കങ്കണ റണൗട്ട് | Photo: AFP
ബോളിവുഡിൽ സ്വജനപക്ഷപാതം സംബന്ധിച്ചുള്ള സംവാദങ്ങൾക്ക് തിരികൊളുത്തിയ അഭിനേതാക്കളിൽ ഒരാളാണ് നടി കങ്കണ റണാവത്ത്. 'കോഫി വിത്ത് കരൺ ഷോ'യിൽ കരൺ ജോഹറിനെ കടന്നാക്രമിച്ചായിരുന്നു വിവാദങ്ങൾക്ക് തുടക്കം. കരണിനെപ്പോലുള്ളവർ സ്വജനപക്ഷപാതത്തിന്റെ വക്താക്കളാണെന്ന് കങ്കണ ആരോപിച്ചു.
എന്നാൽ, പത്ത് വര്‍ഷം മുൻപ് വരെ സ്വജനപക്ഷപാതത്തെ അനുകൂലിക്കുന്ന നിലപാടാണ് കങ്കണ സ്വീകരിച്ചിരുന്നത്. വർഷങ്ങൾ കഴിയുമ്പോൾ നിലപാടിൽ മാറ്റം വരുന്നത് സ്വാഭാവികവുമാണ്. താൻ സിനിമയിൽ വന്നത് മുതൽ സ്വജനപക്ഷപാതത്തെ എതിർക്കുന്ന വ്യക്തിയാണെന്ന കങ്കണയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കുറച്ചു നാളുകൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ വെെറലായ അഭിമുഖം.
സ്വജനപക്ഷപാതത്തെ സംവരണത്തോടാണ് കങ്കണ താരതമ്യം ചെയ്തത്. പ്രീമെഡിക്കൽ ടെസ്റ്റിന് തനിക്ക് ലഭിക്കുന്ന ക്വാട്ടയെയും ബോളിവുഡിൽ താരസന്തതികൾക്ക് ലഭിക്കുന്ന അവസരവും ഒരുപോലെയാണെന്നാണ് കങ്കണ സമർഥിക്കുന്നത്.
''എന്റെ പിതാവ് വ്യവസായിയാണ് മാതാവ് അധ്യാപികയാണ്, മുത്തശ്ശൻ ഐ.എ.എസ് ഓഫീസറാണ് മുതുമുത്തശ്ശൻ സ്വാതന്ത്ര്യ സമര സേനാനിയും. ഞാൻ പ്രീ മെഡിക്കൽ ടെസ്റ്റിന് വിധേയയാകുമ്പോൾ എനിക്ക് പ്രത്യേക ക്വാട്ടയുണ്ട്. അത് ഞാൻ അത്തരത്തിലുള്ള ഒരു കുടുംബത്തിൽ നിന്ന് വരുന്നത് കൊണ്ട് ലഭിക്കുന്നതാണ്. ബോളിവുഡിലേക്ക് വരുമ്പോൾ അവിടുത്തെ താരങ്ങളുടെ മക്കൾക്ക് 30 ശതമാനം ക്വാട്ടയുണ്ടെന്ന ബോധ്യത്തോടെയാണ് ഞാൻ അതിനെ നോക്കിക്കാണുന്നത്.''
സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ബോളിവുഡിലെ പ്രമുഖർക്കെതിരേ കങ്കണ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. സ്വജനപക്ഷപാതത്തിന്റെ പേരിൽ സുശാന്തിനെ അപമാനിച്ചുവെന്നും മോശം നടനാക്കി ചിത്രീകരിച്ചുവെന്നും കങ്കണ പറഞ്ഞിരുന്നു. അതേ കങ്കണ തന്നെ മണികർണികയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചിത്രത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത അഭിനേതാക്കളെ 'വിലകെട്ടവർ' എന്ന് കങ്കണ ആക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത് വരികയും ചെയ്തു.
ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല കങ്കണയുടെ നിലപാടിലെ ഇരട്ടത്താപ്പുകൾ. സുല്‍ത്താന്‍ എന്ന സിനിമയുടെ ഭാഗമായി നടന്ന ഒരു പരിപാടിയില്‍ സല്മാന് ഖാന് നടത്തിയ ബലാത്സംഗ പരാമര്‍ശത്തിനെതിരെ ശക്തമായി രംഗത്ത് വന്ന കങ്കണ കാന്‍ ഫിലിം ഫെസ്റ്റിവലിലെ വിരുന്നിൽ സമാനമായ തമാശ പറഞ്ഞ സഹപ്രവർത്തകനെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. എന്നാൽ ആരെങ്കിലും ഇത് ചോദ്യം ചെയ്താൽ ടീം കങ്കണ എന്ന് പേരിലുള്ള സെെബർ ഗുണ്ടകൾ ഉറഞ്ഞു തുള്ളും. കങ്കണയുടെ സിനിമയിൽ നിന്ന് പിൻമാറുന്നവരെ സ്ത്രീവിരുദ്ധരായി ചിത്രീകരിക്കാനും മോശക്കാരാക്കാനും കങ്കണ ആർമി രംഗത്തിറങ്ങും. മണികർണികയിൽ നിന്ന് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സോനു സൂദ് പിൻമാറിയപ്പോൾ അദ്ദേഹത്തെ കങ്കണ ആക്രമിച്ചത് സെക്സിസ്റ്റ് പട്ടം ചാർത്തി നൽകിയായിരുന്നു.
രൺബീർ കപൂറിനെ സീരീയൽ റേപ്പിസ്റ്റായും ദീപിക പദുക്കോണിനെ മാനസിക വെെകല്യമുള്ളയാളായും ചിത്രീകരിച്ചതും കങ്കണ നേതൃത്വം നൽകുന്ന അതേ ടീം കങ്കണ തന്നെയായിരുന്നു. വിമർശനങ്ങളിൽ വ്യക്തിഹത്യ ഒളിച്ചു കടത്തുന്നിൽ കങ്കണയോളം പ്രാവീണ്യം ആർക്കുമില്ല. ഇന്ന് മഹാരാഷ്ട്ര സർക്കാറുമായുള്ള പ്രശ്നത്തിന്റെ പേരിൽ കങ്കണയെ ഝാൻസി റാണിയോട് ഉപമിക്കുന്നവർ വിവിധ വിഷയങ്ങളിൽ കങ്കണയെടുത്ത വ്യത്യസ്തമായ നിലപാടുകളെ സസൂക്ഷ്മം പരിശോധിക്കുക....
Content Highlights: kangana ranaut Maharashtra Government tug of war, Her double stand on Nepotism, Rape Joke, Sushant singh rajput death probe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..