സിദ്ധാർഥ് ഭരതൻ കെ.പി.എ.സി ലളിതയ്‌ക്കൊപ്പം (ഫയൽചിത്രം), കെ.പി.എ.സി. ലളിതയുടെ മരണവിവരം അറിഞ്ഞ് ദുഃഖത്തോടെ സിദ്ധാർഥ് ഭരതൻ
അമ്മ മഴക്കാറിന് കൺനിറഞ്ഞു, ആ കണ്ണീരിൽ ഞാൻ നനഞ്ഞു, കന്നിവെയിൽ പാടത്ത് കനലെരിഞ്ഞു, ആ മൺകൂടിൽ ഞാൻ പിടഞ്ഞു...’
‘മാടമ്പി’ എന്ന സിനിമയിലെ ഗാനം ഓർത്ത് മോഹൻലാൽ ഒന്നുരണ്ടു വാചകങ്ങളിൽ മലയാള സിനിമയുടെ അമ്മയ്ക്ക് പ്രണാമമർപ്പിക്കുമ്പോൾ കൺനിറഞ്ഞു നിൽക്കുകയായിരുന്നു അവരെല്ലാം. കെ.പി.എ.സി. ലളിത ഈ ലോകത്തോട് യാത്രപറഞ്ഞ നേരത്ത് രാവുറങ്ങാതെ കൺനിറഞ്ഞ് പ്രണാമമർപ്പിക്കാൻ ഒരുപാടുപേരെത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെ ലളിതയുടെ മരണവാർത്ത പുറത്തുവന്നതോടെ മകൻ സിദ്ധാർത്ഥിന്റെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. കൊച്ചിയിൽ താമസിച്ചിരുന്ന സിനിമാക്കാരിൽ പലരും രാത്രി പ്രിയപ്പെട്ട അമ്മയ്ക്ക് പ്രണാമമർപ്പിക്കാനെത്തിയിരുന്നു.
സ്വന്തം അമ്മയോട് മക്കൾക്കുള്ള സ്നേഹം എങ്ങനെയാണോ അതുപോലെയായിരുന്നു ആ താരങ്ങളെല്ലാം ലളിതയുടെ ചേതനയറ്റ ശരീരത്തിനു മുന്നിലേക്ക് കൂപ്പുകൈകളോടെ ഓടിയെത്തിയത്.
ചൊവ്വാഴ്ച രാത്രി 12 മണി കഴിഞ്ഞപ്പോഴാണ് നടൻ മോഹൻലാൽ ലളിതയ്ക്ക് പ്രണാമമർപ്പിക്കാൻ എത്തിയത്. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അരികിലുണ്ടായതുകൊണ്ടാകാം ‘മാടമ്പി’ എന്ന സിനിമയിലൂടെയാണ് മോഹൻലാൽ ലളിതയ്ക്കു മുന്നിൽ വാക്കുകളിലൂടെ കൈകൂപ്പിയത്.
“എനിക്ക് ഒരുപാട് ആത്മബന്ധമുള്ള ഒരാളായിരുന്നു ലളിതച്ചേച്ചി. ഉണ്ണികൃഷ്ണൻ അരികിലുള്ളപ്പോൾ ‘മാടമ്പി’ എന്ന സിനിമയിലെ ആ പാട്ടാണ് ഓർമ വരുന്നത്. ‘അമ്മ മഴക്കാറിനു കൺനിറഞ്ഞു...’ എന്ന പാട്ടുപോലെ ഒരമ്മ. അടുത്തകാലത്ത് ചേച്ചിയെ നേരിട്ടു കാണാൻ കഴിഞ്ഞില്ല. എന്നാൽ, ചേച്ചിയുടെ രോഗവിവരങ്ങളെല്ലാം ഇടയ്ക്ക് ഞാൻ ഫോണിലൂടെ തിരക്കിയിരുന്നു’’ -മോഹൻലാൽ പറഞ്ഞു.
ലളിതയോട് ഏറെ ആത്മബന്ധം പുലർത്തിയിരുന്ന നടി മഞ്ജു പിള്ള മരണവാർത്ത അറിഞ്ഞ ഉടനെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലെത്തിയിരുന്നു. നടനും താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു, ഫെഫ്ക ജനറൽ സെക്രട്ടറിയായ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ എന്നിവരും മരണവാർത്ത അറിഞ്ഞ ഉടനെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി.
താരങ്ങളായ ദിലീപ്, കാവ്യ മാധവൻ, ഫഹദ് ഫാസിൽ, ബാബുരാജ്, രചന നാരായണൻകുട്ടി, ടിനി ടോം, ബാബുരാജ് തുടങ്ങിയവരും രാത്രിതന്നെ ലളിതയ്ക്ക് പ്രണാമമർപ്പിക്കാനെത്തി.
ഉമ്മയെപ്പോലെ ഒരാൾ നഷ്ടപ്പെട്ട വേദനയിലാണ് നടൻ നാദിർഷ ലളിതയുടെ ചേതനയറ്റ ശരീരത്തിനരികിലേക്ക് ആദരാഞ്ജലികളുമായെത്തിയത്. “എനിക്ക് വളരെയേറെ ആത്മബന്ധമുള്ള ഒരാളായിരുന്നു ലളിതച്ചേച്ചി. എന്റെ 'അമർ അക്ബർ ആന്റണി' എന്ന സിനിമയിൽ ലളിതചേച്ചിയുടെ അഭിനയത്തിലെ ചില വൈകാരിക രംഗങ്ങൾ കണ്ട് ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ച് ‘എന്റെ ഉമ്മയെപ്പോലെയാണ് നിങ്ങൾ’ എന്നു പറഞ്ഞിരുന്നു. എന്നെ കാണുമ്പോഴൊക്കെ ‘മോനേ’ എന്നാണ് ചേച്ചി വിളിച്ചിരുന്നത്. എന്നെ ഒരിക്കലും ചേച്ചി പേരു വിളിച്ചിട്ടില്ല.” -നാദിർഷ പറയുമ്പോൾ നിറമിഴികളുമായി പ്രണാമത്തോടെ പിന്നെയും ഒരുപാടുപേർ ആ അമ്മയെ കാണാനെത്തുന്നുണ്ടായിരുന്നു.
Content Highlights: KPAC Lalitha passed away, Film Fraternity grieving Sidharth bharathan Mammootty Mohanlal pay tribute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..