധാനമായിരുന്നു താത്പര്യം. സിനിമാ മേഖലയിൽ പരിചയപ്പെടുത്തിത്തരാൻ അങ്ങനെയാരുമുണ്ടായിരുന്നില്ല. സ്വയം കുറേ അന്വേഷിച്ചാണ് ഇവിടെവരെയെത്തിയത്. സംവിധാനം ചെയ്യാൻ മുമ്പ് കുറേ ശ്രമിച്ചിരുന്നു. പറയുന്നത് രാജേഷ് രാജേന്ദ്രനാണ്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ എഡിറ്റിങ്ങിൽ മഹേഷ് നാരായണനൊപ്പം നേട്ടം പങ്കിട്ട അതേ രാജേഷ്. പറയുന്ന വാക്കുകളിൽ സ്വപ്നത്തിലേക്ക് ഒരുപടി കൂടി കടന്നതിന്റെ സന്തോഷം, ആത്മവിശ്വാസം.
കൊല്ലം കണ്ണനല്ലൂർ കുളപ്പാടത്തെ സാധാരണ കുടുംബത്തിലെ അംഗമായ രാജേഷിന് സിനിമാ സംവിധാനമായിരുന്നു മനസിൽകൊണ്ടുനടന്ന ആഗ്രഹം. കൊല്ലം എസ്.എനവ് കോളേജിൽ നിന്ന് ബി.എസ്.സി മാത്തമാറ്റിക്സിൽ ബിരുദം. ശേഷം എഡിറ്റിങ് പഠനം. ഒരു സിനിമ സംവിധാനം ചെയ്യാൻ പലവഴിയും നോക്കി. നടന്നില്ല.
റോഷൻ ആൻഡ്രൂസ് മോഹൻലാലിനെ നായകനാക്കി കാസിനോവ എന്ന ചിത്രം സംവിധാനം ചെയ്യുന്ന സമയം. എഡിറ്റർ മഹേഷ് നാരായണന് ഒരു അസോസിയേറ്റിനെ വേണമായിരുന്നു. ഒരു സുഹൃത്ത് മുഖേന മഹേഷ് നാരായണനെ ചെന്നു കണ്ടു. രാജേഷിന്റെ ബിഗ് സ്ക്രീനിലേക്കുള്ള ചുവടുമാറ്റം അവിടെ തുടങ്ങി.
പത്തുവർഷം മഹേഷ് നാരായണനൊപ്പം. ഇതിനിടെ 20 ചിത്രങ്ങളിൽ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തു. 2019-ൽ കെ.കെ രാജീവ് സംവിധാനം ചെയ്ത എവിടെ? എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്ററായി അരങ്ങേറ്റം. രാജേഷിനെ സിനിമാ ജീവിതത്തിന്റെ മറ്റൊരു ഘട്ടം അവിടെ തുടങ്ങുകയായി. മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്ന ചിത്രത്തിലേക്കുള്ള ഓഫർ വരുന്നത് ഇതിനു ശേഷമാണ്.
കോവിഡിന് മുമ്പാണ് നായാട്ടിന്റെ ചിത്രീകരണം തുടങ്ങിയത്. മുക്കാൽ ഭാഗത്തോളം കഴിഞ്ഞപ്പോഴേക്ക് കൊറോണ കാലമായി. ഒന്നരവർഷത്തോളം അതിന്റെ പിന്നാലെ തന്നെയായിരുന്നു. ഇത്രയും സമയം കിട്ടിയതുകൊണ്ട് കുറേതവണ മാറ്റി മാറ്റി എഡിറ്റ് ചെയ്തു. അതിനുള്ള ഔട്ട്പുട്ടും ഉണ്ടായിരുന്നു. സമയം ഉണ്ടായതുകൊണ്ടാണ് അത്രയും ജോലി ചെയ്തത്. അങ്ങനെ ചെയ്തതുകൊണ്ട് ഗുണം ചെയ്തു. നായാട്ടിന്റെ നാളുകൾ രാജേഷ് ഓർത്തെടുത്തു.
സിനിമ കണ്ട സുഹൃത്തുക്കൾ അന്നേ പറഞ്ഞിരുന്നു അവാർഡുണ്ടാകുമെന്ന്. പക്ഷേ പുരസ്കാരമെന്ന സ്വപ്നം ഒരിക്കലുമുണ്ടായിരുന്നില്ല. പക്ഷേ ചങ്ങാതിമാരുടെ നാവ് പൊന്നായി. ദൈവനിയോഗം പോലെ ഗുരു മഹേഷ് നാരായണനൊപ്പം രാജേഷ് പുരസ്കാരത്തിനർഹനായി. മറ്റൊരു ജോലിയിലായിരുന്ന രാജേഷ് ഈ വാർത്തയറിഞ്ഞത് ഇതേ സുഹൃത്തുക്കളിൽ നിന്നാണെന്നത് യാദൃശ്ചികം. തികച്ചും അപ്രതീക്ഷിതം എന്നാണ് ഈ പുരസ്കാരത്തെ രാജേഷ് വിശേഷിപ്പിക്കുന്നത്.
എഡിറ്ററായി പുതിയ ചിത്രങ്ങളുടെ തിരക്കിലേക്ക് കടക്കുമ്പോഴും സംവിധാനമെന്ന മോഹം രാജേഷ് വിട്ടിട്ടില്ല. പ്രചോദനമായി മഹേഷ് നാരായണൻ മുന്നിലുണ്ടല്ലോ. എഡിറ്ററിൽ നിന്ന് സംവിധായകനിലേക്ക് ഈ കലാകാരൻ കൂടുമാറുന്ന നിമിഷത്തിനായി മലയാളസിനിമാ പ്രേക്ഷകർക്ക് കാത്തിരിക്കാം.
Content Highlights: Rajesh Rajendran, Kerala State Film Awards 2021, Nayattu Movie, Evide Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..