
-
``The Good,The Bad and The Ugly...''
ഓർമ്മയിലെ ചെന്നായയും ചൂളംവിളിയും
------------------
എന്യോ മൊറീക്കോൺ എന്ന പേരിനൊപ്പം ഒരു ചെന്നായയുടെ ഓരിയിടൽ മുഴങ്ങും കാതിൽ; ഒപ്പം ഒരു ചൂളംവിളിയും. എന്റെ മാത്രമല്ല, ഒരു തലമുറയുടെ മുഴുവൻ ഉറക്കം കെടുത്തിയ ശബ്ദശകലങ്ങൾ....
``ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി'' (1968) എന്ന സിനിമ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ ഈ ജന്മം മറക്കാനിടയില്ല ആ തീം മ്യൂസിക്. സെർജിയോ ലിയോൺ സംവിധാനം ചെയ്ത ആ ക്ലാസിക് കൗബോയ് ചിത്രത്തെയും, അതിലെ പേരില്ലാത്ത നായകനെയും അനശ്വരനാക്കിയത് ആ പ്രമേയ സംഗീതം കൂടിയല്ലേ? ഒരിക്കലും ചിരിക്കാത്ത, ചുണ്ടുകളിൽ കടിച്ചുപിടിച്ച ചുരുട്ടും ഇടുങ്ങിയ കണ്ണുകളിൽ നിസ്സംഗതയുമായി നടന്നുനീങ്ങുന്ന ആ ക്ലിന്റ് ഈസ്റ്റ് വുഡ് കഥാപാത്രത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം മൊറീക്കോൺ ചിട്ടപ്പെടുത്തിയ സംഗീത ശകലം കൂടി മനസ്സിൽ വന്നു നിറയും; അര നൂറ്റാണ്ടിനിപ്പുറവും.
എത്രയോ വൈൽഡ് വെസ്റ്റ് ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മൊത്തമായും ചില്ലറയായും ആവർത്തിക്കപ്പെട്ടു ആ മ്യൂസിക്കൽ ബിറ്റ് -- ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായ ഷോലെയിൽ വരെ.
പശ്ചാത്തല സംഗീതം എന്ന സങ്കൽപ്പത്തെ തന്നെ കീഴ്മേൽ മറിച്ചിട്ടയാളാണ് മൊറീക്കോൺ. ദൃശ്യങ്ങൾക്കിണങ്ങുന്ന പശ്ചാത്തല സംഗീതമല്ല തനിക്ക് വേണ്ടതെന്ന് ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലിയുടെ ചിത്രീകരണം തുടങ്ങും മുൻപേ സംവിധായകൻ സെർജിയോ ലിയോൺ മൊറീക്കോണിനോട് പറഞ്ഞിരുന്നു. `` താങ്കളുടെ സംഗീതം ആദ്യം വരട്ടെ; അതിന് അനുസരിച്ചാണ് എന്റെ സിനിമ പിറക്കുക'' -- സെർജിയോ ലിയോൺ പറഞ്ഞു. `` മൊറീക്കോണിന്റെ സംഗീതത്തെ സൂക്ഷ്മമായി പിന്തുടർന്നുകൊണ്ടാണ് ഞാൻ എന്റെ ഷോട്ടുകളും ക്യാമറാ മൂവ്മെന്റ്സ് പോലും നിശ്ചയിച്ചത്.''-- ലിയോണിന്റെ വാക്കുകൾ.
``ശൂന്യത''യിൽ നിന്ന് പിറന്ന ആ സംഗീതം ഇന്ന് ചരിത്രം.1967 ലെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കൊണ്ടായിരുന്നു ജൈത്രയാത്രയുടെ തുടക്കം. റീമിക്സുകളിലൂടെ, കവർ വേർഷനുകളിലൂടെ ഇന്നും ലോകമെങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ആ സംഗീത ശകലം.
വിട, മൊറീക്കോൺ....
Content Highlights :ennio morricone Oscar Winning Composer The Good,The Bad and The Ugly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..