-
സിംഗിൾ ഷോട്ടിൽ ഹ്രസ്വചിത്രം സംവിധാനം ചെയ്ത ആദ്യ മലയാളി വനിതയെത്തേടി ചെന്നപ്പോഴാണ് പരിചിതമായ ഈ മുഖം കണ്ടത്. പരസ്യചിത്രങ്ങളിലും നിരവധി പൊതുവേദികളിലെ അവതാരകയുടെ വേഷത്തിലും പലരും കണ്ടുപരിചയിച്ച പെൺകുട്ടി തന്നെയാണ് ഈയൊരു ഉദ്യമത്തിനു പിന്നിൽ. മോഡലും അവതാരകയുമൊക്കെയായ ഡോ. അപർണ സോമൻ. ആദ്യസംരംഭത്തിലൂടെതന്നെ സിനിമാലോകത്ത് ചുവടുറപ്പിക്കാനായി അപർണയ്ക്ക്.
ട്രാൻസ്ജെന്ററുകളുടെ ജീവിതം തുറന്നുകാട്ടിയ നിരവധി ഹ്രസ്വചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമൂഹത്തിന് തങ്ങളോടുള്ള കാഴ്ച്ചപ്പാടിന്റെ പേരിൽ അവർ നേരിടുന്ന ഐഡന്റിറ്റി പ്രശ്നങ്ങൾ ഇന്നും ചർച്ചകളിൽ ഒതുങ്ങി നിൽക്കുന്നതല്ലാതെ പൂർണമായും വിട്ടൊഴിയുന്നില്ല. ഊറാമ്പുലികൾ എന്ന കുഞ്ഞുചിത്രത്തിലൂടെ ഡോ. അപർണ സോമൻ സംസാരിക്കുന്നത് അവർ അനുഭവിക്കുന്ന യാതനകളെക്കുറിച്ചാണ്. ചർച്ചകൾക്കും ഫെയ്സ്ബുക്ക് വാദപ്രതിവാദങ്ങൾക്കും ചെയ്യാൻ കഴിയാത്തത് ഒരു സിനിമ കൊണ്ട് സാധിക്കുമെന്ന് മനസ്സിലാക്കിയ ഡോക്ടർ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സംവിധാനം ചെയ്ത ചിത്രം തരംഗമായിക്കൊണ്ടിരിക്കുകയാണ്..
സിനിമയുടെ പേരിലെ കൗതുകം..
കെ വി മോഹൻകുമാർ ഐ എ എസ് ആണ് ഈ പേര് നിർദേശിച്ചത്. ഊറാമ്പുലികൾ എന്നാൽ വിഷചിലന്തികൾ, വിഷജന്തുക്കൾ എന്നൊക്കെയാണ് അർഥം. വിഷം നിറഞ്ഞ സമൂഹം എന്നർഥത്തിലാണ് ഈ പേരുപയോഗിച്ചത്.
സിംഗിൾ ഷോട്ടിൽ ആദ്യചിത്രം..
ലിജോ ജോസ് പെല്ലിശ്ശേരിയുടെ വലിയ ആരാധികയാണ്. അതാണ് സിംഗിൾ ഷോട്ട് പരീക്ഷിച്ചത്. (ചിരിക്കുന്നു) ആദ്യ വർക്കാണ്. വ്യത്യസ്തതയ്ക്കു വേണ്ടിയാണ് സിംഗിൾ ഷോട്ടിലാക്കാമെന്നു തീരുമാനിച്ചത്. യഥാർഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടതു തന്നെയാണ് തിരക്കഥ. എന്റെ സഹസംവിധായകനും സുഹൃത്തുമായ ആര്യൻ കൃഷ്ണൻ കൂടി സാക്ഷിയായ അനുഭവത്തിൽ നിന്നുമാണ് കഥ ജനിക്കുന്നത്. സാലി ആണ് ട്രാൻസ്വുമണായി വേഷമിട്ടിരിക്കുന്നത്.
