-
'കൊറോണ പിടിപെട്ടെങ്കിലും അവൻ കേരളത്തിലാണല്ലോ എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആശ്വാസം,' മകൻ ആകാശ് മഹാമാരിയുടെ പിടിയിലായിരുന്ന നാളുകളെക്കുറിച്ച് സംവിധായകൻ എം. പത്മകുമാർ പറയുന്നു. പാരീസിൽ ഇന്റർനാഷണൽ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ആകാശ് കൊറോണ നെഗറ്റീവായി കളമേശേരി മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജായിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളു.
കൊറോണ കാരണം കാമ്പസ് പൂട്ടിയപ്പോഴാണ് ആകാശും സുഹൃത്ത് എൽജോ മാത്യുവും പാരീസിൽ നിന്ന് പോരുന്നത്. 'അവർ പോന്നതിന്റെ പിറ്റേന്ന് ഇന്റർനാഷണൽ ഫ്ലൈറ്റുകൾ ക്യാൻസൽഡായി. പാരീസിൽ നിന്ന് ഡെൽഹിയിലേക്കായിരുന്നു അവരുടെ ഫ്ളൈറ്റ്. ഡൽഹിയിൽ എത്തിയതിന്റെ പിറ്റേറ്റ് രാവിലെ, കൊച്ചിയിലേക്കുള്ള അവസാനത്തെ ഫ്ലൈറ്റിൽ അവന് കേരളത്തിൽ എത്താൻ കഴിഞ്ഞു. അവൻ പാരീസിൽ പെട്ടുപോയില്ല. ഡെൽഹിയിൽ ക്വാറന്റൈനിൽ പോകേണ്ടി വന്നില്ല. ഡൽഹിയിലെ ഏതെങ്കിലും ആശുപത്രിയിൽ അഡ്മിറ്റഡാകേണ്ടി വന്നില്ല. കേരളത്തിൽ എത്തിയതിനുശേഷമാണ് കോറൊണ തിരിച്ചറിഞ്ഞത്. അത് വലിയ അനുഗ്രഹമായി.'
ആകാശിന് കൊറോണ പിടിപെട്ടത് ഡെൽഹി എയർപോർട്ടിൽ നിന്നോ, ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ നിന്നോ ആകാനാണ് സാധ്യതയെന്ന് പത്മകുമാർ കരുതുന്നു.
'പാരീസിൽ ആകാശിന്റെയും എൽദോയുടെയും കൂടെ രണ്ടു പേർ കൂടെ താമസിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും പാരീസിലുള്ള അവർക്ക് കൊറോണ വന്നിട്ടില്ല. മാർച്ച് 16ന് രാവിലെ എട്ട് മണിക്കാണ് ഇവർ രണ്ടുപേരും ഡൽഹിയിൽ എത്തിയത്. സാമ്പിൾ ടെസ്റ്റ് ചെയ്യണമെന്നു പറഞ്ഞ് യാത്രക്കാരുടെ പാസ്പോർട്ട് അവിടെ വാങ്ങിവെച്ചെങ്കിലും ഒരു ടെസ്റ്റും ചെയ്തില്ലെന്നു മാത്രമല്ല, നാലു മണിയായിട്ടും ഭക്ഷണം പോലും കിട്ടിയില്ല. ആറുമാസം പ്രായമുള്ള കുഞ്ഞടക്കം നാനൂറോളം യാത്രക്കാർ ഉണ്ടായിരുന്നു. അടുത്ത ഫ്ലൈറ്റിനെക്കുറിച്ചോ ടെസ്റ്റിനെക്കുറിച്ചോ എന്തിന് വെള്ളം ചോദിച്ചാൽ പോലും എയർപോർട്ടിൽ നിന്ന് ഒന്നിനും കൃത്യമായ മറുപടി കിട്ടിയിരുന്നില്ല.
