അഭിനയത്തോട് സലാം പറഞ്ഞാല്‍ ജോലിയില്‍ തുടരാമെന്ന് നിബന്ധന; മാമുക്കോയ അന്ന് ആ തീരുമാനമെടുത്തു


By പി. പ്രജിത്ത്

2 min read
Read later
Print
Share

മാമുക്കോയ

കോഴിക്കോടന്‍ നാടകവേദി മലയാളസിനിമയ്ക്ക് സമ്മാനിച്ച കൃത്രിമത്വമില്ലാത്ത നിറഞ്ഞ ചിരിയാണ് മാമുക്കോയ. കുഞ്ഞാണ്ടിയുടെയും നെല്ലിക്കോട് ഭാസ്‌കരന്റെയും കെ.പി. ഉമ്മറിന്റെയും കുതിരവട്ടം പപ്പുവിന്റെയുമെല്ലാം പിന്‍തുടര്‍ച്ചക്കാരന്‍. 'ഗഫൂര്‍കാ ദോസ്ത്' എന്ന രണ്ടുവാക്കുകള്‍ മതി മലയാളിക്ക് മാമുക്കോയയെ തിരിച്ചറിയാന്‍. നാടോടിക്കാറ്റിലെ ഈ സംഭാഷണശകലം മലയാളി പലതവണ ഏറ്റുപറഞ്ഞു. അങ്ങനെ ഒരുപാടൊരുപാട് സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും മാമുക്കോയ മലയാളിക്ക് പകര്‍ന്നുനല്‍കിയിട്ടുണ്ട്. കല്ലായിപ്പുഴയുടെ കരയില്‍ മരം അളന്നും കൂപ്പുകളില്‍ മരംവെട്ടിന് മേല്‍നോട്ടം വഹിച്ചും നടന്ന കാലത്ത് മാമുവിന്റെ കിനാവുനിറയെ അഭിനയമായിരുന്നു. ആ കിനാവ് ആദ്യം സഫലമായത് നാടകത്തില്‍. പിന്നെ കാലങ്ങള്‍ കൊണ്ട് മലയാളസിനിമയുടെ അത്യുന്നതങ്ങള്‍ വരെ നിഷ്‌ക്കളങ്കമായ ചിരിയിലൂടെ അദ്ദേഹം കീഴടക്കി.

പത്താംക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചപ്പോഴും നാടകപ്രവര്‍ത്തനത്തിന് പൂര്‍ണവിരാമമിടാന്‍ മാമുക്കോയക്ക് മനസ്സുവന്നില്ല. പൂര്‍വവിദ്യാര്‍ഥിയുടെ ലേബലില്‍ സ്‌കൂളിലും ക്ലബ്ബുകളുടെ പേരില്‍ തെരുവോരത്തും നാടകം കളിച്ചു.

ബഷീറിന്റെയും എസ്.കെ. പൊറ്റെക്കാട്ടിന്റെയും ജോണ്‍ എബ്രഹാമിന്റെയും ബാബുരാജിന്റെയുമെല്ലാം സൗഹൃദങ്ങളുടെ ഓരം ചേര്‍ന്നായിരുന്നു മാമുക്കോയയുടെ വളര്‍ച്ച. പിന്നെ പലവഴികളിലൂടെ അത് പന്തലിച്ചു. വടക്കുനിന്നെത്തിയ ശ്രീനിവാസനും തെക്കുനിന്നുവന്ന രാജന്‍ പി. ദേവും സ്വന്തം തലമുറയുടെ നാടകസ്വപ്നങ്ങള്‍ക്ക് തെളിച്ചം പകര്‍ന്നതായി മാമുക്കോയതന്നെ പറയാറുണ്ട്. കല്ലായിയിലെ തടിക്കച്ചവടത്തിന്റെ പ്രതാപം നിലച്ചപ്പോള്‍ ജീവിക്കാന്‍ മറ്റുജോലികള്‍ തേടി. സുന്ദരമായ കൈപ്പടയുടെ ഉടമയെത്തേടി ആദ്യംവന്നത് ഒരു പ്രസിദ്ധീകരണസ്ഥാപനത്തിലെ ജോലിയായിരുന്നു. അഭിനയം ഹറാമായി കണ്ടതിനാല്‍ സമുദായത്തില്‍ ചിലരുടെ എതിര്‍പ്പ് ആദ്യകാലത്ത് നേരിടേണ്ടതായി മാമുക്കോയ പറഞ്ഞിട്ടുണ്ട്. നിയമനം നല്‍കിയെങ്കിലും നാടകത്തിലഭിനയിക്കുന്നൊരാളെ അംഗീകരിക്കാന്‍ യാഥാസ്ഥിതികരായ സ്ഥാപന ഉടമകള്‍ തയ്യാറായില്ല. അഭിനയത്തോട് സലാം പറഞ്ഞാല്‍ ജോലിയില്‍തുടരാമെന്നായിരുന്നു നിബന്ധന. കൂടുതല്‍ ആലോചിച്ചില്ല. ജോലിക്ക് സലാംവെച്ച് മാമു പടിയിറങ്ങി.

