'വരയ'നിൽ നിന്നൊരു രംഗം
സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'വരയൻ'. മെയ് 20 ന് റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് എ.ജി പ്രേമചന്ദ്രൻ. എം.ആർ പ്രൊഫഷണലുമായി നടത്തിയ അഭിമുഖത്തിൽ 'വരയനി' ലേക്ക് എത്തിപ്പെട്ടത് എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ,
"സംവിധായകൻ ജിജോ ജോസഫ്, തിരക്കഥാകൃത്ത് ഫാദർ ഡാനി കപ്പൂച്ചിൻ, നായകൻ സിജു വിൽസൺ എന്നിവർ ഒരുമിച്ചുവന്നാണ് എന്നോട് കഥ പറയുന്നത്. ഇവർ ഒന്നര വർഷത്തിലേറെയായി 'വരയ'ന്റെ പിറകെയാണ്. 4 പാട്ടുകളും 2 ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി ഒരു പാക്കേജ്ഡ് സ്റ്റോറിയായിട്ടാണ് അവർ എന്റെ അടുത്തേക്ക് വരുന്നത്. കഥ പറഞ്ഞ രീതിയും അവതരിപ്പിച്ച ശൈലിയും എനിക്കിഷ്ടപ്പെട്ടു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ 'ഫാദർ എബി കപ്പൂച്ചിൻ' എന്ന പുരോഹിതന്റെ വേഷം സിജു വിൽസനാണ് ചെയ്യുന്നതെന്നറിഞ്ഞപ്പോൾ ആ വേഷം അദ്ദേഹത്തിന് ഇണങ്ങുന്നതായും തോന്നി. എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും 'വരയൻ' എന്നെനിക്കുറപ്പുണ്ട്. നർമ്മരസങ്ങൾ പലയിടത്തുമുണ്ട്. അതെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും. എനിക്കതിൽ പൂർണ്ണ വിശ്വാസമുണ്ട്."
ഒരു നിർമ്മാതാവ് എന്നതിന്റെ അടിസ്ഥാനത്തിൽ 'വരയൻ' എങ്ങനെ നോക്കികാണുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ, "ഞാൻ 30 വർഷമായിട്ട് ഓഡിയോ ഇൻഡസ്ട്രിയിലുണ്ട്. ഞാൻ മ്യൂസിക്ക് ഇഷ്ടപ്പെടുന്ന ഒരാളാണ്. അത്രയും ശ്രദ്ധിച്ചിട്ടാണ് ഒരോ പാട്ടുകളും തിരഞ്ഞെടുക്കുന്നത്. 'ദീപസ്തംഭം മഹാശ്ചര്യം' എന്ന സിനിമയിലെ പാട്ടുകളാണ് സത്യം ഓഡിയോസ് ആദ്യമായിട്ടിറക്കിയത്. അത് വലിയ ഹിറ്റായിരുന്നു. അതിന് ശേഷം 'ജോക്കർ', 'കരുമാടിക്കുട്ടൻ', 'മീശമാധവൻ', 'ക്ലാസ്മേറ്റ്സ്' അങ്ങനെ ഒരുപാട് നല്ല സിനിമകളിലെ പാട്ടുകൾ കിട്ടി. 'ജിമിക്കി കമ്മൽ' ചെയ്തതും സത്യം ഓഡിയോസാണ്. ഓഡിയോ ഇൻഡസ്ട്രിയും സിനിമ ഇൻഡസ്ട്രിയുടെ ഭാഗമാണല്ലോ. ഇൻഡസിട്രിയിലുള്ള ഒരുവിധം ആളുകളുമായെല്ലാം എനിക്ക് നല്ല സൗഹൃദമുണ്ട്. പാട്ട് തിരഞ്ഞെടുക്കുന്നത് പോലെ തന്നെയാണ് എനിക്ക് സിനിമയും. നല്ല സബ്ജക്ടുകൾ ചെയ്യാനുള്ള ആഗ്രഹത്തിലാണ് സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചത്. 'വരയൻ' അത്തരമൊരു സിനിമയാണ്."
23 വർഷമായി മലയാളിയുടെ സംഗീതാസ്വാദനത്തിന്റെ ഭാഗമായി മാറിയ സത്യം ഓഡിയോസിന്റെ സിനിമ നിർമ്മാണകമ്പനിയായ സത്യം സിനിമാസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'പുഞ്ചിരിക്ക് പിന്നിലെ ഭീകരത' എന്ന ടാഗ്‌ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സിജു വിൽസൺ ആദ്യമായി പുരോഹിതന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ലിയോണ ലിഷോയിയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. 'ടൈഗർ' എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..