ആ സമയത്ത് ഞാൻ ചെന്നൈയിൽ ഷൂട്ടിംഗിൽ ആയിരുന്നു. ഇവരുടെ അവസ്ഥ അറിയിച്ച്, സഹായത്തിനായി പല ഉന്നത വ്യക്തികളുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. മാതൃഭൂമിയിലെ കെ.ആർ. പ്രമോദ്, എളമരം കരീം എം.പിയോട് സംസാരിച്ചതിനെത്തുടർന്ന്, അദ്ദേഹം ഇടപെട്ടിട്ടാണ് എല്ലാവർക്കും ഭക്ഷണം പോലും കിട്ടിയതും അവർക്ക് കൊച്ചിയിലേക്ക് പോരാൻ കഴിഞ്ഞതും. അന്ന് വൈകീട്ട് ആറ് മണിക്ക് കൊച്ചിയിലേക്ക് ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നെങ്കിലും അതിൽ പോരാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ അഞ്ച് മണിക്കുള്ള ഫ്ലൈറ്റിലാണ് ആകാശും എൽദോയും കൊച്ചിയിലേക്ക് പോരുന്നത്.'

വിദേശത്തുനിന്ന് വരുന്നവർ പാലിക്കേണ്ട നടപടികളെല്ലാം അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ പത്മകുമാറും കുടുംബവും പാലിച്ചു. ആകാശിനും എൽദോയ്ക്കും ക്വാറന്റൈനിൽ താമസിക്കാൻ എൽദോയുടെ ബന്ധുവിന്റെ ആൾത്താമസമില്ലാത്ത ഫ്ളാറ്റ് നേരത്തെ തന്നെ ഒരുക്കി. അവർക്കാവശ്യമായ സാധനങ്ങളെല്ലാം അവിട വാങ്ങിവച്ചു. അവരെ സ്വീകരിക്കാൻ വീട്ടുകാർ എയർപോർട്ടിൽ പോയില്ല. പരിശോധനയ്ക്കായി ആലുവ ആശുപത്രിയിലേക്കും അതിനു ശേഷം ഫ്ളാറ്റിലേക്കും പോകാനായി വാഹനം അറേഞ്ച് ചെയ്തു.

എം പത്മകുമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം
'ക്വാറന്റൈനിൽ ആയിരുന്നപ്പോൾ അവർ തനിയെ അവിടെ ഭക്ഷണം ഉണ്ടാക്കിക്കഴിച്ചിരുന്നു.. ഇടയ്ക്ക് വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോയി കൊടുത്ത ദിവസങ്ങളിൽ ഡോറിന് പുറത്ത് വച്ചിട്ട് ഞങ്ങൾ തിരിച്ചുപോരുമായിരുന്നു. അവൻ കേരളത്തിൽ എത്തിയിട്ട് ഞങ്ങൾ അവനെ ആദ്യമായി കാണുന്നത് ഡിസ്ചാർജ് ചെയ്തശേഷമാണ്. അതും അകലെ നിന്ന്. ഡിസ്ചാർജ് ചെയ്യുമ്പോൾ നമുക്ക് ആശുപത്രിയിൽ പോയി കാണാനോ കൂട്ടിക്കൊണ്ടുവരാനോ പറ്റില്ല. ആശുപത്രിയിൽ നിന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റുകാർ ക്വാറന്റൈനിൽ പോകുന്ന സ്ഥലത്തേക്കാണ് അവരെ എത്തിക്കുക,' പത്മകുമാർ പറയുന്നു.
മാർച്ച് 17ന് കേരളത്തിൽ എത്തിയ ആകാശിന് 22-ാം തീയതിയാണ് പനി വരുന്നത്. 'ചെറിയ പനിയേ ഉണ്ടായിരുന്നുള്ളു. തുടക്കത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടാകാം, മറ്റ് പ്രയാസങ്ങളോന്നും ഉണ്ടായിരുന്നില്ല. തൊണ്ടവേദന പോലും ഉണ്ടായിരുന്നില്ല. എങ്കിലും പനിയുണ്ടെന്ന് തോന്നിയപ്പോൾ തന്നെ ഞങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ എത്താൻ പറഞ്ഞു. അവിടെ ഐസോലേഷനിലാക്കി.'