ഈ വർക്ക് അതിന്റെ പരിപൂർണതയിലേക്കെത്തിക്കാൻ ഏറെ സഹായിച്ചത് ആര്യനും ഛായാഗ്രഹകൻ രാജീവ് രാജേന്ദ്രനും തന്നെയാണ്. പാർഥിബന്റെ സംവിധാന സഹായി ആയിരുന്നു ആര്യൻ. പ്രവാസിയായ മഞ്ചേരി സ്വദേശി മുണ്ടമ്പ്ര ഫൈസൽമോൻ ആണ് നിർമ്മാതാവ്. ലാഭേച്ഛ കൂടാതെ ഹ്രസ്വചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി വന്നതും എടുത്തുപറയേണ്ടതാണ്.
വേറെ വിഷയമൊന്നും കിട്ടിയില്ലേ സിനിമയാക്കാൻ എന്ന പുച്ഛം..
ഈ ആശയം സിനിമയാക്കാമെന്ന് പറഞ്ഞപ്പോൾ പലരും എന്നോടു ചോദിച്ചത്, നിനക്ക് വേറെ വിഷയമൊന്നും കിട്ടിയില്ലേ എന്നാണ്. വിഷയത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്നതിനേക്കാൾ സിനിമയായി കണ്ടാൽ ആളുകളുടെ മനസ്സിൽ അത് നിൽക്കുമെന്ന് തോന്നി.
ട്രാൻസ്ജെണ്ടർ വിഭാഗത്തിൽ പെട്ട എല്ലാവരും ലൈംഗികതൊഴിലാളികൾ ആണെന്ന മിഥ്യാധാരണ ഇന്നും നമുക്കിടയിലുണ്ട്. അർധരാത്രിയൊന്നുമല്ല. 7-8 മണി സമയത്ത് പോലും ബൈക്കിൽ ആളുകൾ വന്നിറങ്ങി ബസ്സ്റ്റോപ്പിലും മറ്റും നിൽക്കുന്ന ട്രാൻസ് വുമണിനോട് വന്ന് വില പറയുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. എന്റെയടുക്കൽ വരുന്ന രോഗികൾ പറയാറുണ്ട്. മോശം രീതിയിൽ കാണുന്ന ഡോക്ടർമാർ വരെയുണ്ട്. ഞങ്ങൾക്ക് അവരുടെയടുത്ത് പോകാൻ മടിയാണ് എന്നെല്ലാം പറയും.
സോഷ്യൽമീഡിയയിൽ പ്രസംഗിക്കും, ജീവിതത്തിൽ അവരെ ചേർത്തുനിർത്താൻ ആരുമില്ല..
ഗർഭിണിയായ സ്ത്രീ സീറ്റുകിട്ടാതെ നിൽക്കുന്നു. സീറ്റിൽ ഒരു പെൺകുട്ടി മൊബൈൽ ഫോണിൽ കുത്തിക്കളിക്കുന്നുണ്ട്. സ്വയം നന്മമരങ്ങളായി പെരുമാറുന്ന രണ്ടുപേർ ആ പെൺകുട്ടിയെ നോക്കി കുറ്റം പറയുകയാണ്. അവരും ആ സ്ത്രീക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്തില്ല. ക്ലൈമാക്സിൽ ട്രാൻ്സ് വുമൺ റോഡിൽ വീണപ്പോഴും ബസ് പോകും, സമയമില്ല വേഗം കേറ് എന്നു പറയുന്നതല്ലാതെ അവരെ പിടിച്ചെഴുന്നേൽപ്പിക്കാൻ പോലും തുനിയുന്നില്ല. സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഇന്നും ആ ജനതയോട് കാണിക്കുന്ന അവഗണന അത്ര തീവ്രമാണ്. മനുഷ്യത്വ രഹിതമാണ്. സ്ത്രീയിൽ നിന്നോ പുരുഷനിൽ നിന്നോ അവർക്ക് പിന്തുണയും ലഭിക്കാതെ പോകുന്നു. വലിയ വാദങ്ങൾ പറയുന്നവർ പോലും അത്തരമൊരു സാഹചര്യത്തിൽ വേണ്ടതു പോലെ പെരുമാറില്ല.