അന്യരുടെ ഭൂമി, സുറുമയിട്ട കണ്ണുകള്‍ തുടങ്ങി ചെറുവേഷങ്ങളിലൂടെ സിനിമയിലെത്തിയെങ്കിലും മാമുക്കോയയിലെ നടനെ സ്ഫുടം ചെയതെടുത്തത് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടാണ്. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ അഭിനയിക്കാന്‍ ശ്രീനിവാസനാണ് മാമുക്കോയയെ നിര്‍ദേശിച്ചത്. ഗാന്ധിനഗറിനൊപ്പം ചേര്‍ന്ന മാമുക്കോയ പിന്നീട് അന്തിക്കാട് സിനിമയുടെ സ്ഥിരം അംഗമായി. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കായും സന്ദേശത്തിലെ കെ.ജി. പൊതുവാളും തലയണമന്ത്രത്തിലെ പോളിടെക്നിക്കില്‍ പഠിക്കാത്ത മൂസ്സാക്കയും മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദറുമെല്ലാം ഇന്നും ജനപ്രിയകഥാപാത്രങ്ങളാണ്. കോഴിക്കോടന്‍ ഭാഷാശൈലിയായിരുന്നു മാമുക്കോയയുടെ തുറുപ്പു ചീട്ട്. ഒരുപാട് നാട്ടുപദപ്രയോഗങ്ങള്‍ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. ചിത്രീകരണസമയത്ത് യാദൃച്ഛികമായി കടന്നുവന്നതായിരുന്നു അതിലേറെയും

മേല്‍ശാന്തിയെന്ന് പരിചയപ്പെടുത്തുമ്പോഴും അസ്ലാമു അലൈക്കും എന്ന സംഭാഷണവുമായി കയറിവന്നും മാപ്പിളപ്പാട്ടിന്റെ താളത്തില്‍ രാമായണം പാടിയും ശകുന്തളയെ കുത്താന്‍ വന്ന വണ്ടിനെ നോക്കി എജ്ജാതി ബല്ലാത്തൊരു ബണ്ട് എന്ന് ചോദിച്ചും അദ്ദേഹം പ്രേക്ഷകരില്‍ നിറച്ച ചിരി ചെറുതൊന്നുമല്ല.

വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഹര്‍, റാംജിറാവ് സ്പീക്കിങ്ങിലെ ഹംസകോയ, ഗജകേസരിയോഗത്തിലെ രാഘവന്‍നായര്‍, കണ്‍കെട്ടിലെ കീലേരി അച്ചു, ചന്ദ്രലേഖയിലെ ബീരാന്‍, പെരുമഴക്കാലത്തിലെ അബ്ദു, ഇന്ത്യന്‍ റുപ്പിയിലെ മായനിക്ക, ഒപ്പത്തിലെ കുഞ്ഞിക്ക, കുഞ്ഞിരാമായണത്തിലെ വെല്‍ഡന്‍വാസു, കുരുതിയിലെ മൂസാ ഖാദര്‍. നാലുപതിറ്റാണ്ട് പിന്നിടുന്ന അഭിനയജീവിതത്തില്‍ ഓര്‍ത്തുവെക്കാന്‍ വേഷങ്ങളേറെ. മാമുക്കോയയില്‍നിന്ന് സിനിമാവിശേഷങ്ങള്‍ കേട്ടിരിക്കുക രസമുള്ള കാര്യമാണ്. അഭിപ്രായങ്ങളില്‍ വെള്ളം ചേര്‍ക്കാറില്ല. സിനിമയ്ക്കുള്ളില്‍ വ്യക്തിത്വം കൊണ്ട് ഏറെ ഇഷ്ടപ്പെട്ട മനുഷ്യന്‍ ബഹദൂര്‍ക്കയാണെന്നും പള്ളിയില്‍ പോകുന്ന, നോമ്പുനോല്‍ക്കുന്ന, അഭിനയിക്കുന്ന മമ്മൂട്ടി അഭിമാനമാണെന്നും പറയും. പ്രിയപ്പെട്ട ഹാസ്യതാരത്തിന്റെ പേരുചോദിക്കുമ്പോള്‍ ഒട്ടും ആലോചിക്കാതെ ജഗതി ശ്രീകുമാറിനെ ചൂണ്ടിക്കാണിക്കാനും മാമുക്കോയ മടി കാണിച്ചില്ല. വലിയങ്ങാടിയിലെ കൂലിക്കാരനായും കാര്‍ണിവലുകളിലെ തമാശക്കാരനായും കൂപ്പിലെ മരം അളവുകാരനായുമുള്ള ജീവിതം നല്‍കിയ അനുഭവങ്ങളാണ് മാമുക്കോയയെ കാതലുള്ള നടനാക്കിയത്.

Content Highlights: Mamukkoya passed away his life story from a saw mill worker to legendary comdian

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
apsara theatre

4 min

അപ്‌സരയിലെ സ്‌ക്രീനിൽ നിന്ന് ഒരു മാരക ബൗൺസർ;ഓർമ്മകളുടെ തിരശ്ശീലയിൽ നിന്ന് മായ്ച്ചു കളയാനാകാത്ത കാഴ്ച

May 30, 2023


The Godfather movie Marlon Brando Al Pacino marks 50 year Francis Ford Coppola

4 min

കുടുംബബന്ധങ്ങളുടെ, കുടിപ്പകയുടെ 'ഗോഡ്ഫാദര്‍' അഞ്ച്‌ പതിറ്റാണ്ടിലേക്ക്

Feb 19, 2022


Actor Sudheesh
Premium

9 min

ടൈപ്പ് കാസ്റ്റിങ്ങിന്റെ ഭീകരത നേരിട്ടു, അച്ഛന്റെ വാക്കാണ് പിടിച്ചു നിര്‍ത്തിയത് | സുധീഷുമായി അഭിമുഖം

May 27, 2023

Most Commented