ഒരാളെയും കാണാനാകാതെ, ഒറ്റയ്ക്കിരുന്ന ആ ദിവസങ്ങളിൽ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യവകുപ്പും ആകാശിന് നല്ല കെയറിംഗ് നൽകിയൈന്ന് പത്മകുമാർ നന്ദിയോടെ ഓർക്കുന്നു.
'ഐസോലേഷനിൽ ആരെയും കാണാനോ മിണ്ടാനോ പറ്റില്ല. ഡോക്ടർമാരും മറ്റും മുറിയിൽ വരുമെങ്കിലും സുരക്ഷയ്ക്കായുുള്ള പ്രത്യേക വസ്ത്രം ധരിക്കുന്നതുകൊണ്ട് അത് ആരാണെന്നുപോലും തിരിച്ചറിയാൻ കഴിയില്ല. ആദ്യദിവസങ്ങളിൽ അവനുണ്ടായിരുന്ന ഇത്തരം പ്രയാസങ്ങൾ പെട്ടെന്നു മാറി. കാരണം ആശുപത്രിയിൽ എല്ലാവരും വളരെ കെയറിങ്ങായിരുന്നു. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും വിളിച്ച് ടെൻഷൻസ് ഉണ്ടോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ എന്നൊക്കെ എന്നും അവരോട് അന്വേഷിക്കുമായിരുന്നു. ഞങ്ങളും എന്നും അവനെ വീഡിയോകോൾ ചെയ്യുമായിരുന്നു.'
ആകാശിന് കോറോണ പോസിറ്റീവ് ആയേക്കാം എന്നൊരു തോന്നൽ മനസിലുണ്ടായിരുന്നുവെന്ന് പത്മകുമാർ പറയുന്നു. 'ഞങ്ങൾ മാനസികമായി തയ്യാറായിരുന്നു എന്നുതന്നെ പറയാം. രണ്ട് ടെസ്റ്റ് റിസൽട്ടുകൾ പോസിറ്റീവാണ് എന്നറിഞ്ഞ ആ സമയത്ത് ചെറിയ ടെൻഷൻ തോന്നി. പക്ഷേ പിന്നീടങ്ങനെ പേടി തോന്നിയില്ല. കാരണം, കേരളം ഏറ്റവും മികച്ച രീതിയിൽ ഈ രോഗത്തെ നേരിടുന്നത് നമ്മൾ കാണുന്നുമുണ്ടല്ലോ. അവൻ കേരളത്തിലാണ് ചികിത്സിക്കപ്പെടുന്നത് എന്നത് ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. രോഗം മാറുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു..'
പത്മകുമാറിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത വാസ്തവം, മാണിക്യക്കല്ല്, പാവ, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആകാശ്, കൊറോണ മാറിയെങ്കിലും ക്വാറന്റൈനിൽ തുടരുകയാണ്. ഒപ്പം എൽദോയുമുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം അവർക്ക് ഓൺലൈൻ ക്ലാസുകളുണ്ട്. 10 മിനിറ്റ് ഡ്രൈവ് ദൂരത്തുള്ള വീട്ടിൽ പത്മകുമാറും ഭാര്യ രവിതയും ഇളയ മകൻ അമലുമുണ്ട്. എന്നും അവർ വീഡിയോ കോളിലൂടെ പരസ്പരം കാണും; മിണ്ടും. ഇടയ്ക്ക് വീട്ടിലെ ഭക്ഷണം ഫ്ളാറ്റിന്റെ വാതിലിനു പുറത്തുവച്ച് മടങ്ങിപ്പോരും... അവർക്കറിയാം, കുറച്ചുകാലത്തേക്കു കൂടി അകലമാണ് അടുപ്പം.
Content Highlights: director M Padmakumar interview after son Akash gets cured of COVID-19, treatment, Corona, Kerala Health department, Kerala Government, M Padmakumar family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..