മനുഷ്യർ വിവേചനബുദ്ധിയോടെ കാണുന്ന പല കാര്യങ്ങളുമുണ്ടല്ലോ. മതം, ജാതി, നിറം, ബോഡി ഷെയിമിങ്, അങ്ങനെ പലവിധത്തിൽ.. ലിംഗവും അത്തരത്തിൽ വിവേചനത്തോടെയാണ് നമ്മൾ കാണാറുളളത്. ആവശ്യമില്ലാതെ വിവേചനം കാണിക്കുന്ന രീതി മാറി വരുമെന്ന പ്രത്യാശയുണ്ട്.
പ്രീമിയർ ഒക്കെ പ്ലാൻ ചെയ്തു, കോവിഡ് കാരണം ഒന്നും നടന്നില്ല..
ഡിസംബറിലാണ് ഷൂട്ട് നടന്നത്. കോവിഡ് 19 മൂലം പ്രീമിയർ ഒന്നും വയ്ക്കാൻ സാധിച്ചില്ല. ഒടുവിൽ യൂട്യൂബിൽ റിലീസ് ചെയ്തു.
അഭിനയിക്കാനും ഇഷ്ടമാണ്...
സിനിമയോടു ചെറുപ്പം തൊട്ടേ കമ്പമുണ്ട്. അച്ഛനും അമ്മയും എഴുതും. ചെറിയ രീതിയിലൊക്കെ ഞാനും എഴുതും. അഭിനയം പാഷൻ ആണ്. ഒരു സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. മോഡലായി ചില പ്രിന്റ്-വീഡിയോ പരസ്യങ്ങളിലും അഭിനയിച്ചിരുന്നു. പത്തുവർഷത്തിലേറെയായി അവതാരകയായും പോകാറുണ്ട്. ആശുപത്രിയിൽ നിന്നും നല്ല പിന്തുണയുണ്ട്. നല്ല സംവിധായകരെ അസിസ്റ്റ് ചെയ്യണമെന്നും മോഹമുണ്ട്. ഊറാമ്പുലികളിലെ അവസാന ഷോട്ടിൽ ക്രെയിൻ ഉഫയോഗിച്ചതെല്ലാം സഹസംവിധായകന്റെ ഐഡിയ ആണ്.
ഡോക്ടറാണ്.. ക്വാറന്റീനിലുമാണ്...
മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ ആർ എം ഒ ആയി ജോലി ചെയ്യുന്നു. ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ്. ഞാൻ ചികിത്സിച്ച ഒരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് നെഗറ്റീവായി. എങ്കിലും മുൻകരുതലെന്ന നിലയിൽ ഒരാഴ്ച്ച വീട്ടിലിരുന്നിട്ട് പോകാമെന്നു കരുതി. അടുത്തിടെ നാലുമാസം പ്രായമുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ആ കുട്ടിയെ ആദ്യം ചികിത്സിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു. അതിനു ശേഷം ഒരു മാസം ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. ഇതിപ്പോൾ പതിവാണ്.
കുടുംബം..
കോഴിക്കോട് വേങ്ങേരി സ്വദേശിയാണ്. അച്ഛൻ സി സോമസുന്ദരൻ ഇ എൻ ടി സർജനാണ്. അമ്മ പദ്മജ പി എം സംസ്ഥാന വിജിലൻസ് ഓഫീസറായി റിട്ടയർ ചെയ്തു. സഹോദരൻ അനഘ് സോമൻ ചെന്നൈയിൽ പഠിക്കുന്നു. സഹോദരി അശ്വതിയും ഡോക്ടറാണ്.
Content highlights :oorambulikal viral shortfilm dr aparna soman interview transgender single shot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..