പൃഥ്വിരാജിനൊപ്പം റാഫി, റാഫി കണ്ണാടിപ്പറമ്പ് | ഫോട്ടോ: www.instagram.com/rafikannadiparambaofficial/, മാതൃഭൂമി ഇ പേപ്പർ
വെള്ളിത്തിരയിൽ കഥാപാത്രങ്ങൾ അണിയുന്ന വസ്ത്രങ്ങൾക്കും കഥപറയാനുണ്ടാകും. കഥാപാത്രത്തെക്കുറിച്ച്, കഥ നടക്കുന്ന കാലഘട്ടത്തെക്കുറിച്ച് അങ്ങനെ ഒരുപാട്. അപ്പോൾ അതൊരുക്കുന്നവരുടെ മനസ്സിലും വേണം കഥയെയും കഥാപാത്രത്തെയും കുറിച്ച് വ്യക്തമായ അറിവ്.
കഥാപാത്രങ്ങളെ മനസ്സിൽകണ്ട് വസ്ത്രമൊരുക്കുന്നവരിൽ ഒരു കണ്ണൂരുകാരനുമുണ്ട്. ഒരേസമയത്ത് തിയേറ്ററിലിറങ്ങിയ രണ്ട് ചലച്ചിത്രങ്ങളുടെയും പോസ്റ്ററിൽ ആ പേര് പതിഞ്ഞിരുന്നു. വസ്ത്രാലങ്കാരം: റാഫി കണ്ണാടിപ്പറമ്പ്.
ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ, കിരൺ ആന്റണിയുടെ വിശുദ്ധ മെജോ എന്നിവയാണ് ഒരേസമയം തീയേറ്ററിലെത്തിയ റാഫി വസ്ത്രാലങ്കാരം നിർവഹിച്ച ചിത്രങ്ങൾ. ഗണേശ് രാജിന്റെ പൂക്കാലത്തിലും കഥാപാത്രങ്ങൾക്ക് വസ്ത്രമൊരുക്കിയത് റാഫിയായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആടുജീവിതമെന്ന ചിത്രത്തിന്റെ അസോസിയേറ്റ് കോസ്റ്റ്യൂം ഡിസൈനറാണ്. ശ്രീനാഥ് ഭാസി നായകനാവുന്ന കടകൻ ആണ് റാഫി വസ്ത്രാലങ്കാരം നിർവഹിച്ച് ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന ചിത്രം.
താരാരാധന മൂത്ത് സിനിമാക്കാർക്കൊപ്പം കൂടിയ റാഫി 17 വർഷമായി ഈ മേഖലയിലുണ്ട്.
വസ്ത്രാലങ്കാര സഹായി ആയാണ് തുടക്കം. സമീറ സനീഷ്, സ്റ്റെഫി സേവ്യർ തുടങ്ങിയവർക്കൊപ്പമെല്ലാം അസിസ്റ്റന്റ് ആയി. വിജയ് സൂപ്പറും പൗർണമിയും, മഹേഷിന്റെ പ്രതികാരം, ക്വീൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ഗപ്പി, എ.ബി.സി.ഡി., എസ്ര, വടക്കൻ സെൽഫി, തട്ടത്തിൻ മറയത്ത്, അമർ, അക്‌ബർ, അന്തോണി, തമിഴ് ചിത്രമായ സുഴൽ എന്നീ ചിത്രങ്ങളിൽ വസ്ത്രാലങ്കാര സഹായിയായി റാഫിയുണ്ടായിരുന്നു. രാജേഷ് ദിവാകർ സംവിധാനം ചെയ്ത സൈലന്റ് ഡാർക്ക് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. ടി.പി. 51 വെട്ട് ആണ് സ്വതന്ത്രമായി വസ്ത്രാലങ്കാരം നിർവഹിച്ച ആദ്യ മലയാളചിത്രം. ജമായി, ശിവഗംഗ എന്നീ തമിഴ് ചിത്രങ്ങളിലും വസ്ത്രാലങ്കാരം ചെയ്തു.
ജൂതൻമാരുടേതടക്കം മൂന്നുകാലഘട്ടത്തിന്റെ വസ്ത്രമൊരുക്കേണ്ട എസ്ര, ആടുജീവിതം, കോൾഡ് കേസ് എന്നിവയ്ക്ക് വസ്ത്രാലങ്കാരം നിർവഹിക്കാനാണ് കഷ്ടപ്പെടേണ്ടിവന്നത്. തുണിത്തരങ്ങൾ തേടി ദിവസങ്ങളോളം യാത്രചെയ്യേണ്ടിവരും. എസ്രയ്ക്കായി വസ്ത്രങ്ങളുടെ നിറം മങ്ങിപ്പിച്ചാണ് ഉപയോഗിച്ചത്.
വിശുദ്ധ മെജോ, പൂക്കാലം എന്നീ ചിത്രങ്ങളുടെ നിർമാതാവ് വിനോദ് ഷൊർണൂർ ആണ് ലാൽ ജോസിനോട് റാഫിയുടെ പേര് പറഞ്ഞത്. അങ്ങനെയാണ് സോളമന്റെ തേനീച്ചകളിൽ റാഫിയും പങ്കാളിയായത്. ലാൽ ജോസ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാൻ നൽകിയതും ചിത്രം പൂർത്തിയായപ്പോൾ അദ്ദേഹവും തിരക്കഥാകൃത്ത് പ്രഗീഷും വിളിച്ച് അഭിനന്ദനമറിയിച്ചതുമെല്ലാം വിലമതിക്കാനാവാത്ത ബഹുമതിയായാണ് റാഫി കാണുന്നത്. തിരക്കുകൾക്കിടയിലും റാഫി കണ്ണാടിപ്പറമ്പിലെ ചാത്തോത്ത് പൂക്കാവിൽ വീട്ടിൽ ഇടയ്ക്കിടെയെത്താറുണ്ട്. ഉമ്മ ശരീഫയെയും സഹോദരങ്ങളെയും കാണാനും അവർക്കൊപ്പമിരിക്കാനും.
Content Highlights: rafi kannadiparamba, malayalam film costume designer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..