നൻ പകൽ നേരത്ത് മയക്കം സിനിമയുടെ പോസ്റ്റർ
അതെ, വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി. മുൻപ് പദ്‌മരാജനിൽമാത്രം നാം പരിചയിച്ച സാഹസികമായ ഇതിവൃത്തങ്ങൾകൊണ്ടും ഇക്കുറിയത്തെ ഫെസ്റ്റിവൽ ഉന്മേഷമായ എമിൽ കസ്തൂരിക്കയുടെ ലാറ്റിനമേരിക്കൻ ഊർജംകൊണ്ടും പരമ്പരാഗതശീലങ്ങളോടുള്ള ക്രൂരമായ അവജ്ഞകൊണ്ടും പതിവുതെറ്റിക്കാതെ പതിവുതെറ്റിച്ചുകൊണ്ട് ലിജോ. ഇക്കുറിയത്തെ വമ്പൻചിത്രങ്ങളുടെ മുമ്പിൽ ഒട്ടും വിളറാതെ ‘നൻപകൽ നേരത്ത് മയക്കം.’
വേളാങ്കണ്ണിയിൽനിന്ന് മടങ്ങിവരുന്ന തീർഥാടകസംഘത്തിന്റെ പ്രമാണിയായ ജെയിംസ് യാത്രയ്ക്കിടെ ഒരു ഗ്രാമത്തിലെത്തിയപ്പോൾ ഇറങ്ങാൻ മറന്നുപോയ യാത്രക്കാരനെപ്പോലെ ധൃതിപിടിച്ചിറങ്ങുന്നു. പിന്നീടയാൾ നടക്കുന്നത് കാണാതായ സുന്ദരത്തിന്റെ പതിവ് വഴിയിലാണ്. സുന്ദരം അയാളിലൂടെ തന്റെ നിന്നുപോയ ദൈനംദിനജീവിതം തുടരുകയാണ്. ആ അപരിചിതഗ്രാമത്തിന്റെ ശീലങ്ങളെല്ലാം അയാൾക്കിപ്പോൾ സ്വാധീനം.
അയാൾ സുന്ദരത്തിന്റെ വീട്ടിലെത്തുന്നു, കയറിയപാടേ പശുവിന് വൈക്കോൽ കൊടുക്കുന്നു, അയലിൽനിന്ന് കൈലി എടുത്തുടുക്കുന്നു. അല്പംമുമ്പവിടെനിന്നിറങ്ങിയപ്പോയ ഒരാളെപ്പോലെ അകത്തേക്ക് കയറുന്നു. നായയ്ക്കോ അന്ധയായ അമ്മയ്ക്കോ ഒട്ടുമില്ല അപരിചിതത്വം. വീടിനുപിന്നിലേക്കുപോയി ബൈക്കെടുത്ത് സുന്ദരമായെങ്ങോട്ടോ പോവുന്നു. നാട്ടുകാർക്കൊന്നും മനസ്സിലാവുന്നില്ല. സുന്ദരം ഇടപഴകിയ ഇടങ്ങളിലൊക്കെ അയാൾ സുലഭമായ തദ്ദേശതമിഴിൽ, ശീലങ്ങളിൽ മുഴുകുന്നു. സുന്ദരത്തിന്റെ ഭാര്യയ്ക്ക് അയാളെ നിരാകരിക്കാനാവുന്നില്ല, അതേ നടത്തം, അതേ വർത്തമാനം, അതേ തന്റേടം, ഊർജം. ആകെ, അങ്കലാപ്പിലാവുന്നു യാത്രാസംഘത്തിലെ നാട്ടുകാരും തദ്ദേശീയരും. അയാൾ അവിടെനിന്നുണ്ണുന്നു, ഉറങ്ങുന്നു. ആ വീട്ടുകോലായയിൽ കിടന്നുള്ള ഉറക്കത്തിൽ അയാളനുഭവിക്കുന്ന ഗൃഹാതുരത്വത്തിൽ ദുർഗ്രഹമായ എന്തോ ഇല്ലേ. ഉറക്കമുണരുമ്പോൾ അയാൾ ജെയിംസാണ്. വല്ലാത്തൊരസ്വസ്ഥത. താനുണ്ടാക്കിയ വയ്യാവേലി എന്തെന്ന് മനസ്സിലാവാത്തതിന്റെയാണോ, സ്വപ്നം തീർന്നതിന്റെ ദുഃഖമാണോ, സുന്ദരമായിരുന്നപ്പോൾ തനിക്കുണ്ടായതൊക്കെ നഷ്ടമാവുന്നതിലെ ഖേദമാണോ, തന്നെ ഇടയ്ക്കിടെ കോപാകുലനാക്കുന്ന പതിവുജീവിതത്തിലേക്ക് മാറുന്നതിന്റെ നിരാശയാണോ ആർക്കറിയാം.
എന്താവാം സിനിമയുടെ പൊരുൾ. ഭാവനകൊണ്ടുവേണം ഈ സിനിമ വായിക്കാൻ. സുന്ദരത്തിന്റെ ഭാര്യയും അച്ഛനും മകളും അനുഭവിക്കുന്ന അഭാവത്തിന്റെ സമ്മർദമാണോ ആ ഗ്രാമത്തിലൂടെ കടന്നുപോയപ്പോൾ ജെയിംസിനെ തീണ്ടിയത്? മരിച്ചുപോയ സുന്ദരത്തിന്റെ നഷ്ടജീവിതം ഉന്മേഷത്തോടെ തുടരാൻ ഒരു പഴുതുകണ്ടത് ജെയിംസിലാണെന്നതിന് ജെയിംസിലും കാരണമുണ്ടാവാം.
ഒരു മധ്യവയസ്കന്റെ നഷ്ടബോധത്തിന്റെ ആവിഷ്കാരവുമുണ്ടാവാം ആ സ്വപ്നത്തിൽ. സ്വപ്നത്തിന്റെ ദ്രവ്യംകൊണ്ടാവാം ചലച്ചിത്രമുണ്ടാക്കുന്നത്, അതോർമിപ്പിക്കുന്നു ലിജോ. മമ്മൂട്ടിയുടെ അദ്ഭുതകരമായ പരകായപ്രവേശനശേഷിയുടെ ഒരൈതിഹ്യം സൃഷ്ടിക്കുവാനും കഴിഞ്ഞിരിക്കുന്നു ലിജോയ്ക്ക്.
Content Highlights: kalpetta narayanan about nan pakal nerathu mayakkam movie, mammootty, lijo jose pellissery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..